വാഷിംഗ്ടണ്‍: ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ നടത്തിയ തികച്ചും അപ്രതീക്ഷിതമായ ആക്രമണം നടത്തിയതില്‍ ഖത്തറിനോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത ഇതുവരെയും നെതന്യാഹു നിഷേധിച്ചിട്ടില്ല എന്നത് വാര്‍ത്തയുടെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നു. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്‌ക്കിടെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയയ്‌ക്ക് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്. ഈ ഫോണ്‍ കാളിലാണ് ഇസ്രയേലിന്റെ നെതന്യാഹു മാപ്പപേക്ഷിച്ചത്.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ഖത്തറിലെ ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ ഉള്‍പ്പെടെയുള്ള നേതാക്കള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വാദം. വാസ്തവത്തില്‍ ഇവര്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം പരിഹരിക്കാനുള്ള ചര്‍ച്ചയ്‌ക്ക് ഖത്തറില്‍ എത്തിയതാണെന്ന് പറയുന്നു.
ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്‍റുമായി ഖത്തർ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ലോക രാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് അവരെ ശിക്ഷിക്കണമെന്നുമാണ് ഖത്തർ പ്രധാനമന്ത്രിയുടെ ആവശ്യം.
















