ചെന്നൈ: അന്താരാഷ്‌ട്ര വിപണിയിൽ 35 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടൻ പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഏകദേശം 3.5 കിലോ കൊക്കെയ്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ അടക്കമുള്ള സിനിമകളിൽ അഭിനയിച്ച നടനാണ് അറസ്റ്റിലായത്. എന്നാൽ, അധികൃതർ ഇതുവരെ നടന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഞായറാഴ്ച പുലർച്ചെ കംബോഡിയയിൽ നിന്ന് സിംഗപ്പൂർ വഴി എത്തിയ വിമാനത്തിലാണ് താരം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സംയുക്തമായി നടത്തിയ പരിശോധനയിൽ കസ്റ്റംസും ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ഉദ്യോഗസ്ഥരുമാണ് ഇയാളെ പിടികൂടിയത്. നടന്റെ ലഗേജ് പരിശോധിച്ചപ്പോൾ ട്രോളിയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് പൗച്ചുകളിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ഡ്രഗ് പരിശോധനയിൽ ബാഗിൽ ഉണ്ടായിരുന്നത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.
ലഹരിമരുന്ന് കടത്തിനെക്കുറിച്ച് നടൻ നൽകിയ മൊഴി വിചിത്രമാണ്. സിംഗപ്പൂർ വിമാനത്താവളത്തിൽ വെച്ച് അജ്ഞാതനായ വ്യക്തി ബാഗ് ഏൽപ്പിക്കുകയായിരുന്നു എന്നും ചെന്നൈയിലുള്ള ഒരാൾക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്നുമാണ് നടൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ നടനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















