ജറുസലേം: ബുധനാഴ്ച യെമനിലെ ഹൂത്തി വിമതർ തെക്കൻ ഇസ്രായേലി നഗരമായ എയ്‌ലാറ്റിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ഇസ്രായേലിന് നേരെ രണ്ട് ഡ്രോണുകൾ വെടിവച്ചതായിട്ടാണ് അവകാശപ്പെട്ടിരിക്കുന്നത്. ഡ്രോണുകൾ തടയാൻ ഇസ്രായേൽ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി വക്താക്കൾ പറഞ്ഞു. മാഗൻ ഡേവിഡ് അഡോം റെസ്‌ക്യൂ സർവീസിന്റെ കണക്കനുസരിച്ച് ആക്രമണത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം ഇസ്രായേലിനെ ദ്രോഹിക്കുന്നവർക്ക് ഏഴ് മടങ്ങ് കൂടുതൽ കഷ്ടപ്പെടേണ്ടിവരും എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മുന്നറിയിപ്പ് നൽകി. എന്നാൽ പലസ്തീൻ ജനതയെ പിന്തുണയ്‌ക്കുന്നതിനാണ് ഈ ആക്രമണങ്ങളെന്ന് ഹൂത്തികൾ പറയുന്നു.
അതേ സമയം ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അൽ-അഹ്ലി ആശുപത്രി ഡയറക്ടർ ഡോ. ഫാദൽ നയീം നൽകിയ വിവരമനുസരിച്ച് ഗാസ സിറ്റിയിലെ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരിക്കുന്ന ടെന്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും ഒൻപത് സ്ത്രീകളും ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. എന്നാൽ രണ്ട് ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു.
മധ്യ ഗാസയിലെ നുസെറത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ-അവ്ദ ആശുപത്രി സ്ഥിരീകരിച്ചു.
2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ച് 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്നുണ്ടായ ഇസ്രായേലിന്റെ പ്രതികാര ആക്രമണങ്ങളിൽ ഗാസയിൽ 65,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഏകദേശം 300,000 ആളുകൾ പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















