പത്തനംതിട്ട: ശബരിമല സന്നിധാനത്തുനിന്നും 2019-ല്‍ കടത്തിയ ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം വേര്‍പെടുത്താതെ തന്നെ വിഗ്രഹ ലോബിക്ക് കൈമാറിയിരിക്കാനുള്ള സാധ്യത തള്ളാതെ അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ചുരുങ്ങിയ കാലയളവില്‍ കോടികളുടെ ആസ്തി കൈവരിച്ചതാണ് ഇങ്ങനെയൊരു സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നത്. 2019-ല്‍ സ്വര്‍ണ വില ഇന്നുള്ളതിന്റെ മൂന്നിലൊന്നു പോലും ഇല്ലാതിരുന്നിട്ടും സംഘാംഗങ്ങള്‍ കോടികളാണ് സമ്പാദിച്ചത്. ശില്‍പപാളികള്‍ അതേപടി വിറ്റാല്‍ അതിന്റെ ആന്റിക്, ഭക്തി-വിശ്വാസ മൂല്യത്തിന് കോടികള്‍ പ്രതിഫലം ലഭിക്കും.
2019 ജൂലൈ 20 ന് സന്നിധാനത്തുനിന്നും കടത്തിയ സ്വര്‍ണപ്പാളികള്‍ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്താന്‍ ഒരു മാസമെടുത്തതും സംശയകാരണമാണ്. എന്തുകൊണ്ട് ശില്‍പ പാളികള്‍ തിരികെയെത്താന്‍ വൈകി എന്നതില്‍ ദേവസ്വം ബോര്‍ഡും അന്വേഷണം നടത്തിയില്ലെന്നതും ദുരൂഹമാണ്. സന്നിധാനത്തു നിന്നും പാളികള്‍, പോറ്റി നിയോഗിച്ച അനന്തസുബ്രഹ്‌മണ്യം, രമേശ് റാവു എന്നിവര്‍ കാറില്‍ ബംഗളൂരുവിലേക്കാണ് കൊണ്ടുപോയത്. അടുത്ത ദിവസം തന്നെ ഇവര്‍ ബംഗളൂരുവില്‍ എത്തി. അവിടെ നിന്നും ഹൈദരാബാദിലേക്ക് പാളികള്‍ നാഗേഷ് എന്ന മെറ്റല്‍ വ്യാപാരിയാണ് എത്തിച്ചതെന്ന് അറിയുന്നു. പോറ്റി നാഗേഷിനെ അനുഗമിച്ചൊ എന്ന് വ്യക്തമല്ല. എന്നാല്‍ ഹൈദരാബാദില്‍ മൂന്നാഴ്ചയോളം പാളികള്‍ ഉണ്ടായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ഈ കാലതാമസം എന്നതാണ് ഉത്തരം ലഭിക്കാത്ത ചോദ്യം. ഇവിടെ വെച്ച് ചെമ്പുതകിടില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചൊ അതൊ പുതിയ പാളികള്‍ നിര്‍മിച്ച ശേഷം സ്വര്‍ണം പൊതിഞ്ഞ, ദേവകടാക്ഷമുള്ള പാളികള്‍ വിഗ്രഹലോബിക്ക് കോടികള്‍ വാങ്ങി വിറ്റോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.
അങ്ങനെയെങ്കില്‍ ഹൈദരാബാദില്‍ വെച്ചു തന്നെയാകാം പഴയ പാളികളുടെ മോള്‍ഡില്‍ പുതിയവ നിര്‍മിച്ച് സ്മാര്‍ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയത്. പാളികള്‍ ചെന്നൈയില്‍ എത്താനുള്ള കാലതാമസം ഇതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഈ സംശയം ജന്മഭൂമി നേരത്തെ ഉന്നയിച്ചതാണ്. നാഗേഷിനെ എസ്‌ഐടി ചോദ്യം ചെയ്‌തോ എന്നതു വ്യക്തമല്ല. അന്വേഷണ പുരോഗതി എസ്‌ഐടി അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
















