പാറ്റ്‌ന: തുടർച്ചയായി നാല് ദിവസമായി തുടരുന്ന മഴ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചതിനെ തുടർന്ന്, ബീഹാറിലെ നിരവധി ജില്ലകളിൽ ഇന്നും നാളെയും ദേശീയ കാലാവസ്ഥാ വകുപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ജില്ലയിലുടനീളം നിരവധി മൺവീടുകൾ തകർന്നു, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, റോഡുകൾ എന്നിവ കനത്ത വെള്ളക്കെട്ടിൽ മുങ്ങി. സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ മഴയുടെ തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടെന്നും സസാറാമിന്റെ എല്ലാ ഭാഗങ്ങളും വെള്ളത്തിനടിയിലായെന്നും ഗതാഗതം കർശനമായി നിയന്ത്രിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ബീഹാറിന് പുറമേ, കിഴക്കൻ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















