കാബൂൾ : അഫ്ഗാൻ ആഭ്യന്തര ഉപമന്ത്രിയും താലിബാൻ നേതാവുമായ മൗലവി മുഹമ്മദ് നബി ഒമാരി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി. അഫ്ഗാൻ സൈന്യവും ഗോത്രങ്ങളും പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ അതിർത്തി വരെ പിന്തുടരാൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“അഫ്ഗാൻ ഗോത്രങ്ങളും രാഷ്‌ട്രവും നിങ്ങളെ മതപരമായ ഉത്തരവിലൂടെ അധിനിവേശക്കാരനാണെന്ന് പ്രഖ്യാപിച്ചാൽ, ഞാൻ ദൈവത്താൽ സത്യം ചെയ്യുന്നു, ഇന്ത്യൻ അതിർത്തി വരെ പോലും നിങ്ങൾക്ക് സുരക്ഷ കണ്ടെത്താനാവില്ല,” – പാകിസ്ഥാൻ സൈന്യത്തെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഒമാരി പറഞ്ഞു.
ഇതിനു പുറമെ ഇസ്ലാമാബാദിന്റെ സൈനിക നേതൃത്വത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു. പാകിസ്ഥാൻ സൈനിക ഭരണകൂടം മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് എല്ലാം ചെയ്യുന്നത്. ഷെഹ്ബാസ് ഷെരീഫ് ട്രംപിനോട് മുഖസ്തുതി പറയുന്നതിന്റെ വീഡിയോ നിങ്ങൾ അടുത്തിടെ കണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത് അഫ്ഗാനിസ്ഥാന് ഒരിക്കൽ നഷ്ടപ്പെട്ട ഡ്യൂറണ്ട് രേഖയ്‌ക്ക് അപ്പുറത്തുള്ള പ്രദേശങ്ങൾ ഒടുവിൽ അഫ്ഗാൻ പ്രദേശത്തേക്ക് മടങ്ങിയേക്കാം എന്നാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
അതേ സമയം അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്. എന്നാൽ ഇന്നലെ ദോഹയിൽ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ്.
















