ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി കഷണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടെന്ന് പ്രതി സെബാസ്റ്റ്യന്‍. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
2006 മേയ് മാസത്തിലാണ് കൊലപാതകം നടന്നത്. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ പുറത്തെടുത്ത് കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നും സെബാസ്റ്റ്യന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.
എല്ലുകള്‍ കത്തിച്ച ശേഷം അവശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി സംസ്‌കരിച്ചു. ഈ വിവരങ്ങളുടെ കണക്കിലെടുത്താണ് പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിച്ചത്.
കുറ്റസമ്മത മൊഴി പ്രകാരം പല സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. സെബാസ്റ്റ്യനെ കൂട്ടി പള്ളിപ്പുറത്തെ വീട്ടില്‍ തെളിവെടുത്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്. ബിന്ദു കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച് അടുത്തിടെയാണ് പൊലീസ് കേസെടുത്തത്. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സെബാസ്റ്റ്യനെ കോടതിയില്‍നിന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കാണാതാവുന്നത് 2006 ലാണ്.ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 2006ല്‍ തന്നെ ബിന്ദു കൊല്ലപ്പെട്ടതായാണ് പറയുന്നത്. ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ നേരത്തേ അസ്റ്റിലായിരുന്നു.സ്ഥലം കച്ചവടം നടത്തിയിരുന്ന ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
















