ഇസ്ലാമാബാദ് : ഇന്ത്യ-അഫ്ഗാനിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് പാകിസ്ഥാൻ ശനിയാഴ്ച അഫ്ഗാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി വ്യാഴാഴ്ച ന്യൂദൽഹിയിലെത്തിയിരുന്നു. ഈ വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത പ്രസ്താവന ഇറക്കിയത്. ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ് മുത്താക്കി.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയോടുള്ള പാകിസ്ഥാന്റെ ശക്തമായ എതിർപ്പുകൾ അഡീഷണൽ വിദേശകാര്യ സെക്രട്ടറി അറിയിച്ചതായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി വിശേഷിപ്പിക്കുന്നത് പ്രസക്തമായ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു എന്ന് വിദേശകാര്യ ഓഫീസ് പറഞ്ഞു.
അതേ സമയം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുകയും ഇന്ത്യൻ ജനങ്ങളോടും സർക്കാരിനോടും അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പ്രസ്താവന പ്രകാരം പ്രാദേശിക രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഭീകര പ്രവർത്തനങ്ങളെയും ഇരുപക്ഷവും അസന്ദിഗ്ധമായി അപലപിക്കുകയും മേഖലയിൽ സമാധാനം, സ്ഥിരത, പരസ്പര വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
യുഎൻ യാത്രാ വിലക്കിൽ താൽക്കാലിക ഇളവ് നൽകിയതിനെത്തുടർന്നാണ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ സന്ദർശനം. 2021 ൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഒരു മുതിർന്ന അഫ്ഗാൻ നേതാവിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വ്യാപാരം വർദ്ധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, പ്രാദേശിക സ്ഥിരത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടന്നു. പ്രാദേശിക സമാധാനത്തിനായുള്ള ഒരു നല്ല ചുവടുവയ്‌പ്പ് എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.
















