തലശ്ശേരി: ധര്‍മ്മപട്ടണം എന്ന് പേരുകേട്ട ധര്‍മ്മടത്തെ അണ്ടല്ലൂര്‍ കാവ് ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറിയും ക്ഷേത്രഭൂമി കൈയേറ്റവും നടക്കുന്നതായി പരാതി ഉയരുന്നു. ഒരു വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ വരവുള്ള ക്ഷേത്രത്തില്‍ 2019ന് ശേഷം ഓഡിറ്റ് നടന്നിട്ടില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2019ലാണ് അവസാനമായി ഓഡിറ്റ് നടന്നത്. പ്രസ്തുത ഓഡിറ്റില്‍ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നാല്‍ അവസാന ഓഡിറ്റില്‍ കണ്ടെത്തിയ ഗുരുതര കണ്ടെത്തലുകളില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
2019ന് ശേഷം ആറു വര്‍ഷമായിട്ടും ഓഡിറ്റിങ് നടത്താത്തതിനാല്‍ ക്ഷേത്ര ഭരണാധികാരികള്‍ സംശയത്തിന്റെ നിഴലിലാണ്. 2014 മുതല്‍ 2019 വരെയുള്ള അഞ്ചു വര്‍ഷത്തെ കണക്കുകള്‍ 2020 ജൂലൈ 9ന് മാത്രമാണ് ഓഡിറ്റിങ്ങിന് ഹാജരാക്കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ 2010 ല്‍ ഒ/9/1637/10 നമ്പര്‍ ഉത്തരവ് പ്രകാരം ഓരോ വര്‍ഷത്തെയും വരവ് ചിലവ് കണക്കുകള്‍ എല്ലാവര്‍ഷവും ഫെബ്രുവരി പത്തിനകം ഓഡിറ്റിന് സമര്‍പ്പിക്കേണ്ടതാണ്.
എന്നാല്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് അഞ്ചുവര്‍ഷം ഓഡിറ്റ് നടത്താതിരിക്കുന്നതും നിലവില്‍ ആറു വര്‍ഷമായി ഓഡിറ്റ് നടക്കാത്തതും ക്ഷേത്ര കമ്മിറ്റി നടത്തുന്ന വന്‍ അഴിമതി പുറത്ത് വരുന്നതിനാലാണെന്ന് ഭക്തജനങ്ങള്‍ പറയുന്നു. ഓഡിറ്റിങ്ങിനായി കമ്മിറ്റി സമര്‍പ്പിച്ച കണക്കുകള്‍, ലഡ്ജര്‍, ക്യാഷ് ബുക്ക് എന്നിവയില്‍ വന്‍ പൊരുത്തക്കേടുകള്‍ ഉണ്ടായത് പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസറും ക്ഷേത്ര ജീവനക്കാരും ശരിയാക്കേണ്ടി വന്നത് ക്ഷേത്രത്തിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാണിച്ച നിരുത്തരവാദപരമായ നടപടിയാണെന്ന് 2020ലെ ഓഡിറ്റിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവാഭരണ രജിസ്റ്റര്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടില്ല എന്നതിന് പുറമേ ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണ്ണം, വെള്ളി മുതലായ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച വസ്തുക്കള്‍ അതാത് സമയത്ത് രജിസ്റ്ററില്‍ ചേര്‍ക്കുന്നില്ലെന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍, വിഗ്രഹങ്ങള്‍, തിടമ്പ് എന്നിവയുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍ ക്ഷേത്രത്തില്‍ ഇല്ലെന്ന കാര്യവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭക്തരില്‍ നിന്നും വാങ്ങിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ രജിസ്റ്ററില്‍ ഇല്ലാത്തതിനാല്‍ പരിശോധിക്കാന്‍ സാധിക്കുന്നില്ലെന്നതും അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 8,62000 രൂപയുടെ മരമാണ് വാങ്ങിയതെന്ന് കണക്കില്‍ കാണിക്കുന്നുണ്ടെങ്കിലും ഓഡിറ്റിന് ഹാജരാക്കിയ രേഖയില്‍ മര കമ്പനിയുടെ പേര് പോലും ഇല്ലാത്ത വ്യാജ വൗച്ചറാണ് ഹാജരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ പ്രസ്തുത തുക നല്‍കാതെ പിടിച്ചുവച്ചിരുന്നുവെങ്കിലും പിന്നീട് നിയമവിരുദ്ധമായും ഭരണകക്ഷിയുടെ സ്വാധീനത്താലും പണം നല്‍കിയെന്നും പറയപ്പെടുന്നു.
എത്ര ജീവനക്കാര്‍ ഉണ്ടെന്നറിയാതിരിക്കാന്‍ മസ്റ്റര്‍റോള്‍ സൂക്ഷിച്ചില്ല എന്നതും വലിയ കുറ്റകരമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ക്ക് ദേവസ്വമാണ് പണം പിരിക്കാന്‍ ഉള്ള രശീതി അടിച്ചു കൊടുക്കുകയെങ്കിലും അണ്ടല്ലൂര്‍ കാവില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന ക്ഷേത്ര കമ്മിറ്റി യാതൊരു കണക്കും ഇല്ലാതെ രശീതുകള്‍ അടിച്ചെടുക്കുകയും പണം പിരിക്കുകയും ചെയ്തു. പണം പിരിച്ച രശീതുകള്‍ ഓഡിറ്റിങിന് ഹാജരാക്കിയില്ലെന്നത് പിരിച്ചെടുത്ത പണം പിരിച്ചവര്‍ തന്നെ അപഹരിച്ചുവെന്നതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രത്തിന്റെ ഭണ്ഡാരത്തുകയില്‍ കാണുന്ന തുക വിശ്വസനീയമല്ലെന്നും അതില്‍ കനത്ത തിരിമറി നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ക്ഷേത്ര കമ്മിറ്റി എന്ന പേരില്‍ അംഗീകാരം ഇല്ലാത്ത കമ്മിറ്റിയാണ് ഭണ്ഡാര കളക്ഷന്‍ എടുക്കുന്നതെന്നും അതിന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ അനുവാദം നിയമപരമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായി സ്റ്റോക്കില്‍ കാണിക്കുന്നില്ലെന്നും സാധനങ്ങള്‍ വാങ്ങിക്കാതെ സ്റ്റോക്കില്‍ കാണിക്കുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്.
2735.740 ഗ്രാം സ്വര്‍ണ്ണവും 2178.600 വെള്ളിയും ദൈവത്താറീശ്വരന്റെ തിരുമുടിയില്‍ വെക്കുന്ന 1320.800 സ്വര്‍ണവും എക്‌സിക്യൂട്ടീവ് ഓഫീസറുടെ മാത്രം പേരില്‍ ലോക്കറില്‍ വെക്കുന്നത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രം കമ്മിറ്റി ഭഗവതിസേവ, കലശാഭിഷേകം. കലശകുംഭം എന്നീ ക്ഷേത്ര വഴിപാടുകള്‍ക്ക് വേണ്ടി രസീത് അച്ചടിച്ചതായും വിശേഷ അവസരങ്ങളില്‍ ഈ രസീതുകള്‍ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതായും കണ്ടെത്തി. ഈ വഴിപാടുകള്‍ക്ക് ദേവസ്വം ബോര്‍ഡാണ് പണം ചിലവഴിക്കുന്നതെന്നും അതിനാല്‍ ഉത്സവ കമ്മിറ്റിക്കെതിരെ വിശദമായ അന്വേഷണത്തിന് ഭരണ വകുപ്പിനോട് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ദൈവത്തറിന്റെയും ഹനുമാന്റെയും ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് അംഗീകൃത പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ ഓഡിറ്റിന് ഹാജരാക്കിയില്ല. മാത്രമല്ല ക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ ഉണ്ടായിരുന്ന താഴികക്കുടം, നാളം തുടങ്ങിയവ നീക്കി സ്റ്റോക്കില്‍ രേഖപ്പെടുത്തേണ്ട യാതൊരു വിവരവും ഇല്ല. ഇത്തരം വിലയേറിയ വസ്തുക്കള്‍ എവിടെയാണെന്നതിന്റെ വിവരം ഇല്ല. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെയും റിപ്പോര്‍ട്ട് ഗൗരവമായി വീക്ഷിക്കുന്നുണ്ട്.
ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ അടക്കം ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടും ക്ഷേത്ര സ്വത്ത് കയ്യേറ്റം നടത്തിയതും കണ്ടെത്തിയിട്ടും ട്രസ്റ്റിമാര്‍ക്ക് നേരെയോ ഉത്സവ ആഘോഷ കമ്മിറ്റികള്‍ക്കു നേരെയോ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നേരയൊ നടപടി എടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.















