ന്യൂദൽഹി : ആധുനികവൽക്കരണ നീക്കത്തിന്റെ ഭാഗമായി അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യം 4.25 ലക്ഷം ക്ലോസ് ക്വാർട്ടർ ബാറ്റിൽ (സിക്യുബി) കാർബൈനുകൾ സ്വന്തമാക്കുന്നു. ഡിജി ഇൻഫൻട്രി ലെഫ്റ്റനന്റ് ജനറൽ അജയ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്.
ഈ കാർബൈനുകൾ സൈന്യത്തിന്റെ ക്ലോസ് കോംബാറ്റ് ശേഷികളെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാർബൈനുകളിൽ അറുപത് ശതമാനവും ഡിആർഡിഒ (എആർഡിഇ ലാബ്) യുമായി സഹകരിച്ച് ഭാരത് ഫോർജ് നിർമ്മിക്കും. 40 ശതമാനം പിഎൽആറിൽ (അദാനി ഗ്രൂപ്പ്) നിന്ന് വാങ്ങും. കഴിഞ്ഞ മാസമാണ് കരാർ ഒപ്പിട്ടതെന്നും അടുത്ത കുറച്ച് മാസങ്ങളിൽ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ മാരകമായ കമാൻഡോ, സ്പെഷ്യൽ ഫോഴ്‌സ് വിഭാഗങ്ങളെ ശക്തമാക്കാൻ ഇന്ത്യൻ സൈന്യം അഞ്ച് പുതിയ ഭൈറോൺ ബറ്റാലിയനുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഉയർന്ന തീവ്രതയുള്ള പ്രവർത്തനങ്ങൾക്കായി ഈ ബറ്റാലിയനുകളെ പരിശീലിപ്പിക്കുന്നു. ഈ ബറ്റാലിയനുകൾക്കുള്ള പരിശീലനം ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കും.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉടൻ തന്നെ ജോധ്പൂർ സന്ദർശിക്കുമെന്നും അവരുടെ പരിശീലനത്തിനും പ്രകടനത്തിനും സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 25 ഭൈറോൺ ബറ്റാലിയനുകൾ സൃഷ്ടിക്കാൻ സൈന്യം പദ്ധതിയിടുന്നുണ്ട്. ഓരോ ബറ്റാലിയനിലും ഏകദേശം 250 സൈനികർ ഉൾപ്പെടും. ടാങ്ക് ബറ്റാലിയൻ, സിഗ്നലുകൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ എന്നിവയിൽ നിന്നും ഇതിൽ സൈനികരെ നിയമിക്കുന്നുണ്ട്. ഇത് ബറ്റാലിയനുകൾക്ക് മൾട്ടി-ഡൊമെയ്ൻ യുദ്ധ ശേഷിയും നൽകുന്നു.
















