ദൃശ്യം’ സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. അഹമ്മദാബാദിൽ ഒരു യുവതി ഭർത്താവിനെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി അടുക്കളയിലെ തറയിൽ കുഴിച്ചിട്ടു എന്നാണ് ആരോപണം.
പ്രതികളിലൊരാളുടെ കുറ്റസമ്മതത്തെ തുടർന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വീട്ടിൽ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തതോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
ദൃശ്യം സിനിമയിൽ, മോഹൻലാൽ അവതരിപ്പിച്ച നായകൻ തന്റെ ഭാര്യയെയും മകളെയും ശല്യപ്പെടുത്തിയ വ്യക്തിയെ കൊലപ്പെടുത്തുകയും മൃതദേഹം നിർമ്മാണത്തിലിരുന്ന പോലീസ് സ്റ്റേഷന്റെ തറയിൽ കുഴിച്ചിടുകയും ചെയ്യുന്നു. പിന്നീട് മൃതദേഹത്തിന്റെ അസ്ഥികൂടം കണ്ടെത്തുന്നു.)
പോലീസ് നൽകുന്ന വിവരമനുസരിച്ച്, സർഖേജ് ഫതേവാഡി കനാലിന് സമീപം താമസിച്ചിരുന്ന 35 വയസ്സുകാരനായ സമീർ അൻസാരിയെ ഒരു വർഷത്തിലേറെയായി കാണാനില്ലായിരുന്നു.
സമീറിന്റെ ഭാര്യയായ റൂബി, കാമുകൻ ഇമ്രാൻ, ഇവരുടെ രണ്ട് കൂട്ടാളികൾ – സാഹിൽ, ഫൈസു എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. റൂബിയും ഇമ്രാനും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി റൂബിയും ഭർത്താവ് സമീറും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു, ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
“14 മാസമായി കാണാതായ സമീർ അൻസാരിയെ ഭാര്യ റൂബിയും കാമുകൻ ഇമ്രാനും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്. ഇമ്രാൻ അറസ്റ്റിലായി. മറ്റ് പ്രതികളെ ഉടൻ പിടികൂടും,” ഡിസിപി (ക്രൈംബ്രാഞ്ച്) അജിത് രാജ്ജിയാൻ പറഞ്ഞു.
സമീറിന്റെ തിരോധാനം സംശയാസ്പദമാണെന്ന് മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 14 മാസമായി അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അദ്ദേഹം ബന്ധപ്പെട്ടിരുന്നില്ല.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇമ്രാനെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
“ചോദ്യം ചെയ്യലിൽ, കൊലപാതകം ആസൂത്രണം ചെയ്തത് റൂബിയാണെന്ന് ഇമ്രാൻ സമ്മതിച്ചു. സംഘം ആദ്യം സമീറിനെ കെട്ടിയിടുകയും കുത്തിക്കൊല്ലുകയും തുടർന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന്റെ അടുക്കളയിലെ തറയിൽ കുഴിച്ചിടുകയുമായിരുന്നു,” രാജ്ജിയാൻ കൂട്ടിച്ചേർത്തു.
ഇമ്രാന്റെ കുറ്റസമ്മതത്തെ തുടർന്ന്, ദമ്പതികൾ താമസിച്ചിരുന്ന ഫത്തേവാഡി കനാലിനടുത്തുള്ള അഹമ്മദാബാദി റോ ഹൗസ് നമ്പർ A6-ലെ അടുക്കള കുഴിക്കാൻ പോലീസ് നിയമപരമായ അനുമതി നേടി. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും പ്രതിയുടെയും സാന്നിധ്യത്തിൽ പോലീസ് സിമൻ്റ് ചെയ്ത തറ കുഴിക്കുകയും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹം സമീറിൻ്റേതാണെന്ന് ഉറപ്പാക്കാൻ ഇത് ഡിഎൻഎ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്..
















