ന്യൂദല്‍ഹി:ത്രിശൂല്‍ എന്ന പേരില്‍ ഇന്ത്യ നടത്തുന്ന ത്രിസേനായുദ്ധാഭ്യാസം ഇന്ത്യ പാകിസ്ഥാന് നല്‍കുന്ന മുന്നറിയിപ്പാണ്. ഇന്ത്യയുടെ സര്‍ ക്രീക്കില്‍ തൊട്ടാല്‍ പാകിസ്ഥാന്റെ ചരിത്രവും ഭൂപടവും മാറുമെന്ന മുന്നറിയിപ്പ്. പക്ഷെ ഇന്ത്യയുടെ ത്രിസേനാശക്തി കണ്ട് പാകിസ്ഥാന്‍ അമ്പരന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ അവരുടെ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. ത്രിശൂലിനെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
നവമ്പര്‍ 10 വരെ നടത്തുന്ന 12 ദിവസത്തെ ത്രിസേന യുദ്ധാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ 100 കിലോമീറ്റര്‍ നീളത്തിലുള്ള ജലപാതയായ സര്‍ ക്രീക്കാണ്. സര്‍ ക്രീക്ക് എന്ന പ്രദേശത്തെ തെരഞ്ഞെടുത്തതിന്റെ കാരണം ലളിതം. സര്‍ ക്രീക്ക് കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി പാകിസ്ഥാന്‍ ചില ഗൂഢ സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. അത് വേണ്ട എന്നും ഇനിയും തുടര്‍ന്നാല്‍ ബ്രഹ്മോസുകള്‍ കണക്കുതീര്‍ക്കുമെന്നും പറയാതെ പറയുകയാണ് ത്രിശൂല്‍ എന്ന സൈനിക നീക്കത്തിന് പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം. ഗുജറാത്ത്, രാജിസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് ത്രിശൂല്‍ സൈനികാഭ്യാസം ഇന്ത്യ നടത്തിവരുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനെതിരായ സൈനികനീക്കത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു. അണിയറയില്‍ പാകിസ്ഥാന്‍ ചിലതെല്ലാം ഒരുക്കുമ്പോള്‍ ഭാരതം സന്നദ്ധമാണോ എന്ന ചോദ്യത്തിന് ഉത്തരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ത്രിശൂല്‍.ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ത്രിശൂലില്‍ പങ്കെടുക്കുന്നു. പ്രത്യേക സേനാ കമാന്‍റോകള്‍, മിസൈലുകള്‍, യുദ്ധക്കപ്പലുകള്‍, റഫാല്‍, സുഖോയ് 30 പോലുള്ള യുദ്ധവിമാനങ്ങളും ത്രിശൂലിന്റെ ഭാഗമായി അണിനിരക്കുന്നു. ഇന്ത്യയുടെ .25 യുദ്ധക്കപ്പലുകള്‍, സുഖോയ്, റഫാല്‍ എന്നിവ ഉള്‍പ്പെടെ വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങള്‍, 20000 സൈനികര്‍ എന്നിവര്‍ ത്രിശൂലില്‍ പങ്കെടുക്കുന്നു.
തെക്കന്‍ പാകിസ്ഥാനെ ലക്ഷ്യമിട്ടുള്ള സൈനികാഭ്യാസമാണിത്. ഒരു മുന്നറിയിപ്പ് നല്‍കല്‍ തന്നെയാണ് ത്രിശൂലിന്റെ ലക്ഷ്യം. സര്‍ക്രീക്ക് മേഖലയില്‍ കടന്നു കയറാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും എന്ന് തന്നെയാണ് ത്രിശൂല്‍ നല്‍കുന്ന മുന്നറിയിപ്പ്. സര്‍ ക്രീക്കില്‍ തൊട്ടാല്‍ പാകിസ്ഥാന്റെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുമെന്ന പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവന പാകിസ്ഥാനുള്ള ഇന്ത്യന്‍ സേനയുടെ, രാജ്യത്തിന്റെ സന്ദേശം തന്നെയാണ്.
















