കേരളത്തിലെ ഇടതു വലതു മുന്നണികളുടേയും കോണ്‍ഗ്രസ്- സിപിഎം നേതാക്കളുടേയും രാഷ്‌ട്രീയ കാപട്യം പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തോടെ കേരളത്തിലെ പൊതുസമൂഹത്തിന് ഒരിക്കല്‍ക്കൂടി വ്യക്തമായി. എറണാകുളം എംപി ഹൈബി ഈഡനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മുതല്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി. ശിവന്‍കുട്ടി വരെ ഇക്കാര്യത്തില്‍ ആര്‍ക്കൊപ്പം നിന്നു എന്നത് പകല്‍ പോലെ തെളിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതവത്കരണം എന്ന പ്രശ്നത്തേക്കാള്‍ കേരള സമൂഹത്തെത്തന്നെ മതാടിസ്ഥാനത്തില്‍ വിഭജിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് ശക്തികളുടെ നാവായി ഇടതു വലതു മുന്നണികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് പള്ളുരുത്തി സംഭവം നമുക്ക് ബോധ്യമാക്കിത്തരുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള പുറത്തുവന്നതോടെ ഇടതുവലതു മുന്നണികളോടുള്ള അവിശ്വാസം ശക്തമായ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടേയും ശ്രദ്ധ തിരിക്കുക എന്നതും ഹിജാബ് വിഷയം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്.
പള്ളുരുത്തിയിലെ സ്‌കൂള്‍ മാനേജ്മെന്റും വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളും തമ്മില്‍ ധാരണയിലെത്തിയ വിഷയത്തെ വീണ്ടും വലിച്ചിഴച്ച് മതവര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരമൊരുക്കിയത് എറണാകുളം എംപിയും ഡിസിസി പ്രസിഡന്റും മന്ത്രി വി. ശിവന്‍കുട്ടിയും ആണെന്ന് നിസംശയം പറയാം. എസ്ഡിപിഐ നേതാക്കളേയും കൂട്ടി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഭീഷണി മുഴക്കുന്നതും ബഹളം വെച്ചതുമാണ് പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണമായത്. സ്‌കൂളിന്റെ യൂണിഫോം നിബന്ധനകള്‍ പാലിക്കാതെ വന്നതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഹിജാബ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഇതിനെതിരെ എസ്ഡിപിഐ പ്രാദേശിക നേതാക്കളെയും കൂട്ടി വന്ന് സ്‌കൂളില്‍ ബഹളമുണ്ടാക്കുന്ന രക്ഷിതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ സ്‌കൂള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടായി. സ്‌കൂളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച എസ്ഡിപിഐയെപ്പറ്റി ഒരക്ഷരം പോലും പറയാതെ വിഷയത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസ്-ബിജെപി സംഘടനകളെ കുറ്റപ്പെടുത്താനുള്ള ഹൈബി ഈഡന്റെ ശ്രമം ഏറെ പരിഹാസ്യമായി. തൊട്ടുപിന്നാലെയായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ദുരൂഹ ഇടപെടലുകള്‍. സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി സ്‌കൂളില്‍ ഒതുങ്ങുമായിരുന്ന വിഷയത്തെ വലിയ തോതില്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചു. യൂണിഫോം സംബന്ധിച്ച് നിരവധി ഹൈക്കോടതി വിധികളുണ്ടെന്നിരിക്കെ വിദ്യാഭ്യാസ മന്ത്രി നടത്തിയ ഇടപെടലുകള്‍ ഏറെ വിമര്‍ശനവിധേയമായി. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ജോസഫ് സാറിന്റെ കൈവെട്ടി മാറ്റിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് വളംവെച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം. എ. ബേബിയുടെ ഉത്തരവാദിത്ത രഹിതമായ പ്രസ്താവനയായിരുന്നു എന്നത് മറക്കരുത്. അതേ സമീപനം തന്നെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇക്കാര്യത്തിലും സ്വീകരിച്ചു. ഒടുവില്‍ വിദ്യാര്‍ത്ഥിനിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. ക്രൈസ്തവ മാനേജ്മെന്റിന് കീഴിലുള്ള സ്‌കൂളിനെതിരെ നിരവധി മുസ്ലിം മതനേതാക്കള്‍ നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുകകൂടി ചെയ്തതോടെ തികഞ്ഞ വര്‍ഗീയ വിഷയമാക്കി സംഭവത്തെ മാറ്റിക്കഴിഞ്ഞു.
എറണാകുളം ജില്ലയില്‍ അടുത്തിടെയുണ്ടായ നിരവധി സംഭവ വികാസങ്ങള്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന വസ്തുത തെളിയിക്കുന്നതാണ്. ജില്ലയിലെ ജനസംഖ്യാനുപാതത്തിലുണ്ടായ മാറ്റമാണ് ഇരുമുന്നണികളെയും ഒരു പക്ഷത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി സോന എല്‍ദോസ് മരിച്ച സംഭവം ഉദാഹരണമാണ്. മതംമാറാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ അടച്ചിടുകയും പൊന്നാനിക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത റമീസിനെ കേസില്‍ കുറ്റവിമുക്തനാക്കിയ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും സോനയുടെ കുടുംബത്തിന് നീതി നിഷേധിച്ചിരിക്കുകയാണ്. ലൗജിഹാദിന് ഇരയായ നൂറുകണക്കിന് പെണ്‍കുട്ടികളും അവരുടെ കുടുംബവും ഇന്നും കേരളത്തില്‍ നീതിതേടി അലയുന്നുണ്ട്.
കളമശ്ശേരിയില്‍ കന്യാസ്ത്രീകളും പുരോഹിതരും താമസിക്കുന്ന മാര്‍ത്തോമാ ഭവന്‍ കഴിഞ്ഞമാസം അതിക്രമിച്ചു കയറിയ എസ്ഡിപിഐ സംഘം സഭയുടെ ഭൂമി കയ്യേറിയിട്ടും ഇടതു വലതു പാര്‍ട്ടികള്‍ മൗനം തുടര്‍ന്നത് എല്ലാവരും കണ്ടതാണ്. വലിയ സംഘം ആളുകളാണ് സഭയുടെ സ്ഥലത്തേക്ക് കയറി ഭീഷണി മുഴക്കിയതെന്ന പരാതിയുമായി കന്യാ
സ്ത്രീകളും പുരോഹിതരും രംഗത്തെത്തിയിട്ടും അവര്‍ക്ക് പിന്തുണ നല്‍കാനോ എസ്ഡിപിഐക്കാരെ തള്ളിപ്പറയാനോ കോണ്‍ഗ്രസ് പാര്‍ട്ടിയോ സിപിഎമ്മോ തയ്യാറായില്ല. ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകള്‍ പരസ്യമായി പറഞ്ഞിട്ടും പോലീസോ സര്‍ക്കാരോ അവരെ സഹായിച്ചില്ല. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവമുണ്ടായപ്പോള്‍ ലക്ഷക്കണക്കിന് രൂപ മുടക്കി വിമാനടിക്കറ്റെടുത്ത് റായ്‌പൂരിലേക്ക് പറന്ന ഇടതു-വലത് എംപിമാരോ കോണ്‍ഗ്രസ് , സിപിഎം നേതാക്കളോ കോതമംഗലത്തേക്കോ കളമശ്ശേരിയിലേക്കോ പള്ളുരുത്തിയിലേക്കോ പോയിട്ടില്ല എന്നത് പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വരും നാളുകളില്‍ ഇരു മുന്നണികളുടേയും സമീപനത്തില്‍ കൂടുതല്‍ പക്ഷപാത നിലപാടുകള്‍ ഉണ്ടാകുമെന്നുറപ്പാണ്. വരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ഇടതു വലതു മുന്നണികള്‍ ഒരു വിഭാഗത്തിന് നല്‍കാന്‍ പോകുന്ന അധിക പ്രാതിനിധ്യം ആശങ്കാജനകമാണ്.
കേരള സമൂഹത്തിന്റെ ഭാവി നിശ്ചയിക്കേണ്ടത് ജമാ അത്തെ ഇസ്ലാമിയുടെ ആശയം പിന്‍പറ്റുന്നവരും എസ്ഡിപിഐക്കാരുമല്ല എന്ന ബോധ്യം പൊതുസമൂഹത്തിനുണ്ടാവേണ്ടതുണ്ട്. മുപ്പതുശതമാനത്തിന് മുകളിലെത്തിയ സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുക എന്നതു മാത്രമാവും വരും നാളുകളില്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ചെയ്യാന്‍ പോകുന്നത്. ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് യഥാര്‍ത്ഥ ന്യൂനപക്ഷ വിഭാഗങ്ങളാണ്. അവരുടെ രാഷ്‌ട്രീയ അവകാശങ്ങളില്‍ വലിയ കൈകടത്തലുകള്‍ ഇപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നൂറുകൊല്ലം മുമ്പ് തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതിന് അനുഭവിച്ചത് മലബാറിലെ ഹിന്ദുക്കളാണെങ്കില്‍ ഹമാസിന്റെ പേരില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ചിലര്‍ ലക്ഷ്യമാക്കിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന പല സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ലക്ഷ്യം ഒരു സമൂഹമാണ്.
കേരളത്തിന്റെ മതേതരത്വം എന്നത് ഹിന്ദു സമൂഹത്തിന്റെ മാത്രം ബാധ്യതയായിരുന്നു ഇക്കാലമത്രയുമെങ്കില്‍ ഇനിയാ ബാധ്യത ക്രൈസ്തവ സമൂഹത്തിന് മേല്‍കൂടി അടിച്ചേല്‍പ്പിക്കുകയാണ് ഇടതുവലതു രാഷ്‌ട്രീയ നേതൃത്വങ്ങളും പൊളിറ്റിക്കല്‍ ഇസ്ലാമും എന്നത് തിരിച്ചറിയണം. അസംഘടിത ഹിന്ദു വോട്ടുബാങ്കിനെ പണ്ടേക്ക് പണ്ടേ ഉപേക്ഷിച്ച ഇടതു വലതു പാര്‍ട്ടികള്‍ പതിയെ ക്രൈസ്തവ സമൂഹത്തെയും പി
ന്നോട്ട് മാറ്റി നിര്‍ത്തുകയാണ്. ഇവിടെയാണ് പുതിയൊരു പ്രതീക്ഷയായി ബിജെപിയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും മാറുന്നത്.
















