കൊച്ചി: കേരളത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (SIR) നടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നു എന്നും, ഇതിന് അടിയന്തര പ്രാധാന്യമില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും സംസ്ഥാന സർക്കാർ പറയുന്നു. എന്നാൽ എസ്ഐആർ നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇത് നടപ്പാക്കാതിരിക്കാനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതല്ലേ ഉചിതമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
എസ് ഐ ആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും, പരിഷ്കരണം നീട്ടി വെയ്‌ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഡിസംബർ 21നു മുൻപ് തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണം. 1,76,000 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായും, 68,000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായും ആവശ്യമുണ്ട്. ഇതിനിടയിലാണ് 25,668 ഉദ്യോഗസ്ഥരെ SIR നായി നിയോഗിക്കേണ്ടത്. ഇത് ഉദ്യോഗസ്ഥക്ഷാമവും ഭരണസ്തംഭനവുമുണ്ടാക്കും. മെയ് മാസത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
സംസ്ഥാനത്ത് എസ്ഐആറിന്റെ പകുതിയിലധികം നടപടികൾ പൂർത്തിയായിക്കഴിഞ്ഞതിനാൽ ഇപ്പോൾ നിർത്തിവയ്‌ക്കുന്നത് പ്രതിസന്ധിക്കിടയാക്കും. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം എസ്ഐആർ നടപടികൾ എന്ന് നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാദത്തിനിടെ എസ്‌ഐആര്‍ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ അവിടെ സമീപിച്ചുകൂടേ എന്ന് ജസ്റ്റിസ് വി.ജി.അരുൺ ചോദിച്ചു. ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും
അതേസമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. ഓരോ നിയോജകമണ്ഡലത്തിന്റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകും. പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് 10 ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ടു ചേര്‍ക്കലും നടത്താനാണ് നിര്‍ദേശം. മാറി നിന്നാൽ തിരിച്ചടിയാകുമെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിന്റെ വിലയിരുത്തൽ. എന്യൂമറേഷന്‍ ഫോമിലൂടെയുള്ള വിവരശേഖരണം ഈ മാസം 25ന് പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്ന അവസാന തിയതി ഡിസംബര്‍ 4 ആണ്.
















