ആലുവ : കാലടിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റഫീക്കുൽ ഇസ്ലാം (40), അബ്ദുൽ കുദൂസ് (21), സഹിൻ മണ്ഡൽ (26) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹോലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച രാവിലെ മാണിക്യമംഗലം ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കാറിലാണ് ഇവർ കഞ്ചാവുമായി എത്തിയത്. ഒഡീഷ രജിസ്ട്രേഷനുള്ള കാർ ആന്ധ്രപ്രദേശിൽ എത്തിയപ്പോൾ കേരള രജിസ്ട്രേഷനുള്ള നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് യാത്ര ചെയ്തത്.
കിലോയ്‌ക്ക് 2000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് ഇവിടെ 27000 രൂപ വിലയ്‌ക്ക് വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ പതിവ്. കാറിനുള്ളിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഇതിലെ മുഖ്യപ്രതി റഫീഖ് ഇസ്ലാം 25 വർഷം മുമ്പാണ് കേരളത്തിൽ എത്തിയത്. തുടക്കത്തിൽ ഹെൽപ്പർ ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ലേബർ സപ്ലൈയിലേക്ക് മാറുകയായിരുന്നു. പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്ക് എത്തുകയായിരുന്നു.
2012 ഇയാൾ കോതമംഗലം പോലീസ് സ്റ്റേഷനിൽ അടിപിടി കേസിൽപ്പെട്ട് 28 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണിയാണ്. ഈ മാസം കോടനാട് പോലീസ് ശേഷം ലിമിറ്റിൽ ഹാരിയർ കാറിൽ പിടികൂടിയ കഞ്ചാവും കാറും ഇയാളുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ എ.എസ്.പി ഹാർദിക് മീണ, ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്ഐമാരായ ജെയിംസ് മാത്യു , വി.എസ് ഷിജു, റെജിമോൻ, എ.എസ്.ഐമാരായ പി. എ അബ്ദുൽ മനാഫ്, കെ.എം പ്രസാദ് , നൈജോ സെബാസ്റ്റ്യൻ, ബോബി കുര്യാക്കോസ്, എസ്. എ ബിജു, സീനിയർ സി.പി.ഒമാരായ വർഗീസ് ടി വേണാട്ട് , ടി.എ അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















