ഒരു ഉപപക്കവാദ്യം എന്ന നിലയിലാണ് പൊതുവേ ഘടം എന്ന സംഗീതോപകരണം അറിയപ്പെടുന്നത്. മൃദംഗം, ഗഞ്ചിറ തുടങ്ങി കര്‍ണ്ണാടക സംഗീതത്തില്‍ ഉപയോഗപ്പെടുത്തുന്ന ഇതര താളവാദ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി തോല്‍ തീരെ ഉപയോഗിക്കാത്ത ഉപകരണമായതിനാല്‍ തന്നെ വളരെ വ്യക്തവും അതിനാല്‍ തന്നെ വ്യതിരിക്തവുമായ ശബ്ദമാണ് ഘടം പുറപ്പെടുവിക്കുന്നത്.
തിരുവില്വാമല വില്ല്വാദ്രി അയ്യര്‍ എന്നൊരു ഘടം വിദ്വാനെ പറ്റി സംഗീത സംബന്ധിയായ പഴയ പല പുസ്തകങ്ങളിലും സൂചനകള്‍ ലഭിക്കുന്നതാണ് അറിയപ്പെട്ടിടത്തോളം ഘടം എന്ന സംഗീതോപകരണം കര്‍ണ്ണാടക സംഗീതത്തില്‍ ആദ്യമായി അടയാളപ്പെടുത്തപ്പെടുന്നത്. അതേ സമയം രാജസ്ഥാന്‍ പോലെയുള്ള വിദൂര സംസ്ഥാനങ്ങളില്‍ പോലും നാടോടി സംഗീതത്തിന്റെ ഭാഗമായി ഘടം ഉപയോഗപ്പെടുത്തി വരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.
ചമ്രം പടിഞ്ഞിരുന്ന്, ഘടത്തിന്റെ വായ മുകളിലോട്ടാക്കി, മടിയില്‍ വച്ച് ഇരു കൈകൊണ്ടും വായിക്കുകയാണ് കര്‍ണ്ണാടക സംഗീതത്തിലെ രീതി. വിരലുകള്‍, കൈപ്പത്തി, കൈയ്യും പത്തിയും ചേരുന്ന ഭാഗം തുടങ്ങിയവ ഘടത്തിന്റെ പല ഭാഗങ്ങളിലും തട്ടിയും ഘടം തന്നെ വയറ്റില്‍ തട്ടിച്ചും അല്ലാതെയും പല തരത്തില്‍ പിടിച്ചും മടിയില്‍ വച്ചിരിക്കുന്ന ഘടം നിശ്ച്ചിത പ്രകാരം ഉരുട്ടിയും – ഇങ്ങിനെ പല പ്രകാരത്തില്‍, ഏറെ വൈവിധ്യമാര്‍ന്ന ശബ്ദപ്രപഞ്ചം സൃഷ്ട്ടിക്കാന്‍ നല്ലൊരു ഘടം വിദ്വാന് കഴിയും. അത്തരത്തിലുള്ള പ്രസന്നനും പരിണതപ്രജ്ഞനുമായ വിദ്വാനായിരുന്നു അറുപത്തിയൊ
ന്നാം വയസ്സില്‍ – നമ്മെ വിട്ടു പിരിഞ്ഞ റ്റി.വി. വാസന്‍.
സംഗീതജ്ഞനെന്നും താളവാദ്യവിശാരദനെന്നും കര്‍ണ്ണാടക സംഗീത പ്രേമികള്‍ക്ക് ചിരപരിചിതനുമായ റ്റി.വി ഗോപാലകൃഷ്ണന്റെ അനുജനാണ് ഘടം വിദ്വാനെന്ന നിലയില്‍ ഏറെ അംഗീകരയ്‌ക്കപ്പെട്ടു വന്നപ്പോഴേയ്‌ക്ക് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ വാസന്‍.
കേരള വര്‍മ്മ കോളേജിലെ അദ്ധ്യാപകശ്രേഷ്ട്ഠരില്‍ പ്രമുഖനായിരുന്ന റ്റി.ജി. വിശ്വനാഥ ഭാഗവതരുടെ ഒന്‍പതു മക്കളില്‍ ഒരാളായിരുന്നു വാസന്‍. ഏറ്റവും മൂത്ത റ്റി വി. ഗോപാലകൃഷ്ണന്‍ ചെമ്പൈയില്‍ നിന്ന് വായ്‌പ്പാട്ടും പഠിച്ച് സംഗീതകച്ചേരികള്‍ അവതരിപ്പിക്കുന്ന മൃദംഗവിദ്വാനായി മാറിയപ്പോള്‍ ഘടത്തിന്റെ സംഗീത സാദ്ധ്യതകള്‍ പരമാവധി കണ്ടെത്തുക എന്നത് ഒരു ദൗത്യം പോലെ ശിരസ്സാവഹിക്കുകയാണ് വാസന്‍ ചെയ്തത്.
മൃദംഗം, തവില്‍ തുടങ്ങിയ താളവാദ്യങ്ങള്‍ കൈയ്യാളുന്നതിലും വാസന്‍ മിടുക്കനായിരുന്നു. അദ്ദേഹം മൃദംഗം വായിച്ച ഒരു കച്ചേരി തൃപ്പൂണിത്തുറയില്‍ കേട്ടതും മങ്ങിയ ഒരോ
ര്‍മ്മയാണെനിക്ക്. ഇതര താളവാദ്യങ്ങളെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം ഏതൊരു അകമ്പടി കലാകാരനും അത്യന്താപേക്ഷിതമാണ് എന്ന പാലക്കാട് മണി അയ്യരുടെ സിദ്ധാന്തത്തിന് നല്ലൊരു ദൃഷ്ട്ടാന്തമായിരുന്നു വാസന്‍.
അവതരിപ്പിക്കപ്പെടുന്ന കൃതിയുടെ സംഗതികള്‍ ഒന്നു പോലും ചോര്‍ന്നു പോകാതെ പഴുതടച്ചു കൊണ്ടുള്ള അകമ്പടി രീതിയ്‌ക്കു പകരം സംഗീതരചനകളില്‍ ഉള്‍ക്കൊണ്ടിട്ടുള്ള അര്‍ത്ഥപൂര്‍ണ്ണമായ നിശ്ശബ്ദതകളെ ചേരുംപടി ചൊല്ലുകളും നടവൈചിത്ര്യങ്ങളും കൊണ്ട് നിറയ്‌ക്കുകയാണ് പക്കവാദ്യക്കാരന്‍ ചെയ്യേണ്ടത് എന്നത് പലകുറി വ്യക്തമാക്കിയ വിദ്വാനാണ് വാസന്‍. യേശുദാസിന്റെയും മറ്റും കച്ചേരികളില്‍ ഇത്തരം പഴുതടച്ച് മണിസ്വനം പോലെ കാതുകളില്‍ മൃദുവായി നീണിരുന്ന ‘വാസഘടം’ കേള്‍വിസുഖത്തെ എത്തിച്ചിരുന്നത് മറ്റൊരു തലത്തിലേയ്‌ക്കാണ്.
കാരൈക്കുടി മണിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിരുന്ന ശ്രുതിലയ ഗ്രൂപ്പില്‍ സജീവമായിരുന്നു വാസന്‍. ക്ലാസ്സിക്കല്‍ കൃതികളെ പുതിയ ചട്ടക്കൂട്ടില്‍ അവതരിപ്പിക്കുക, താളാംശത്തിന്റെ നാദസാദ്ധ്യതകള്‍ എടുത്തു കാട്ടുക, ഉപപക്കവാദ്യങ്ങള്‍ക്കു മേല്‍ കൂടുതല്‍ ആസ്വാദക ശ്രദ്ധ ഉറപ്പു വരുത്തുക തുടങ്ങിയവ പ്രധാന ദൗത്യമായി കരുതിയിരുന്ന ശ്രുതിലയയുടെ പല അവതരണങ്ങളിലും വാസന്റെ സംഗീതബുദ്ധി സജീവ ഘടകമായിരുന്നു എന്ന് കാരൈക്കുടി മണി ഒരിയ്‌ക്കല്‍ അനുസ്മരിച്ചിട്ടുണ്ട്.
സംഗീതത്തിന്റെ സാങ്കേതികമായ ഘടകങ്ങളെ കുറിച്ച് വാസനുണ്ടായിരുന്ന താത്പര്യവും അറിവും അനുകരണീയമാണെന്ന് സാക്ഷ്യപ്പെടുത്തിയത് മറ്റാരുമല്ല, ബാലമുരളീ കൃഷ്ണ തന്നെ! മൈക്കുകളുടെയും സ്പീക്കറുകളുടെയും സ്ഥാനം നിശ്ചയിക്കുന്നതില്‍ തുടങ്ങി കച്ചേരിയുടെ ശബ്ദലേഖനം സ്വതസിദ്ധമായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ മിക്‌സ് ചെയ്യുന്ന കലയില്‍ വരെ കാലത്തിന് മുന്നേ നടന്ന ഒരു പ്രമാണിയായിരുന്നു വാസന്‍.
ചെന്നൈ ആകാശവാണി നിലയത്തില്‍ വിദ്വാനായി ലഭിച്ച സ്ഥിര നിയമനം വാസനെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ വരപ്രസാദമായിരുന്നു. സംഗീതത്തിന്റെ സാങ്കേതികവും സമ്മോഹനവുമായ വിവിധ ഘടകങ്ങളെ വിഭിന്ന രീതികളില്‍ പുന:ക്രമീകരിയ്‌ക്കാനുള്ള നിരവധി പദ്ധതികള്‍ വാസന്റെ നവംനവ ചിന്തകള്‍ നിറഞ്ഞ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ കെട്ടുപാടുകള്‍ക്കിടയിലും വാസനിലെ സംഗീത സാങ്കേതിക ജ്ഞാനിയെ ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെയെങ്കിലും ആകാശവാണിയ്‌ക്ക് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
എം.എസ്. സുബ്ബലക്ഷ്മിയ്‌ക്കും ഡി.കെ .പട്ടമ്മാളിനും വാസന്റെ ഘടം വായന ഏറെ സമ്മതമായിരുന്നു എന്ന് റ്റി.വി.ജി ഒരിയ്‌ക്കല്‍ അനുസ്മരിച്ചു. അഞ്ചാം വയസ്സില്‍ തന്നെ ഘടത്തെ വരിച്ച വാസന്‍ ഏത് തരം സംഗീതവും ഇഷ്ട്ടപ്പെടുന്ന, അതിനെ ഘടത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായി വിലയിരുത്തിയിരുന്ന കലാജ്ഞാനം സ്വന്തമായിരുന്ന വാസനാസമ്പന്നനായിരുന്നു
റെക്കോഡിങ്ങിന്റെ സാങ്കേതിക വശങ്ങളില്‍ നിഷ്ണാതനായിരുന്ന വാസന്‍ റെക്കേഡിങ് വേളയില്‍ സ്റ്റുഡിയോയില്‍ വേണമെന്ന് പല സീനിയര്‍ സംഗീതജ്ഞരും നിഷ്‌ക്കര്‍ഷിക്കാറുണ്ടായിരുന്നു എന്ന് കാരൈക്കുടി മണി അനുസ്മരിച്ചിട്ടുണ്ട്. ശ്രുതിലയ ഗ്രൂപ്പിന്റെ പല അവതരണങ്ങളും ശ്രദ്ധേയമായതില്‍ വാസന്റെ സാങ്കേതിക ജ്ഞാനം പ്രധാന ഘടകം തന്നെയാണ്.
എന്റെ ഗുരുനാഥന്‍ തിരുവനന്തപുരം സുരേന്ദ്രന്റെ അടുത്ത സുഹൃത്തായിരുന്നു വാസന്‍. ആകാശവാണി ജീവിതത്തിലെ ചെറിയ ചെറിയ സര്‍ക്കാര്‍ പ്രയാസങ്ങളെ ചൊല്ലി മനപ്രയാസപ്പെടേണ്ട എന്ന മന്ത്രമാണ് വാസന്‍ എപ്പോഴും പറഞ്ഞിരുന്നത് എന്ന് സുരേന്ദ്രന്‍ അനുസ്മരിക്കുന്നു. കച്ചേരി സാദ്ധ്യതകള്‍ കണക്കിലെടുത്ത് മൃദംഗവും വായിച്ചു തുടങ്ങിയ വാസന്റെ മനമെപ്പോഴും ഘടത്തിന്റെ സാദ്ധ്യതകളെ കുറിച്ചുള്ള ചിന്തകളിലായിരുന്നു എന്ന് ആ സുഹൃത്ത് ഓര്‍ക്കുന്നു.
കോഴിക്കോട്ട് മലബാര്‍ മഹോത്സവത്തിന്റ്റെ ഭാഗമായി നടത്തിയ റ്റി ശങ്കരനാരായണന്റെ ഒരു കച്ചേരിക്ക് അല്‍പം വൈകിയെത്തിച്ചേര്‍ന്ന വാസന്‍ കൃത്യമായ ഒരിടവേളയില്‍ അത്യാകര്‍ഷകമായ ഒരു തിശ്രജാതി കുറപ്പു വായിച്ചു കൊണ്ട് കച്ചേരിയിലേക്ക് സുഗമമായി ഉള്‍ച്ചേര്‍ന്നതും അനുവാചക ശ്രദ്ധ അനായാസം പിടിച്ചെടുത്തതും തിളക്കമാര്‍ന്ന ഒരോര്‍മ്മയാണ്.
2010ല്‍ ആകാശവാണിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ച ശേഷം ഓഡിഷന്‍ സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ വാസന്‍ അവിടെ വെച്ച് അപ്രതീക്ഷിതമായി മരണമടയുകയാണ് ഉണ്ടായത്.
















