”എല്ലാം ഉള്ള ദൈവത്തിന് എന്തിനാണ് പണം. അതെല്ലാം നമുക്കുള്ളതാ..പക്ഷെ ചുമ്മാ കയ്യിട്ടുവാരാന്‍ ഒക്കില്ല, ബുദ്ധി പ്രയോഗിക്കണം. പലരുടെയും കണ്ണുകെട്ടണം.” 1992 ല്‍ ടി. ദാമോദരന്റെ തിരകഥയില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ‘അദ്വൈതം’ എന്ന സിനിമ കാണാത്ത മലയാളി ഉണ്ടാകില്ല. അതില്‍ ഇടത് പാര്‍ട്ടി സെക്രട്ടറി ദേവസ്വം ചെയര്‍മാനോട് പറയുന്ന വാക്കുകളാണിത്. ദേവസ്വം ബോര്‍ഡിന്റെ മറവില്‍ ഇടത് രാഷ്‌ട്രീയക്കാര്‍ ക്ഷേത്രങ്ങള്‍ കയ്യടക്കുന്നതും ദേവന്റെ മുതല്‍ അപ്പാടെ കക്കുന്നതും അതിനായി തന്ത്രങ്ങള്‍ മെനയുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ആ സിനിമയുമായി സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് അഭേദ്യ ബന്ധമുണ്ട്. ആ സിനിമയില്‍ കുതിരവട്ടം പപ്പു അവതരപ്പിച്ച കയ്യത്തന്‍ എന്ന കഥാപാത്രം ചോദിക്കുന്ന കാര്യമുണ്ട് ‘ദേവസ്വം ബോര്‍ഡ് മെമ്പറായാല്‍ വല്ല കാശും വീഴുന്ന പണിയാണോ’ എന്ന്. അതേ മനോഭാവത്തിലാണ് ഓരോ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചില ഉദ്യോഗസ്ഥരും ദേവസ്വം സ്വത്തുക്കളെ കാണുന്നത്. അതാണ് ഹൈക്കോടതി സ്ഥിരീകരിച്ചതും അയ്യപ്പന്റെ പൊന്നു കട്ടതില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതും.
ക്ഷേത്രാരാധനയിലും ദൈവത്തിലും വിശ്വാസമുണ്ടെന്നും ദേവന്റെ സ്വത്ത് സംരക്ഷിച്ചുകൊള്ളാമെന്നും ആണയിട്ട് അധികാരത്തില്‍ എത്തിയത് പണം മോഹിച്ചുമാത്രമാണെന്ന് വ്യക്തമാവുകയാണ് ശബരിമലയിലെ സ്വര്‍ണപ്പാളി കൊള്ളയിലൂടെ. സിനിമയിലെ പാര്‍ട്ടിസെക്രട്ടറി പറഞ്ഞപോലെ ചുമ്മാ കയ്യിട്ടുവാരുകയല്ല, ബുദ്ധി ഉപയോഗിച്ച്, പലരുടെയും കണ്ണുകെട്ടി കൊള്ളനടത്തുകയാണ്. അല്ലെങ്കില്‍ കീഴ്ശാന്തി മുറിയിലെ പരികര്‍മ്മി, തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സ്‌ട്രോങ് റൂം വരെ എത്തില്ല. സ്വര്‍ണം ചെമ്പാവുകയുമില്ല. ഒമ്പത് മാസത്തിനുള്ളില്‍ ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ പകുതിയിലധികം പാളികള്‍ ഇളക്കിമാറ്റുമ്പോള്‍ ദേവസ്വം പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ദേവസ്വം കമ്മിഷണറും തിരുവാഭരണം കമ്മിഷണറും ദേവസ്വം മന്ത്രിയുമൊക്കെ ഒരുമിച്ച് ഉറക്കത്തിലായതും അയ്യപ്പന്റെ പൊന്ന് കാടുകടന്നാല്‍ കിട്ടുന്ന കോടികള്‍ മോഹിച്ച് തന്നെയാണ്. ഉദ്യോഗസ്ഥ വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദനുമൊക്കെ എത്ര ന്യായീകരിച്ചാലും ദേവസ്വംബോര്‍ഡിനും മന്ത്രിസഭയ്‌ക്കും സര്‍ക്കാരിനും പാര്‍ട്ടിക്കും കൊള്ളയില്‍ പങ്കുണ്ട്.
തിരുവനന്തപുരം കാരേറ്റ് പുളിമാത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോങ്‌റൂം വരെ തന്റെ സാമ്രാജ്യമാക്കിയെന്ന് കണ്ടെത്തിയത് ഹൈക്കോടതിയാണ്. അയച്ച ഈമെയിലില്‍ ചോദിച്ചത് ”..സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ദ്വാരപാലകരുടെ പാളികളിലെ സ്വര്‍ണംകൂടി വേര്‍തിരിച്ചെടുത്താല്‍ ഇപ്പോള്‍ സ്വര്‍ണം പൂശുന്നതിന്റെ ചെലവ് കുറയ്‌ക്കാം” എന്നാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ്‌റൂം സാധാരണ ഉദ്യോഗസ്ഥര്‍ക്ക് പോലും അപ്രാപ്യമാണ്. അതിനുള്ളില്‍ എന്തുണ്ട് എന്ന് അറിയാവുന്നവര്‍ വിരലില്‍ എണ്ണാന്‍ കഴിയുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രവും. അവിടെയാണ് ഉണ്ണികൃഷ്ണന്റെ ബന്ധത്തിന്റെ ആഴവും പരപ്പും വെളിവാകുന്നത്.
കീഴ്ശാന്തിയുടെ ഇടുങ്ങിയ മുറിയില്‍ ചന്ദനം അരച്ചും കീഴ്ശാന്തിക്ക് ഭക്ഷണം തയാറാക്കിയും കഴിഞ്ഞ ഉണ്ണികൃഷ്ണന്‍ സ്‌പോണ്‍സറായി വളര്‍ന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാണ്. ഉണ്ണികൃഷ്ണന് ആറോളം ഭാഷകള്‍ വശമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ക്കാകട്ടെ മലയാളം പോലും അപ്രാപ്യമാണ്. പത്താം ക്ലാസ് മാത്രം യോഗ്യതയുള്ളവര്‍ ദേവസ്വം സെക്രട്ടറിയായ ഇടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അപ്പോള്‍പിന്നെ ഇംഗ്ലീഷും കന്നടയും തമിഴും തെലുങ്കുമൊക്കെ അനായാസം കൈകാര്യം ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ ശബരിമലയിലെത്തുന്ന ഇതരസംസ്ഥാനങ്ങളിലെ കോടിപതികളായ ഭക്തരുടെ ഇടനിലക്കാരനായതില്‍ അത്ഭുതമില്ല. അവര്‍ക്ക് തന്ത്രിയില്‍ നിന്നും മേല്‍ശാന്തിയില്‍ നിന്നുമൊക്കെ പ്രസാദവും വിഭൂതിയും വാങ്ങിനല്‍കി. വ്യവസായികളും കോടിപതികളുമൊക്കെ അയ്യപ്പന് ചാര്‍ത്താന്‍ നല്‍കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ചാര്‍ത്തിക്കാണിച്ചും ചാര്‍ത്തിയതില്‍ പലതും നെയ്‌പാത്രത്തിലൂടെ ഒളിപ്പിച്ച് മുക്കിയും ഒക്കെ അവരുമായി ബന്ധവും സമ്പത്തും ഊട്ടി ഉറപ്പിച്ചു. ശബരിമലയില്‍ എത്തുന്ന വ്യവസായികളെകൊണ്ട് ലക്ഷങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ നല്‍കിച്ചു തുടങ്ങി. അവര്‍ നല്‍കുന്നതിന്റെ നാലിലൊന്ന് ക്ഷേത്രത്തിനുകിട്ടി. നാലില്‍ മൂന്ന് ഉണ്ണികൃഷ്ണനും ബോര്‍ഡും ഉദ്യോഗസ്ഥരും പങ്കിട്ടെടുത്തു. ഇതോടെ ആള്‍ ദേവസ്വം ബോര്‍ഡിനും ഇഷ്ടക്കാരനായി. ഉണ്ണികൃഷ്ണന്‍ സന്നിധാനം തന്റെ ഉള്ളംകയ്യിലാക്കി. വ്യവസായികളുമായുള്ള ബന്ധം ഉണ്ണികൃഷ്ണനെ ബെംഗളൂരില്‍ എത്തിച്ചു. ഇവിടെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലെ ശാന്തിയും മേല്‍ശാന്തിയുമൊക്കെയായി. അവിടെനിന്നും വ്യവസായികളെ കണ്ട് ശബരിമലയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കായി പണം പിരിച്ചു. നേരത്തെ പറഞ്ഞ നാലിലൊന്ന് അയ്യപ്പനും നാലില്‍മൂന്ന് ദേവസ്വം കൊള്ളക്കാര്‍ക്കും. അതോടെ ശബരിമലയിലെ കീഴ്ശാന്തിയുടെ സഹായി ആയിരുന്ന ഉണ്ണികൃഷ്ണന്‍ അഞ്ച്കാശ് ചെലവാക്കാതെ തന്നെ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണനായി. ഓരോ ബോര്‍ഡ് മാറുമ്പോഴും ശബരിമലയില്‍ തന്ത്രിയേക്കാള്‍ സര്‍വീസുണ്ടെന്ന് അവകാശപ്പെടുന്ന നിശ്ചല്‍ ഫോട്ടോഗ്രാഫറടക്കം ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തി നല്‍കും. അങ്ങനെ ബോര്‍ഡ് മാറിയാലും സ്‌പോണ്‍സര്‍ മാറാതെ നിലനിര്‍ത്തും.
ആദ്യം അന്നദാനവും സദ്യയും ഒക്കെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത് മകരവിളക്കിന് പുഷ്പാലങ്കാരത്തില്‍ വരെ എത്തി സ്‌പോണ്‍സര്‍ഷിപ്പ്. സോപാനത്ത് ആണി അടിച്ചുള്ള പുഷ്പാലങ്കാരം ഹൈക്കോടതി വിലക്കുന്നതുവരെ ഉണ്ണികൃഷ്ണനായിരുന്നു പുഷ്പാലങ്കാരം സ്‌പോണ്‍സര്‍. അത് പിന്നീട് തിരുവോണ സദ്യയിലേക്ക് നീങ്ങി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായികള്‍ ഉണ്ണികൃഷ്ണന്റെ സ്‌പോണ്‍സര്‍ഷിപ്പ് വലയത്തില്‍ ശബരിമലയിലേക്ക് കോടികള്‍ ഒഴുക്കി. ആ കോടികളില്‍ ഏതാനും ആയിരങ്ങള്‍ മാത്രം ശബരിമലയില്‍ ചെലവാക്കി. ബാക്കി ദേവസ്വം കൊള്ളക്കാര്‍ മുക്കി. ആ ബന്ധം ദേവസ്വം മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, വി.എന്‍.വാസവന്‍, ദേവസ്വം പ്രസിഡന്റുമാരായ എ.പത്മകുമാര്‍, എന്‍.വാസു, അനന്തഗോപന്‍, ഇപ്പോഴത്തെ പ്രസിഡന്റ് പ്രശാന്ത് വരെ ദൃഢമായിതുടര്‍ന്നു.
പത്മകുമാര്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ദേവസ്വംബോര്‍ഡിന്റെ ‘ശരണാശ്രയം’ കാരുണ്യ സഹായപദ്ധതിയുടെ മുഖ്യ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണനായിരുന്നു. ഏറ്റുമാനൂ
ര്‍ വിഗ്രഹ കവര്‍ച്ച തെളിയിക്കാന്‍ വഴികാട്ടിയായ വെള്ളറട സ്വദേശിനി രമണിക്കു വീട് വച്ചു നല്‍കിയത് ഉണ്ണികൃഷന്‍ മുഖ്യസ്‌പോണ്‍സറായിക്കൊണ്ടാണ്. അന്നത്തെ പിരിവില്‍ നല്ലൊരുതുക ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും കിട്ടി. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ആവശ്യപ്രകാരം ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ക്കും നിര്‍ധനര്‍ക്കുമെല്ലാം പണവും സ്വര്‍ണവുമൊക്കെ ഉണ്ണികൃഷ്ണന്‍ എത്തിച്ചു. സ്വര്‍ണക്കൊടിമരം സ്ഥാപിച്ചപ്പോള്‍ ഫിനിക്‌സ് ഗ്രൂപ്പിനെ സ്‌പോണ്‍സറായി എത്തിച്ച് നല്‍കി.
അതൊക്കെ മുന്‍ ബോര്‍ഡുകളുടെ ഭരണകാലത്ത് ആണെന്നും ഉണ്ണികൃഷ്ണനെ അറിയുകയേ ഇല്ലെന്നുമാണ് ഇപ്പോഴത്തെ പ്രശാന്തിന്റെ വാദം. എന്നാല്‍ കഴിഞ്ഞ മകരവിളക്കിന് പാണ്ടിത്താവളത്തില്‍ സദ്യ ഒരുക്കിയതും സന്നിധാനത്ത് ചെണ്ടമേളം ഒരുക്കിയതും ദേവസ്വം ബോര്‍ഡംഗം എ. അജികുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. കായംകുളം കണ്ണമ്പള്ളിയില്‍ രണ്ട് നിര്‍ധനര്‍ക്ക് വീടുവെച്ചുകൊടുത്തതും ഉണ്ണികൃഷ്ണന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ത്തന്നെ. ആഗോള അയ്യപ്പസംഗമത്തിന് ഉണ്ണികൃഷ്ണനും ക്ഷണിതാവായിരുന്നു. പ്രശാന്തും അംഗങ്ങളും ആഗോള അയ്യപ്പസംഗമത്തിന് സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ ഉണ്ണികൃഷ്ണന്റെ സഹായം തേടുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ ആഗോള അയ്യപ്പസംഗമത്തിന് ക്ഷണിക്കാന്‍ പോയതും ഉണ്ണികൃഷ്ണന്റെ സഹായത്തോടെ തന്നെ. ഒടുവില്‍ ആഗോള അയ്യപ്പസംഗമത്തിന് ഉണ്ണികൃഷ്ണന്‍ സ്‌പോണ്‍സര്‍ഷിപ്പും നല്‍കിയെന്നാണ് സൂചന. മറ്റൊരു തെളിവുകൂടി കഴിഞ്ഞ ദിവസം പുറത്തുവന്നു. 2025ല്‍ ദ്വാരപാലകരുടെ സ്വര്‍ണപ്പാളികള്‍ സ്വര്‍ണ കോട്ടിംഗ് ഇളക്കി വീണ്ടും ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന് വൈദഗ്ധ്യമില്ലെന്നും സന്നിധാനത്ത് തന്നെ ചെയ്യണമെന്നുമുള്ള തിരുവാഭരണ കമ്മിഷണറുടെ നിര്‍ദ്ദേശം എട്ടാം നാള്‍ തിരുത്തിച്ചതും സ്വര്‍ണം കൊടുത്തുവിടാന്‍ നിര്‍ദ്ദേശിച്ചതും പ്രശാന്താണ്. ദേവസ്വം മന്ത്രി വി.എന്‍. വാസവനും മുന്‍ പ്രസിന്റുമാരുമെല്ലാം തന്ത്രിയുടെ മകന്റെ വിവാഹത്തിന് ഉണ്ണികൃഷ്ണനുമൊപ്പം നില്‍കുന്ന ചിത്രങ്ങളും കണ്ടതാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം ആ ചിത്രത്തില്‍ നിന്നും വ്യക്തമാണ്. അവര്‍ക്കൊപ്പം വിവിധ കേസുകളില്‍ ആരോപണ വിധേയരായ തിരുവാഭരണം കമ്മിഷണര്‍ ബൈജുവും എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി.സുധീഷും എഒ മുരാരി ബാബുവും അടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദവും കൂടി ചേരുന്നതോടെ ഏത് സ്‌ട്രോങ് റൂമും ഉണ്ണികൃഷ്ണന്റെ മുന്നില്‍ തുറക്കും. സ്വര്‍ണമല്ല, മകരവിളക്കിനുള്ള തിരുവാഭരണം പോലും ചിലപ്പോള്‍ ചെമ്പെന്ന് എഴുതി കടത്തും.
(നാളെ: ശബരിമല ചിലര്‍ക്ക് പൊന്നുനിറഞ്ഞ ചക്കരക്കുടം)
















