ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഇന്നൊവേഷൻ പ്രസ്ഥാനമായ ‘വികസിത ഭാരത് ബിൽഡത്തോൺ 2025’ (VBB 2025) ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം മൂന്ന് ലക്ഷത്തിലധികം സ്കൂളുകൾ ഒരേസമയം പങ്കെടുത്തുകൊണ്ട് ഈ പരിപാടി ചരിത്രം കുറിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇതുവരെ കാണാത്ത ഈ ഇന്നൊവേഷൻ ഹാക്കത്തോണിലൂടെ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ചിന്തയും ശാസ്ത്ര–സാങ്കേതിക മികവും ആഗോള തലത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പരിപാടിയിൽ സംസാരിച്ച ധർമ്മേന്ദ്രപ്രധാൻ, ആവേശത്തോടെ പങ്കെടുത്ത എല്ലാ സ്കൂളുകളെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. “ഇവിടെ നിന്ന് ഉയർന്നുവരുന്ന നൂതന ആശയങ്ങൾ ആഭ്യന്തരവും ആഗോളവുമായ വെല്ലുവിളികൾക്ക് പരിഹാരം കാണാനും പുതിയ ആഗോള മാതൃകകൾ സൃഷ്ടിക്കാനും സഹായിക്കും. നമ്മുടെ പ്രതിഭാശാലികളായ വിദ്യാർത്ഥികളുടെ കഴിവിലാണ് വികസിതവും സമൃദ്ധവുമായ ഭാരതത്തിന്റെ ഭാവി അടിയുറച്ച് നിൽക്കുന്നത്,” അദ്ദേഹം പറഞ്ഞു.
2047 ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം, ഇത്തരം പരിവർത്തനാത്മക പദ്ധതികളിലൂടെ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്ക് വഹിക്കാൻ വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
മഥുര റോഡിലുള്ള ഡൽഹി പബ്ലിക് സ്കൂൾ, ഡൽഹി കാൻ്റോൺമെൻ്റിലെ പി.എം. ശ്രീ കെൻദ്രിയ വിദ്യാലയ നമ്പർ 2 എന്നിവ സന്ദർശിച്ച മന്ത്രി, വിദ്യാർത്ഥികളുടെ നിരവധി നൂതന പദ്ധതികൾ നിരീക്ഷിച്ചു. അവരുടെ സർഗ്ഗാത്മകതയും ഉത്സാഹവും പ്രശംസിച്ച അദ്ദേഹം, “ജിജ്ഞാസയോടെ മുന്നേറുക, ആത്മനിർഭർ ഭാരതത്തിന്റെ ലക്ഷ്യത്തിലേക്ക് സജീവമായി സംഭാവന ചെയ്യുക” എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി.
ഉദ്ഘാടനത്തിന് പിന്നാലെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള തത്സമയ ഇന്നൊവേഷൻ ചലഞ്ചിൽ ഒരു കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ആറാം മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ 3–5 അംഗങ്ങളടങ്ങിയ ടീമുകളായി ചേർന്ന് പ്രവർത്തിച്ചു. ‘ആത്മനിർഭർ ഭാരത്’, ‘സ്വദേശി’, ‘വോക്കൽ ഫോർ ലോക്കൽ’, ‘സമൃദ്ധി’ എന്നീ നാല് വിഷയങ്ങളെ ആസ്പദമാക്കി വിവിധ പ്രോട്ടോടൈപ്പുകൾ അവർ വികസിപ്പിച്ചു.
വിദൂര പ്രദേശങ്ങൾ, അതിർത്തി പ്രദേശങ്ങൾ, മലയോര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 150-ലധികം സ്കൂളുകളെ നേരിട്ട് ബന്ധിപ്പിച്ച സ്കൂൾ സ്പോട്ട്ലൈറ്റുകൾ പരിപാടിയുടെ പ്രധാന ആകർഷണമായി.
വികസിത ഭാരത് ബിൽഡത്തോൺ 2025-ൽ കേരളത്തിൽ നിന്ന് 4,640 സ്കൂളുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.












