തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉത്സവം നടക്കുന്ന ക്ഷേത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെള്ളായണി ദേവി ക്ഷേത്രം. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് ക്ഷേത്രത്തില്‍ കാളിയൂട്ട് മഹോത്സവം നടക്കുന്നത്. 65 മുതല്‍ 70 ദിവസം വരെയാണ് കാളിയൂട്ട് മഹോത്സവത്തിന്റെ ദൈര്‍ഘ്യം. കളംകാവല്‍, ഉച്ചബലി, ദിക്കുബലി, പറണേറ്റ്, നിലത്തില്‍ പോര് എന്നിവയാണ് കാളിയൂട്ട് മഹോത്സവത്തിനോടനുബന്ധിച്ചുള്ള പ്രധാന ആചാരങ്ങള്‍.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളായണി ദേവീ ക്ഷേത്രത്തിലെ സ്വര്‍ണം മാത്രമല്ല മണ്ണും ദേവസ്വം ബോര്‍ഡധികൃതരുടെ മൗനാനുവാദത്തോടെ പലരും കൈക്കലാക്കി. ക്ഷേത്ര രേഖകള്‍ പ്രകാരം 187 ഏക്കര്‍ സ്ഥലം ഉണ്ടാകേണ്ട സ്ഥാനത്ത് ഒരേക്കര്‍ 33 സെന്റ് സ്ഥലമാണിപ്പോഴുള്ളത്.
നിലത്തില്‍പോരും പറണേറ്റും നടക്കുന്ന സ്ഥലവും മേലേ അണിയറപ്പുരയും കീഴേ അണിയറപ്പുരയും കെട്ടുന്ന സ്ഥലവും ഇന്ന് സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്. വാഴയും മരച്ചീനിയും മറ്റ് കൃഷികളും ഇവിടെ ചെയ്ത് വരുന്നു. മുന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കാളിയൂട്ടിന് അവരുടെ അനുവാദം ലഭിച്ചാലെ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.
ക്ഷേത്രത്തിലെ ഭൂമി സംബന്ധമായ പലരേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. വസ്തുവിന്റെ വിവരങ്ങളടങ്ങിയ പേജുകള്‍ പോലും നശിപ്പിക്കപ്പെട്ടതായി സംശയമുണ്ട്. ഉപദേശക സമിതി പ്രസിഡന്റായിരുന്ന നെടുങ്കാട് ഗോപന്റെ നേതൃത്വത്തില്‍ നിരന്തരം വില്ലേജ് ഓഫീസ് താലൂക്ക് ഓഫീസ്, റീസര്‍വേ ഓഫീസ്, പുരാവസ്തു ഓഫീസ്, കളക്ടറേറ്റ് തുടങ്ങിയ ഓഫീസുകള്‍ കയറിയിറങ്ങി സംഘടിപ്പിച്ച രേഖകള്‍ മുഖേനയാണ് ക്ഷേത്രത്തിന് സ്വന്തമായി 187 ഏക്കര്‍ വസ്തുവുണ്ടായിരുന്നതിന്റെ രേഖകള്‍ ലഭിച്ചത്.
രാജഭരണകാലത്ത് ക്ഷേത്രത്തിന് നല്‍കിയ ഭൂമി ആയിരുന്നു അത്. ക്ഷേത്രത്തിലേക്ക് നെല്ല് വിതരണം ചെയ്യുന്നതിന് ക്ഷേത്രം വക ഭൂമി നെല്‍കൃഷിക്കായി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ട വ്യവസ്ഥയില്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്തു വന്നിരുന്ന വ്യക്തികള്‍ കൈവശം വച്ചനുഭവിക്കുകയും പിന്നീട് വസ്തുവില്‍ അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചു. കോടതി ദേവസ്വം ബോര്‍ഡിന് സമന്‍സ് അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ വസ്തു പാട്ടത്തിനെടുത്തവരും ദേവസ്വം ബോര്‍ഡധികൃതരും ഒത്തുകളിച്ചതിന്റെ ഫലമായി ദേവസ്വം ബോര്‍ഡ് കേസില്‍ ഹാജരായില്ല. കേസില്‍ എക്‌സ് പാര്‍ട്ടി വിധിയായി ക്ഷേത്ര ഭൂമി പാട്ടത്തിനെടുത്തവര്‍ തങ്ങളുടേതാക്കി മാറ്റുകയായിരുന്നു.
സ്ഥലത്തെക്കുറിച്ചുള്ള ഒരു രേഖയും ദേവസ്വത്തിന്റെ പക്കലില്ല. മറ്റൊരു ഗൗരവകരമായ പ്രശ്‌നം ദേവസ്വം ബോര്‍ഡിന്റെ ഏക്കറുകണക്കിന് ഭൂമിസംബന്ധിച്ച രേഖകള്‍ കണ്ടെത്തി ബോര്‍ഡിന് നല്‍കിയ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ച് വിട്ട് ദേവസ്വം ബോര്‍ഡ് കയ്യേറ്റക്കാരോട് കൂറ് കാണിച്ചു. ദേവസ്വം ബോര്‍ഡിന്റെ അനുമതി കൂടാതെ സമൂഹ വിവാഹം നടത്തിയെന്ന കാരണത്താലാണ് പിരിച്ചുവിടാനുള്ള കാരണമായി ദേവസ്വം ബോര്‍ഡ് കണ്ടെത്തിയത്.
സ്ഥലം മാത്രമല്ല ഭക്തര്‍ നടയ്‌ക്ക് വയ്‌ക്കുന്നതും കാണിക്കയിടുന്നതുമായ സ്വര്‍ണാഭരണങ്ങളെക്കുറിച്ചുള്ള രേഖകളും ക്ഷേത്രത്തിലില്ല. ഒരോ ഉത്സവത്തിനും ഭക്തര്‍ സ്വര്‍ണാഭരണങ്ങള്‍ നടയ്‌ക്ക് വയ്‌ക്കാറുണ്ട്. കാളിയൂട്ട് എഴുന്നള്ളത്തിനായി പോകുമ്പോള്‍ വീടുകളിലെ ഇറക്കി പൂജയ്‌ക്ക് പ്രധാന വഴിപാടായി സ്വര്‍ണ താലി സമര്‍പ്പിക്കാറുണ്ട് . കൂടാതെ മറ്റ് സ്വര്‍ണാഭരണങ്ങളും ലഭിക്കും. എത്ര താലി കിട്ടിയെന്നോ മറ്റ് സ്വര്‍ണാഭരണങ്ങള്‍ എത്രയെന്നോ വ്യക്തമായി ഒരു രേഖയും ഇല്ല. സ്വര്‍ണം പൂശിയ തിരുമുടിയില്‍ കേടുപാടുകള്‍ ഉണ്ടായപ്പോള്‍ വീണ്ടും സ്വര്‍ണം പൂശിയത് ദേവസ്വം ബോര്‍ഡില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
മുഴുവന്‍ സ്ഥലങ്ങളും തിരിച്ചു പിടിച്ചില്ലെങ്കിലും ദേവിക്ക് കാളിയൂട്ട് മഹോത്സവം നടത്തുമ്പോള്‍ ഭൂമിയക്ക് വേണ്ടി യാചിക്കാതെ ഉത്സവം നടത്താനുള്ളതെങ്കിലും തിരികെ പിടിക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുന്നു.















