വാഷിങ്ടൺ: ‘കിട്ടാത്ത മാങ്ങാ പൂളിക്കും’ എന്നതുപോലെയാണ് നോബൽ സമാധാന പുരസ്കാരത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം. വെനസ്വേലൻ പ്രതിപക്ഷ നേതാവ് മറിയ കോറിന മച്ചാഡോയ്‌ക്ക് 2025 ലെ നോബൽ സമാധാന പുരസ്കാരം ലഭിച്ചതിനെ തുടർന്ന് ട്രംപിന്റെ പ്രസ്താവന വാർത്താവിനിമയ വൃത്തങ്ങളിൽ ചിരിയുടെയും പരിഹാസത്തിന്റെയും വിഷയമായി. “പുരസ്കാരം എനിക്കു തന്നേക്കൂ എന്ന് ഞാൻ പറഞ്ഞിട്ടില്ല” എന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്.
മച്ചാഡോയുടെ നേട്ടം “തനിക്കുള്ള ആദരവാണ്” എന്ന പുതിയ വാദവും ട്രംപ് ഉയർത്തി. “നോബൽ പുരസ്കാരം ലഭിച്ച വ്യക്തി എന്നെ വിളിച്ച് പറഞ്ഞു — ‘പുരസ്കാരം നിങ്ങളെ ആദരിച്ചാണ് സ്വീകരിക്കുന്നത്, കാരണം ഇതിന് അർഹൻ നിങ്ങളാണ്’,” എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ട്രംപിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി.
മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, മച്ചാഡോയുടെ നേട്ടത്തെ പ്രശംസിക്കുന്നതിനു പകരം, അവളുടെ പുരസ്കാരവും തനിക്ക് അവകാശപ്പെട്ടതെന്ന രീതിയിലായിരുന്നു പ്രസ്താവന. “ഞാൻ അവളെ പലവട്ടം സഹായിച്ചു. വെനസ്വേലയിലെ പ്രതിസന്ധിക്കാലത്ത് ഞാൻ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചു. അതിനാൽ അവൾ പുരസ്കാരം എനിക്കുള്ള ആദരവായി സ്വീകരിച്ചതിൽ സന്തോഷമുണ്ട്,” എന്നും ട്രംപ് പറഞ്ഞു.
നോബൽ പുരസ്കാരത്തെപ്പറ്റി സംസാരിക്കുമ്പോൾ പതിവുപോലെ തന്നെ സ്വന്തം നേട്ടങ്ങളുടെ പട്ടികയും അദ്ദേഹം അവതരിപ്പിച്ചു. “ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു. റഷ്യ–ഉക്രെയ്ന്‍ പ്രശ്നം മാത്രമല്ല, അർമേനിയ–അസർബൈജാൻ, കൊസോവോ–സെർബിയ, ഇസ്രയേൽ–ഇറാൻ, ഈജിപ്ത്–എത്യോപ്യ, റുവാണ്ട–കോംഗോ തുടങ്ങിയവയൊക്കെ. ഓരോന്നിനും ഓരോ നോബൽ എനിക്ക് നൽകേണ്ടതായിരുന്നു,” എന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഈ പ്രസ്താവനയ്‌ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസ പോസ്റ്റുകളും കാർട്ടൂണുകളും നിറഞ്ഞു. “ട്രംപ് നോബൽ അവാർഡ് പ്രഖ്യാപനത്തിനു മുൻപേ ‘ആരാധന പ്രസംഗം’ ഒരുക്കിയിരുന്നതായി തോന്നുന്നു,” എന്നതുപോലുള്ള കമന്റുകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. ചിലർ ട്രംപിന്റെ വാക്കുകൾക്ക് പരിഹാസാത്മകമായ കാർട്ടൂണുകളിലും മീമുകളിലും രൂപം നൽകി.
നോബൽ സമിതിയുടെ നിലപാട് മറികടന്ന്, മച്ചാഡോയുടെ വിജയം പോലും സ്വന്തം രാഷ്‌ട്രീയ പ്രചാരണത്തിനായി ‘പുനർപാക്ക്’ ചെയ്യാൻ ട്രംപ് ശ്രമിക്കുന്നുവെന്നതാണ് വിലയിരുത്തൽ. മച്ചാഡോയുടെ പ്രവർത്തനങ്ങൾ അൽഫ്രഡ് നോബലിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും ലോകം ജനാധിപത്യത്തിൽ നിന്ന് പിന്നോട്ടുപോകുന്ന ഈ സമയത്ത് അവൾ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീക്ഷയാണ് എന്നും നോർവീജിയൻ നോബൽ സമിതിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപ് തന്റെ പ്രസ്താവനയിലൂടെ വീണ്ടും ചർച്ചയുടെ കേന്ദ്രബിന്ദുവായി. “ഞാൻ പറഞ്ഞില്ല — ‘ഇത് എനിക്കു തന്നേക്കൂ’,” എന്ന വാക്കുകൾ നോബൽ പ്രഖ്യാപനത്തിനേക്കാളും കൂടുതലായി ലോക മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ് ട്രംപിന്റെ പ്രസംഗശൈലിയുടെ രാഷ്‌ട്രീയ ‘കലയെ’ വെളിവാക്കുന്നത്.
















