തിരുവനന്തപുരം: ഭക്തരുടെ താൽപ്പര്യം സംരക്ഷിക്കേണ്ടതിന് പകരം, ദേവസ്വം ബോർഡ് ഇന്ന് അഴിമതിക്കാരായ ഇടനിലക്കാരുടെ ഈറ്റില്ലമായി മാറിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല പോലുള്ള പുണ്യസ്ഥലങ്ങളിലെ സ്വത്തുക്കൾ അവർക്ക് കൊള്ളയടിക്കാനുള്ളവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയ്‌ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ശബരിമല ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് 60 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടതിനെയും മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു “ചെറിയ വീഴ്ചയായി” ചിത്രീകരിച്ച് നിസ്സാരവൽക്കരിക്കുമോ? ദേവസ്വം ബോർഡ് മന്ത്രി രാജിവെക്കാൻ ഇനിയുമെത്ര അഴിമതികൾ കൂടി പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം ചോദിച്ചു.
2016-ൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ, കേരള മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ കടമെടുക്കട്ടെ: “ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണ് ഒരു സർക്കാരിന്റെ അടിസ്ഥാനം. അതിൽ പരാജയപ്പെട്ടാൽ, ‘അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ’ രാജിവെക്കണം.” മുഖ്യമന്ത്രിയുടെ മകനും മകളും അഴിമതിയുടെ ഒരു ഭാഗമാണ്. എന്നാൽ അദ്ദേഹം അതിനെ ന്യായീകരിക്കുകയാണ്. ഇതാണോ മുഖ്യമന്ത്രിയുടെ നിലപാട്.
പണ്ട് കോൺഗ്രസ് ആയിരുന്നു കുടുംബ രാഷ്‌ട്രീയം കൊണ്ടുവന്നത്. ഇപ്പോൾ കോൺഗ്രസും സിപിഎമ്മും ഇരട്ടകളായി മാറി. ശബരിമല സ്വർണ കൊള്ളയിൽ ഇഡി അന്വേഷണം കൂടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കും.
ഒഴിവുകഴിവുകളുടെ കാലം കഴിഞ്ഞു. ബിജെപി മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഉടനടി നടപ്പിലാക്കണം. ഞങ്ങളുടെ ക്ഷേത്രങ്ങളും പൈതൃകവും കൊള്ളയടിക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















