പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടപ്പിലാക്കിയ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാട്ടി മുഖ്യമന്ത്രി നിതീഷ് കുമാർ. ജനങ്ങൾക്കുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടിയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
15 വർഷത്തെ ‘ജംഗിൾ രാജ്’ നടത്തിയതിന് ലാലുവിന്റെ ആർജെഡിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. നേരത്തെ സംസ്ഥാനത്തെ ക്രമസമാധാനം വളരെ മോശമായിരുന്നു. എന്നാൽ പിന്നീട് വന്ന എൻഡിഎ സർക്കാർ ക്രമസമാധാനം മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, വൈദ്യുതി, ജലവിതരണം, കൃഷി, യുവാക്കൾക്ക് തൊഴിൽ എന്നിവയുടെ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ കോൺഗ്രസ്-ആർജെഡി സഖ്യം സ്ത്രീകൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം എൻഡിഎ അവരെ ശാക്തീകരിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തുവെന്ന് പറഞ്ഞു. കൂടാതെ തുടക്കം മുതൽ തന്നെ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ഉയർന്ന ജാതിക്കാർ, പിന്നോക്കക്കാർ, അങ്ങേയറ്റം പിന്നാക്കക്കാർ, ദലിതർ, മഹാ ദലിതർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനായി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടിയല്ല, എല്ലാവർക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് ബിഹാറി എന്ന് വിളിക്കപ്പെട്ടത് അപമാനമായിരുന്നു, എന്നാൽ ഇപ്പോൾ അത് ബഹുമാനത്തിന്റെ കാര്യമാണെന്ന് ജെഡിയു മേധാവി പറഞ്ഞു. ബീഹാറിന്റെ വികസനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ പ്രശംസിച്ച നിതീഷ് കുമാർ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ബീഹാറിന്റെ വികസന യാത്രയ്‌ക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് പറഞ്ഞു. എൻഡിഎയ്‌ക്ക് മാത്രമേ ബീഹാറിനെ വികസിപ്പിക്കാൻ കഴിയൂ. കേന്ദ്രത്തിലും സംസ്ഥാനത്തും എൻഡിഎ സർക്കാരുകളുടെ സാന്നിധ്യം കാരണം വികസനത്തിന്റെ വേഗത വളരെയധികം വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
243 നിയമസഭാ സീറ്റുകളുള്ള ബീഹാറിൽ നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
















