പാട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘സങ്കൽപ് പത്ര’ എൻഡിഎ ഇന്ന് രാവിലെ പുറത്തിറക്കി. പട്‌നയിൽ നടന്ന ചടങ്ങിൽ പ്രകടന പത്രിക അനാച്ഛാദനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ പി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര മന്ത്രിമാരായ ജിതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ, ആർഎൽഎം മേധാവി ഉപേന്ദ്ര കുശ്വാഹ, മറ്റ് സഖ്യ നേതാക്കളും “സമ്പന്നവും സ്വാശ്രയവുമായ ബീഹാർ” എന്നതിനായുള്ള ഒരു റോഡ് മാപ്പ് തന്നെ പ്രഖ്യാപിച്ചു.
യുവാക്കൾ, സ്ത്രീകൾ, സാമ്പത്തികമായി ദുർബലരായ സമൂഹങ്ങൾ എന്നിവരെ ലക്ഷ്യം വച്ചുള്ള നിരവധി ക്ഷേമ, തൊഴിൽ സംരംഭങ്ങൾ നേതാക്കൾ വിശദീകരിച്ചു. ഒരു കോടിയിലധികം സർക്കാർ, സ്വകാര്യ ജോലികളും നൈപുണ്യ അധിഷ്ഠിത തൊഴിലവസരങ്ങളും നൽകുമെന്ന് എൻഡിഎ പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ജില്ലയിലും മെഗാ സ്‌കിൽ സെന്ററുകൾ സ്ഥാപിക്കാനും ബീഹാറിനെ ആഗോള നൈപുണ്യ കേന്ദ്രമായി സ്ഥാപിക്കാനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു.
ഇതിനു പുറമെ മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന പ്രകാരം, വനിതാ സംരംഭകർക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. സ്വയം സഹായ, സംരംഭകത്വ പദ്ധതികളിലൂടെ ഒരു കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കുമെന്നും സഖ്യം പ്രതിജ്ഞയെടുത്തു. കൂടാതെ, ‘മിഷൻ ക്രോർപതി’ സംരംഭം പ്രകാരം തിരഞ്ഞെടുത്ത വനിതാ സംരംഭകരിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ അവരുടെ സംരംഭങ്ങൾ വികസിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരെ സഹായിക്കുമെന്നും പത്രിക ഉറപ്പ് നൽകുന്നുണ്ട്.
സാമ്പത്തികവും സാമൂഹികവുമായ പിന്തുണയിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണവും പ്രകടന പത്രിക എടുത്തുകാണിക്കുന്നു. പിന്നോക്ക വിഭാഗത്തിലെ വിവിധ പ്രൊഫഷണൽ ഗ്രൂപ്പുകൾക്ക് അവരുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ വരെ സഹായധനവും എൻഡിഎ വാഗ്ദാനം ചെയ്തു.
ബീഹാറിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സഖ്യം അറിയിച്ചു.
















