ന്യൂഡൽഹി: ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാനുള്ള നീക്കവുമായി സ്വീഡനും. സ്വീഡനിൽ കഴിയുന്ന ഇസ്ലാം മത വിശ്വാസികൾ രാജ്യത്തിന്റെ നിയമവുമായി പൊരുത്തപ്പെടണമെന്നും ഇറാനിലോ സൗദി അറേബ്യയിലോ നടക്കുന്നത് പോലെ സ്വീഡനിൽ നടക്കാനാകില്ലെന്നും ഉപപ്രധാനമന്ത്രി ബുഷ് എബ്ബ പറഞ്ഞു. പൊതുയിടങ്ങളിൽ ബുർഖ ധരിക്കുന്നത് സ്ത്രീകളെ അടിച്ചമർത്തുന്നത് പോലെയാണെന്നും ബുഷ് എബ്ബ വ്യക്തമാക്കി.
തെരുവുകളിലും , ഷോപ്പിംഗ് സെന്ററുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുമടക്കം പൊതു ഇടങ്ങളിൽ ബുർഖ നിരോധിക്കണമെന്നും അവർ പറഞ്ഞു. നഴ്സറി, പ്രൈമറി സ്കൂൾ കാലം മുതൽ കുട്ടികൾക്ക് ഹിജാബ് ധരിക്കാൻ നിർബന്ധിപ്പിക്കരുത്. മതപരമായ അടിച്ചമർത്തൽ നടത്തുന്നവരെ ശിക്ഷിക്കണമെന്നും ബുഷ് എബ്ബ പറഞ്ഞു.
സ്വീഡനിലെ പ്രാദേശിക മുനിസിപ്പാലിറ്റികൾ സ്കൂളുകളിൽ ഉൾപ്പെടെ ബുർഖയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുമ്പ് ശ്രമിച്ചിരുന്നു, എന്നാൽ നിലവിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളൊന്നുമില്ല. അതേസമയം നവംബറിൽ നടക്കുന്ന യോഗത്തിൽ ബുർഖയും നിഖാബും നിരോധിക്കുന്നതിനെ കുറിച്ച് പരിഗണിക്കും
‘ഇസ്ലാമിക വിഘടനവാദം’ തടയാൻ ഇറ്റലിയിലെ പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഈ നിർദ്ദേശം.ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ കടകൾ, ഓഫീസുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഹിജാബ് ധരിക്കുന്നവർക്ക് 260 മുതൽ 2,600 പൗണ്ട് വരെ പിഴ ചുമത്തും.
















