ന്യൂദൽഹി: 2020ലെ ദൽഹി കലാപത്തിന് പിന്നിൽ’വിശാല ഗൂഢാലോചന’യുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം ദൽഹി പോലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റിനെക്കുറിച്ചുള്ള വിവരങ്ങൾ, പരാമർശങ്ങൾ തുടങ്ങിയ വിവരങ്ങളും കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ സന്ദേശവിനിമയങ്ങളിൽനിന്ന് കണ്ടെത്താനായി. വംശഹത്യയെന്ന് പ്രചരിപ്പിക്കാനും ഭാരതത്തിലാകെ കലാപം നടത്താനും അന്താരാഷ്‌ട്ര വേദികളിൽ ഇത് വിഷയമായി ഉയർത്താനുമായിരുന്നു പദ്ധതിയെന്നാണ് കണ്ടെത്തൽ.
കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അതിനെ എതിർത്തുകൊണ്ടാണ് ഡൽഹി പോലീസിന്റെ പുതിയ സത്യവാങ്മൂലം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാമർശിക്കുന്ന ‘സാമഗ്രികളും ചാറ്റുകളും’ സൂചിപ്പിക്കുന്നത് ‘ഗൂഢാലോചന മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും രാജ്യത്തുടനീളം ആവർത്തിക്കാനും നടപ്പിലാക്കാനും ശ്രമിച്ചുള്ളതായിരുന്നുവെന്നുമാണെന്നും’ ആണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദൽഹി പോലീസ് പറഞ്ഞത്.
2020ലെ ദൽഹി കലാപ ഗൂഢാലോചന കേസിൽ ഖാലിദിനെതിരേ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്ന് ഉമർ ഖാലിദിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഖാലിദ് കുറ്റം ചെയ്തതായി ഒരു തെളിവുമില്ലെന്ന് അദ്ദേഹം വാദിച്ചു, പ്രത്യേകിച്ച് ഖാലിദ് ഗ്രൂപ്പിൽ സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലാത്തതിനാൽ, ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗത്വം നേടിയത് കുറ്റകൃത്യമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
എന്നാൽ ‘അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ’ ശ്രദ്ധ ആകർഷിച്ച്, പൗരത്വ ഭേദഗതി നിയമത്തെ ‘ഭാരതത്തിലെ മുസ്ലിം സമൂഹത്തിനെതിരായ ഒരു വംശഹത്യയായി’ ചിത്രീകരിക്കാനുമാണ് ‘ഗൂഢാലോചന’ ലക്ഷ്യമിട്ടതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
‘സമാധാനപരമായ പ്രതിഷേധം’ എന്ന പേരിൽ മറച്ചുവെച്ച ‘ഭീകരവാദ പ്രോത്സാഹനമായി’ സിഎഎ വിഷയം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തുവെന്നും പോലീസ് പറയുന്നു. ‘ആഴത്തിൽ വേരൂന്നിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ ഗൂഢാലോചന’ 53 പേരുടെ മരണത്തിനും പൊതു സ്വത്തിന് വലിയ തോതിലുള്ള നാശനഷ്ടത്തിനും കാരണമായിരുന്നു.
















