കൊച്ചി: റെക്കോർഡുകള്‍ തകർത്ത് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയില്‍ മാറ്റം ഉണ്ടായത്. വൈകുന്നേരം ഒരു പവന് 85720 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന്, ഒറ്റയടിക്ക് 1,040 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തില്‍ ഒരു പവൻ സ്വർണവില 86,760 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8,925 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,935 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,470 രൂപയിലുമായി. തിങ്കളാഴ്ച രേഖപ്പെടുത്തിയ 85,360 രൂപയെന്ന റിക്കാർഡാണ് ഇന്നു പഴങ്കഥയായത്. രണ്ടുദിവസത്തെ വീഴ്ചയ്ക്കു ശേഷം സ്വർണവില വെള്ളിയാഴ്ച പവന് 320 രൂപയും ശനിയാഴ്ച 440 രൂപയും തിങ്കളാഴ്ച 680 രൂപയും ഉയർന്നിരുന്നു. രണ്ടുദിവസം കൊണ്ട് ഗ്രാമിന് 260 രൂപയും പവന് 2,080 രൂപയും ഉയർന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3865 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.71 ലുമാണ്. 50 ഡോളര്‍ മറികടന്നാല്‍ 70 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ വരുന്നുണ്ട്.
അതേസമയം, വെള്ളിയുടെ വിലയും ഇന്നു കുതിച്ചുയർന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് മൂന്നു രൂപ ഉയർന്ന് 153 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വലിയതോതില്‍ നേരിടുന്ന യുഎസ് ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അനുവദിച്ച പണം ലഭ്യമാകാത്തതിനുള്ള അടച്ചിടല്‍ ഭീഷണിയാണ് ഇപ്പോഴുള്ള വിലവര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന കയറ്റിറക്കങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കും.














