മുംബൈ: ഓപ്പറേഷൻ ഫയർ ട്രെയിൽ എന്ന പേരിൽ മുംബൈയിൽ നടത്തിയ പരിശോധനയിൽ പടക്കങ്ങളുടെ അനധികൃത കള്ളക്കടത്ത് ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ഓപ്പറേഷനിൽ ഏകദേശം 4.82 കോടി വിലമതിക്കുന്ന ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഒരു വലിയ പടക്ക ശേഖരം തന്നെ പിടിച്ചെടുത്തു.
നവ ഷേവ തുറമുഖത്ത് ഐസിഡി അങ്കലേശ്വറിലേക്ക് (ഗുജറാത്ത്) പോകുകയായിരുന്ന ചൈനയിൽ നിന്നുള്ള 40 അടി നീളമുള്ള ഒരു കണ്ടെയ്നർ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞതായി സ്രോതസ്സുകൾ പറയുന്നു. ലെഗ്ഗിംഗ്സ് എന്നാണ് കണ്ടെയ്നറിൻ ലേബൽ ചെയ്തിരുന്നത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ കണ്ടെയ്നറിനുള്ളിൽ വസ്ത്രത്തിന്റെ ഒരു പാളിക്കടിയിൽ ഒളിപ്പിച്ച 46,640 പടക്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
അന്വേഷണത്തെത്തുടർന്ന് ഡിആർഐ മുഴുവൻ ചരക്കും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിൽ നിരവധി നിർണായക രേഖകളും തെളിവുകളും വീണ്ടെടുക്കാൻ കഴിഞ്ഞു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ വെരാവലിൽ നിന്ന് റാക്കറ്റിലെ ഒരു പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിൽ പടക്കങ്ങളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ പെടുന്നുണ്ട്. കൂടതെ ഇവ ഇറക്കാൻ വിദേശ വ്യാപാര നയം (ഐടിസി-എച്ച്എസ് ക്ലാസിഫിക്കേഷൻ) പ്രകാരം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി), പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) എന്നിവയിൽ നിന്നുള്ള സാധുവായ ലൈസൻസുകൾ നിർബന്ധമാണ്.
ഇത്തരം അപകടകരമായ വസ്തുക്കളുടെ നിയമവിരുദ്ധ ഇറക്കുമതി പൊതു സുരക്ഷയ്‌ക്ക് മാത്രമല്ല, ദേശീയ സുരക്ഷയ്‌ക്കും തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും മുഴുവൻ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് സംവിധാനത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഡിആർഐ പറഞ്ഞു.
















