ലാഹോർ : പാകിസ്ഥാനിലെ ലാഹോറിൽ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ റാലി തൽക്കാലം മാറ്റിവച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 2 ന് മിനാർ-ഇ-പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന റാലി പെട്ടെന്ന് മാറ്റിവച്ചതായിട്ടാണ് വിവരം. ഇതുവരെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഒരു വീഡിയോയിൽ ഒരു ലഷ്കർ ഭീകരൻ “അമീർ-ഇ-മൊഹ്താരാം” അതായത് ഹാഫിസ് സയീദിന്റെ റാലി മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി ജനക്കൂട്ടത്തോട് പറയുന്നത് കാണാം. ലഷ്കർ ഭീകരരും നേതാക്കളും പലപ്പോഴും ഹാഫിസ് സയീദിനെ “അമീർ-ഇ-മൊഹ്താരാം” എന്ന പേരിലാണ് വിളിക്കുന്നത്. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനിലുള്ള (ടിടിപി) ഭയവും തുടർന്ന് ഐഎസ്‌ഐയുടെ നിർദ്ദേശവും മൂലമാണ് ഈ നടപടി സ്വീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നവംബർ 2 ന് ലാഹോറിലെ മിനാർ-ഇ-പാകിസ്ഥാനിൽ നടക്കാനിരുന്ന റാലി ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം മാറ്റിവച്ചതായി പറയപ്പെടുന്നു. വേദിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. “ഓപ്പറേഷൻ സിന്ദൂരിൽ” കൊല്ലപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ ഭീകരരുടെ പോസ്റ്ററുകളും വീഡിയോയിൽ ഉണ്ടായിരുന്നു, അവരെ “രക്തസാക്ഷികൾ” എന്നാണ് വീഡിയോയിൽ വിശേഷിപ്പിച്ചിരുന്നത്. ഈ ഭീകരരെല്ലാം ലഷ്‌കറിന്റെ മുരിദ്കെ ആസ്ഥാനവുമായി ബന്ധപ്പെട്ടവരായിരുന്നു.
അതേ സമയം ഇപ്പോൾ റാലി മാറ്റിവച്ചതിനെത്തുടർന്ന് ലഷ്‌കർ അനുകൂല ഗ്രൂപ്പുകളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. റാലിയുടെ പുതിയ തീയതി ഭീകരൻ എപ്പോൾ പ്രഖ്യാപിക്കുമെന്ന് കണ്ടറിയണം. നേരത്തെ ഓപ്പറേഷൻ സിന്ദൂരിന് മുമ്പ് ഹാഫിസ് സയീദ് പല റാലികളിലും പങ്കെടുക്കുമെന്ന് ലഷ്കർ നേതാക്കൾ അവകാശപ്പെട്ടിരുന്നു.
















