വാഷിംഗ്ടണ്‍: റെയര്‍ എര്‍ത്ത് എന്ന് വിളിക്കപ്പെടുന്ന അപൂര്‍വ്വ മൂലകങ്ങള്‍ ആവശ്യം പോലെ അമേരിക്കയ്‌ക്ക് നല്‍കിയില്ലെങ്കില‍് നവമ്പര്‍ 9 മുതല്‍ ചൈനയ്‌ക്ക് മേല്‍ 100 ശതമാനം പിഴത്തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി ലോകത്തെ കീഴ്മേല്‍ മറിയ്‌ക്കുന്ന വ്യാപാരയുദ്ധമായി മാറിയേക്കും. അപൂർവ എർത്ത് ലോഹങ്ങളുടെ (Rare Earths) കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളാണ് ട്രംപിനെയും അമേരിക്കയെയും ചൊടിപ്പിച്ചിരിക്കുന്നത്.
നവമ്പര്‍ 9നകം റെയര്‍ എര്‍ത്തിന്മേലുള്ള നിയന്ത്രണം അവസാനിപ്പിച്ച് അമേരിക്കയ്‌ക്ക് സുഗമമായി നല്‍കിയില്ലെങ്കില്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന ചരക്കുകളുടെ മേല്‍ 100 ശതമാനം പിഴത്തീരുവ ചുമത്തും. പിഴത്തീരുവ കൂട്ടിയാല്‍ ചൈനയുടെ കയറ്റുമതിയുടെ പ്രധാന ലാഭകേന്ദ്രങ്ങളിലൊന്നായ യുഎസ് വിപണി നഷ്ടമാകും. അത് ചൈനയെ പ്രതിസന്ധിയിലാക്കുന്നതോടെ ചൈന യൂറോപ്യന്‍ രാജ്യങ്ങളെയും മറ്റും കൂടുതലായി ആശ്രയിക്കേണ്ടിവരും. തിരിച്ച് യുഎസ് ഉല്‍പന്നങ്ങളുടെ മേല്‍ ചൈനയും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് അമേരിക്കയ്‌ക്കും വലിയ തിരിച്ചടിയാകും. ഈ വ്യാപാരയുദ്ധം തുടര്‍ന്നാല്‍ അത് ലോകത്തെ തന്നെ കീഴ്മേല്‍ മറിയ്‌ക്കുമെന്നാണ് വിലയിരുത്തുന്നത്.
എന്താണ് റെയര്‍ എര്‍ത്ത്?
ഭൂമിയിലെ അപൂര്‍വ്വധാതു ശേഖരത്തെയാണ് റെയര്‍ എര്‍ത്ത് (Rare earth) എന്ന് വിളിക്കുന്നത്. ഇവ കയ്യടക്കിവെച്ചുകൊണ്ടുള്ള വിലപേശലില്‍ ചൈനയുടെ കാല്‍ക്കീഴില്‍ വീഴുകയാണ് യുഎസും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും. ചൈനയുടെ കൈവശമുള്ള ഈ അപൂര്‍വ്വ ലോഹധാതുക്കളില്‍ ഏറ്റവും പ്രധാനമായവയാണ് ഇട്രിയവും സ്കാന്‍ഡിയവും. ട്രംപ് എന്തുകൊണ്ടാണ് ഈ രണ്ട് പ്രകൃതിദത്ത ധാതുക്കളുടെ കാര്യത്തില്‍ ചൈനയെ ഭയപ്പെടുന്നത് എന്നത് നോക്കാം. യുഎസിലെ വിവിധ സാങ്കേതികവിദ്യാപ്രയോഗങ്ങളില്‍ നിര്‍ണ്ണായകപങ്ക് ഈ രണ്ട് അപൂര്‍വ്വ ധാതുക്കളും വഹിക്കുന്നു. ഹരിതോര്‍ജ്ജം മുതല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വരെ ഇട്രിയവും സ്കാന്‍ഡിയവും അമേരിക്കയ്‌ക്ക് വേണം. ഇവ കിട്ടാന്‍ പൂര്‍ണ്ണമായും ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള ഇറക്കുമതിയെയാണ് യുഎസ് ആശ്രയിക്കുന്നത്. രാജ്യത്തിനകത്ത് ഇവ വിതരണം ചെയ്തില്ലെങ്കില്‍ അത് യുഎസിന്റെ രാജ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും വരെ ബാധിക്കും.
യുഎസ് 2023-24ല്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത് 3.96 ലക്ഷം കിലോഗ്രാം അപൂര്‍വ്വ ധാതുക്കളാണ്. 2182 കോടി ഡോളറിന്റെ അപൂര്‍വ്വധാതുക്കളാണ്. ഇതില്‍ 99.6 ശതമാനവും സ്കാന്‍ഡിയവും ഇട്രിയവുമാണ്. അമേരിക്കയിലെ പ്രധാനകാര്‍ നിര്‍മ്മാണക്കമ്പനികളായ ടെസ് ലയും ജനറല്‍ ഇലക്ട്രിക്കും ഇട്രിയവും സ്കാന്‍ഡിയവും കിട്ടാത്തതിനാല്‍ ഉല്‍പാദനം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കുമെന്ന് ആണയിട്ട ട്രംപിന് ഒരു വ്യവസായിക പ്രതിസന്ധിയെയും താങ്ങാനാവില്ല. അത് ട്രംപിന്റെ നിലനില്‍പിന് തന്നെ തടസ്സമാകും.
അലൂമിനിയം അലോയുകളില്‍ സ്കാന്‍ഡിയം ചേര്‍ത്താല്‍ ഉയര്‍ന്ന ഊഷ്മാവിനെ അതിജീവിക്കാന്‍ അലൂമിനിയത്തിന് സാധിക്കും. ഭാരക്കുറവും ഇഷ്ടംപോലെ വലിച്ചുനീട്ടാവുന്നതുമാണ് സ്കാന്‍ഡിയം എന്നതാണ് ഇതിന്റെ ഒരു മുഖ്യആകര്‍ഷണം. മറ്റൊന്ന് ഇവയ്‌ക്ക് ഉയര്‍ന്ന ഊഷ്മാവിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വിമാനങ്ങളും പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഇവ അത്യാവശ്യമാണ്. അലൂമിനിയം അടങ്ങിയ ലോഹമിശ്രിതങ്ങള്‍ക്ക് ഈടും ഉറപ്പും നല്‍കാന്‍ സ്കാന്‍ഡിയത്തിന് സാധിക്കും.ഇത് കാര്‍ ബോഡി നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണ്. എന്തിന് വിമാനങ്ങളുടെ ബോഡി നിര്‍മ്മിക്കാന്‍ വരെ സ്കാന്‍ഡിയം ഉപയോഗിക്കും. ലേസറുകള്‍, എല്‍ഇഡി, സോളാര്‍ സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കാനും ഇത് ഉപയോഗിക്കുന്നു.
മെഡിക്കല്‍ ട്രീറ്റ് മെന്‍റ്, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണം, മെറ്റീയല്‍സ് നിര്‍മ്മാണം എന്നിവയില്‍ ഒഴിച്ചുകൂടാനാവത്ത അപൂര്‍വ്വ ധാതുവാണ് ഇട്രിയം. ക്യാന്‍സര്‍ ചികിത്സയ്‌ക്കും സ്കാനിങ്ങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇമേജിങ്ങിലും ഇട്രിയം ഉപയോഗിക്കും. അലൂമിനിയം, മഗ്നീഷ്യം എന്നിവയുടെ ലോഹമിശ്രിതങ്ങളുടെ കരുത്ത് കൂട്ടാന്‍ ഇട്രിയത്തിന് സാധിക്കും. വാഹനനിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കും. വൈദ്യുത വാഹനനിര്‍മ്മാണത്തിനും കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള ടര്‍ബൈനുകള്‍ നിര്‍മ്മിക്കാനും ഇട്രിയവും സ്കാന്‍ഡിയവും വേണം. ഭൂമിയിലെ ധാതുനിക്ഷേപസ്ഥലങ്ങളില്‍ സ്കാന്‍ഡിയവും ഇട്രിയവും ഒരുമിച്ച് കാണപ്പെടുന്നു. വെള്ളിയുടെ വെള്ളയാണ് ഇവ രണ്ടിന്റെയും നിറം.
സ്കാന്‍ഡിയം, ഇട്രിയം ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ധാതുക്കളുടെ 70 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത് ചൈനയാണ്.
















