പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ സന്ദീപ് വാര്യർക്കും മറ്റ് പ്രവർത്തകർക്കും ജാമ്യം നിഷേധിച്ചു. പത്തനംതിട്ട സിജെഎം കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, മാർച്ചിനെത്തുടർന്നുണ്ടായ സംഘര്ഷത്തിൽ ഒന്നാം പ്രതി സന്ദീപ് വാര്യരാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ രണ്ടാം പ്രതിയുമാണ്. ചൊവ്വാഴ്ചയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവർത്തകർ അക്രമം നടത്തി. ബാരിക്കേഡ് മറികടന്നവർ ദേവസ്വം ഓഫീസിന് മുന്നിലെത്തി തേങ്ങയും കല്ലും വലിച്ചെറിഞ്ഞു.
ഓഫീസിന്റെ ജനൽചില്ലുകൾ തകർത്തു, പോലീസിനെ കൈയേറ്റം ചെയ്തു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം,ശബരിമല സ്വർണപ്പാളി വിഷയത്തിൽ സമരം നടത്തി ജയിലിൽ പോയ സന്ദീപ് വാര്യരെയും കൂട്ടരെയും കെപിസിസി പത്തനംതിട്ടയിൽ സംഘടിപ്പിച്ച വിശ്വാസസംഗമത്തിൽ സംസ്ഥാന നേതാക്കൾ മറന്നു.
നേതാക്കളുടെ പ്രസംഗത്തിൽ എവിടെയും ഇവരെ പരാമർശിച്ചില്ല. സദസ്സ് എല്ലാം പിരിഞ്ഞ ശേഷം ആരോ ഓർമ്മിപ്പിച്ചതോടെ മൈക്കിനരികിലേക്ക് ഓടിവന്ന രമേശ് ചെന്നിത്തല സമരം നടത്തിയവരെ ഒറ്റവരിയിൽ അഭിവാദ്യം ചെയ്ത് അവസാനിപ്പിച്ചു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് പോയ വാര്യർക്ക് കോൺഗ്രസിൽ പട്ടിവിലയാണെന്നാണ് സോഷ്യൽ മീഡിയ പരിഹാസം.
















