ചെന്നൈ: എന്ത് എതിര്‍പ്പുകള്‍ക്ക് മുന്‍പിലും മെരുങ്ങാത്ത കാട്ടുമൃഗമാണ് ഡിഎംകെ എന്ന ധാരണ തിരുത്തപ്പെടുകയാണ്. തമിഴ് മണ്ണില്‍ സ്റ്റാലിന്‍ മെരുങ്ങുകയാണോ? ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ കിട്ടിയ സ്റ്റാലിന്‍ ഹിന്ദി നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങി എന്നത് ദ്രാവിഡ ശക്തികള്‍ക്ക് വന്‍ തിരിച്ചടിയാണ്. എന്തിന് മുന്‍പിലും മെരുങ്ങാത്ത വന്യശക്തിയാണ് ഡിഎംകെ എന്ന ധാരണ തിരുത്തപ്പെട്ടിരിക്കുന്നു. സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭയന്നുതുടങ്ങി എന്ന് വേണം കുരതാന്‍.
കരൂരില്‍ നടന്‍ വിജയുടെ റാലിയില്‍ 41 പേരുടെ മരണത്തിന് കാരണമായ കേസില്‍ വിജയിനെ കുരുക്കാന്‍ തമിഴ്നാട് പൊലീസും ഡിഎംകെ സര്‍ക്കാരും നടത്തിയ ഗൂഢാലോചന പൊളിഞ്ഞിരിക്കുന്നു. ഈ കേസ് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് വിട്ടത് സ്റ്റാലിനും ഡിഎംകെയ്‌ക്കും വലിയ തിരിച്ചടിയാണ്. വിജയിന്റെ റാലിയ്‌ക്കിടയില്‍ കല്ലേറ് നടന്നോ, മനപൂര്‍വ്വം തിക്കും തിരക്കും ഉണ്ടാക്കപ്പെട്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരും. അപകടം നടന്ന സമയത്ത് ഡിഎംകെ നേതാവായ സെന്തിൽ ബാലാജി ആശുപത്രിയിൽ എത്തിയതിനെയും തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരൂരിലേക്ക് കുതിച്ചെത്തിയതിനെയും എല്ലാം സംശയത്തോടെയാണ് നടന്‍ വിജയും കൂട്ടരും കാണുന്നത്. അതിനാല്‍ അവര്‍ കരൂർ സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുണ്ട്.
ദളപതിക്കും അദ്ദേഹത്തിന്റെ ടി.വി.കെ പ്രവർത്തകർക്കും ഈ സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തുടക്കം മുതലേ വിശ്വാസമില്ലായിരുന്നു. കരൂർ സംഭവത്തിൽ അറസ്റ്റിലായ ടി.വി.കെ ജില്ലാ സെക്രട്ടറി ഇപ്പോഴും റിമാൻഡിലാണ്. പ്രതി ചേർക്കപ്പെട്ട സംസ്ഥാന നേതാക്കൾ ഒളിവിലുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദളപതിക്ക് അനുകൂലമായും സർക്കാരിനെ വിമർശിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച നിരവധി പേരാണ് അറസ്റ്റിലായിരുന്നത്.
സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ കിരാത ഭരണമാണ് നടക്കുന്നതെന്ന വിമർശനം ശക്തിപ്പെടാനാണ് ഈ പൊലീസ് നടപടികൾ വഴിവച്ചിരുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖനായ മുകുൾ റോത്തഗി പോലുള്ള വൻ അഭിഭാഷകപടയെ രംഗത്തിറക്കി സി.ബി.ഐ അന്വേഷണത്തിനെതിരെ തമിഴ്നാട് സർക്കാർ വാദിച്ചെങ്കിലും, ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കിയാണ് സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ബിഎസ് പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകവും സ്റ്റാലിനും ഡിഎംകെയ്‌ക്കും വലിയ തലവേദനയാവുകയാണ്. ഈ കേസിലും മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് സുപ്രീംകോടതിയില്‍ പോയെങ്കിലും സ്റ്റാലിന് ഇവിടെയും ശരണമില്ല. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തെക്കുറിച്ചുള്ള 7411 പേജുള്ള കുറ്റപത്രം തള്ളിക്കളയാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി മരവിപ്പിക്കുകയും ചെയ്തു. ഈ കൊലയ്‌ക്ക് പിന്നിലെ പ്രതികള്‍ കൂടുങ്ങും. അവര്‍ക്ക് ഡിഎംകെ ബന്ധമുണ്ടെന്നാണ് ബിഎസ് പി ആരോപണം.
ഭഗവാന്‍ മുരുകന്റെ ആസ്ഥാനങ്ങളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്ത് മൃഗബലി അനുവദിക്കണമെന്ന മുസ്ലിം ദര‍്ഗ അധികൃതരുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതും സ്റ്റാലിന് മുഖത്തേറ്റ അടിയാണ്. തിരുപ്പുറകുണ്ഡ്രത്തിനെതിരെ ദര്‍ഗ്ഗയുടെ നേതൃത്വത്തില്‍ മൃഗബലി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ ഡിഎംകെ ശക്തികള്‍ ഉണ്ടായിരുന്നു. സനാതനധര്‍മ്മത്തെ നശിപ്പിക്കുക എന്ന അവരുടെ ലക്ഷ്യമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ഭാനു തകര്‍ത്തത്.
ഇതെല്ലാം കൂടിയായപ്പോള്‍ ഇനി ഹിന്ദി സിനിമാഗാനങ്ങളും ഹിന്ദിയിലുള്ള ബോര്‍ഡുകളും തമിഴ്നാട്ടില്‍ നിരോധിക്കാനുള്ള ബില്‍ കൊണ്ടുവരുന്നത് അടുത്ത തിരിച്ചടിയാകുമോ എന്ന ഭയം സ്റ്റാലിനും കൂട്ടര്‍ക്കും ഉണ്ടായി. ഹിന്ദി ഭാഷ ഒരു സംസ്ഥാനത്ത് നിരോധിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയ്‌ക്കെതിരാണ് എന്ന ബിജെപിയുടെ വാദം അടുത്ത കോടതിയുദ്ധത്തിലേക്ക് ഡിഎംകെയെ വലിച്ചിഴക്കുമോ എന്ന ഭയം സ്റ്റാലിനുണ്ടായതായി പറയുന്നു. ഇനി ഹിന്ദി ഭാഷാവിവാദം ഒരു കേസായി മാറുകയും അതിലും കോടതിയുടെ ഭാഗത്ത് നിന്നും തിരിച്ചടികിട്ടുമോ എന്ന ഭയമാണ് ഹിന്ദി വിരുദ്ധ ബില്‍ തല്‍ക്കാലം അവതരിപ്പിക്കാതിരിക്കാന്‍ കാരണം എന്നറിയുന്നു. ഇതോടെ തമിഴ്നാട്ടില്‍ ഹിന്ദി പാട്ടുകള്‍ അലയടിക്കും. തിയറ്ററുകളില്‍ ഹിന്ദി സിനിമകള്‍ കളിക്കും. ഹിന്ദി ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും കാണാനുമാകും. ഹിന്ദി ഇംപോസിഷനെതിരെ ശബ്ദിച്ച ഡിഎംകെ ശക്തികള്‍ക്ക് തല്‍ക്കാലം ഈ വിഷയത്തില്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നു.
















