ടെൽ അവീവ് ∙ ഗാസയിലെ ഹമാസ് സേനയ്‌ക്കെതിരെ ശക്തമായ സൈനിക ആക്രമണം നടത്താൻ ഉത്തരവിട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. യുഎസ് മധ്യസ്ഥതയിൽ നടപ്പിലാക്കിയ വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചതായി ആരോപിച്ചാണ് പുതിയ സൈനിക നീക്കത്തിന് നെതന്യാഹു ഉത്തരവിട്ടത്.
ഹമാസ് തിരികെ കൊണ്ടുവന്നത് ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ഒരു ബന്ദിയുടെ ശരീരാവശിഷ്ടങ്ങളാണ്, അത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. ഇതോടെ ഗാസയിൽ വീണ്ടും സൈനിക സംഘർഷം രൂക്ഷമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
വെടിനിർത്തൽ കരാർ ലംഘിച്ചതിനുള്ള പ്രതികരണം എങ്ങനെ നൽകണമെന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തരമായി യോഗത്തിന് വിളിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയ്‌ക്കുള്ള മാനുഷിക സഹായം നിർത്തലാക്കൽ, ഗാസയിലെ സൈനിക നിയന്ത്രണം കൂടുതൽ കടുപ്പിക്കൽ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള തീവ്രമായ വ്യോമാക്രമണങ്ങൾ എന്നിവയാണ് പരിഗണനയിലുള്ള നടപടികളെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ പ്രതിരോധ മന്ത്രാലയവും സൈനിക മേധാവികളും ഇപ്പോൾ ഗാസ അതിർത്തിയിൽ വ്യാപകമായ സൈനിക വിന്യാസം ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ പ്രധാന ആസ്ഥാനം, ആശയവിനിമയ കേന്ദ്രങ്ങൾ, ആയുധ സംഭരണ ശാലകൾ എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്ന് സൂചനയുണ്ട്.
നെതന്യാഹുവിന്റെ പ്രസ്താവനയെ തുടർന്ന് ഇസ്രയേൽ ജനതയിലും അന്തർദേശീയ രംഗത്തും ആശങ്കയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ചില ആഴ്ചകളായി ഗാസ അതിർത്തി പ്രദേശങ്ങളിൽ നേരിയ സംഘർഷങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇത്രയും വലുതായി സൈനിക പ്രതികരണം പ്രഖ്യാപിക്കുന്നത് ഗാസയിലെ സംഘർഷം വീണ്ടും യുദ്ധനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി വിദഗ്ധർ വിലയിരുത്തുന്നു.
മാനുഷിക പ്രതിസന്ധി രൂക്ഷമായ ഗാസയിൽ ഇസ്രയേൽ നടത്തുന്ന പുതിയ ആക്രമണം സിവിലിയൻ മരണങ്ങൾ വർധിപ്പിക്കുമെന്ന മുന്നറിയിപ്പ് ഐക്യരാഷ്‌ട്ര സഭയും നിരവധി മനുഷ്യാവകാശ സംഘടനകളും പുറത്തുവിട്ടിട്ടുണ്ട്.
















