ഗോവ: തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും സൈനികര്‍ക്കൊപ്പം പ്രധാനമനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചു. ഗോവന്‍ തീരത്തുള്ള ഐഎന്‍എസ് വിക്രാന്തില്‍ നാവിക സേനാംഗങ്ങള്‍ക്കൊപ്പമായിരുന്നു ദീപാവലി ദിവസം പ്രധാനമന്ത്രി. ഭാരതത്തിലെ ഓരോ സൈനികനും എന്റെ കുടുംബമാണ്. എല്ലാവരും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിനൊപ്പം ആഘോഷിക്കുന്നെന്നു പറഞ്ഞ് സൈനികര്‍ക്ക് പ്രധാനമന്ത്രി മധുരം നല്കി.
നാവിക സേനയിലെ ധീരരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐഎന്‍എസ് വിക്രാന്തില്‍ ചെലവഴിച്ച രാത്രിയുടെ അനുഭവം വിവരിക്കാനാകില്ല. കടലിലെ ആഴമേറിയ രാത്രിയും സൂര്യോദയവും ഈ ദീപാവലിയെ അവിസ്മരണീയമാക്കി. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന്, രാജ്യത്തെ 140 കോടി പൗരന്മാര്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നു, പ്രധാനമന്ത്രി തുടര്‍ന്നു.
വിക്രാന്ത് യുദ്ധക്കപ്പല്‍ മാത്രമല്ല, ഭാരതത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും സാക്ഷ്യമാണ്. തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് രാഷ്‌ട്രത്തിനു സമര്‍പ്പിച്ച ദിവസം തന്നെ, നാവിക സേന കോളനിവത്കരണത്തിന്റെ പൈതൃക ചിഹ്നം ഉപേക്ഷിച്ച് ഛത്രപതി ശിവാജി മഹാരാജില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പുതിയ പതാക സ്വീകരിച്ചെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, ശിവാജി മഹാരാജിനു ജയ് വിളിച്ചപ്പോള്‍ സൈനികര്‍ ഏറ്റുവിളിച്ചു.
ഏതാനും മാസം മുമ്പ്, ‘വിക്രാന്ത്’ എന്ന പേരുതന്നെ പാകിസ്ഥാന്റെ ഉറക്കം കെടുത്തി. ശത്രുവിന്റെ ധാര്‍ഷ്ട്യത്തിന് അറുതി വരുത്താന്‍ ‘ഐഎന്‍എസ് വിക്രാന്ത്’ എന്ന പേരുമാത്രം മതി. നാവിക സേന ശത്രുക്കളിലുളവാക്കിയ ഭയം, വ്യോമ സേന പ്രകടിപ്പിച്ച അസാധാരണ വൈദഗ്ധ്യം, കരസേനയുടെ ധീരത എന്നിങ്ങനെ മൂന്ന് സേനകളുടെയും അസാമാന്യമായ ഏകോപനമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ വേഗത്തില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
നമ്മുടെ സൈനികര്‍ ഉറച്ചുനില്‍ക്കുന്ന പര്‍വത ശിഖരങ്ങള്‍ ഭാരതത്തിന്റെ വിജയ സ്തംഭങ്ങളായി നിലകൊള്ളും. അതിനു താഴെയുള്ള സമുദ്രത്തിന്റെ അലയൊലികള്‍ ഭാരതത്തിന്റെ വിജയത്തെ പ്രതിധ്വനിപ്പിക്കും. ഈ ഗര്‍ജ്ജനത്തിനിടെ, ഒരു ശബ്ദമുയരും- ‘ഭാരത് മാതാ കി ജയ്!’… പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
















