ഹൈദരാബാദ്: മാവോയിസ്റ്റുകളുടെ കാര്യത്തില്‍ മോദിയോടും അമിത് ഷായോടും കൂട്ടാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മാവോയിസ്റ്റ് നേതാക്കളെ ആക്രമിക്കരുതെന്ന് പറഞ്ഞ് അവരെ കേന്ദ്രസേനയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ച മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ നീക്കത്തിന് നേരെ എതിരായ നിലപാടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്ക്.
സാധാരണ ജീവിതത്തിൽ പങ്കുചേരാനും രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാനും മാവോയിസ്റ്റ് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ് രേവന്ത് റെഡ്‌ഡി. സ്‌മൃതി ദിനത്തിൽ ഹൈദരാബാദിലെ പൊലീസ് സ്‌മാരകത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മാവോയിസ്റ്റുകളോട് രേവന്ത് റെഡ്‌ഡി എത്രയും വേഗം കീഴടങ്ങാനുള്ള ആഹ്വാനം നല്‍കിയത്.
“നിരവധി മാവോയിസ്റ്റുകൾ ഇതിനകം കീഴടങ്ങിയിട്ടുണ്ട്. നക്‌സൽ പ്രത്യയശാസ്‌ത്രം ഉപേക്ഷിച്ച് രാഷ്‌ട്ര നിർമാണത്തിലും രാജ്യത്തിന്റെ വിവിധ വികസനത്തിലും പങ്കുചേരണം. സംസ്ഥാനത്തെ നക്‌സൽ ഭീഷണി വേരോടെ പിഴുത് എറിയുന്നതിൽ തെലങ്കാന പൊലീസ് നടത്തിയ മാതൃകാപരമായ സേവനത്തിന് നന്ദി”, മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. 2026 മാര്‍ച്ചോടെ ഇന്ത്യയെ മാവോയിസ്റ്റ് മുക്ത രാജ്യമാക്കി മാറ്റുമെന്ന പ്രതിജ്ഞ ആവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.
















