കൊട്ടാരക്കര: അവിശ്വാസികളായ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ വിട്ട് പുറത്ത് പോകണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി . കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കൃത്രിമ കരി പ്രസാദം നല്‍കി ഭക്തരെ വഞ്ചിക്കുന്ന നിലപാടിനും ദേവസ്വം ജീവനക്കാരുടെ കൊള്ളയ്‌ക്കുമെതിരെ നടത്തിയ ഹിന്ദു വിശ്വാസ സംരക്ഷണ നാമജപ ഘോഷയാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് നഷ്ടത്തില്‍ എന്ന് പറയുന്ന 1200-ലധികം ക്ഷേത്രങ്ങള്‍ മുന്‍പ് ഭരിച്ചിരുന്ന പ്രദേശവാസികളായ ഭക്തന്‍മാരെ തിരിച്ചേല്‍പ്പിച്ചാല്‍ ഇവയൊക്കെ ലാഭത്തിലാകും. ദേവസ്വം ബോര്‍ഡില്‍ വിശ്വാസമില്ലാത്തത്ത് കൊണ്ടാണ് ക്ഷേത്രങ്ങളില്‍ ആരും കാണിക്കയിടാന്‍ പോലും മടിക്കുന്നത്. കൊട്ടാരക്കര ഗണപതിയേക്കാള്‍ വലിയ പാര്‍ട്ടി വാച്ചര്‍മാരാണ് ക്ഷേത്രത്തിലെ സര്‍വത്ര കൊള്ളയ്‌ക്കും പിന്നില്‍.
എല്ലാ ക്ഷേത്രങ്ങളിലും, പരിസരത്തും കാവിക്കൊടി ഉയർത്തണം . ഹിന്ദുക്കൾ ഒരുമിച്ച് തീരുമാനിക്കണം കാവിക്കൊടി ഉയർത്താൻ . അത് ഹിന്ദുത്വത്തിന്റെ അഭിമാനമാണ് . അത് ഉയർത്തരുതെന്ന് പറയാൻ ഒരു സാമ്രാട്ടിനും, ഒരു പിണറായി വിജയനും ആ ഉത്തരവ് ഇടാൻ അധികാരമില്ലെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ സംഘ ചാലക് ആര്‍. ദിവാകരന്‍ അധ്യക്ഷനായി. ഖണ്ഡ് കാര്യവാഹക് അരുണ്‍, ഖണ്ഡ് സഹ കാര്യവാഹ് അഭിലാഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ശിവപ്രസാദ്, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ആര്‍. രാജി പ്രസാദ്, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം എന്നിവര്‍ സംസാരിച്ചു.
















