തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ഫയര്‍ഫോഴ്‌സ് മുൻ ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്. രണ്ടാമത്തെ നിലയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
എന്നാൽ, വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്‌ടമായിട്ടില്ല. അലമാര പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഈ സ്വർണം മോഷ്‌ടാവിന് കൈക്കലാക്കാൻ കഴിയാത്തത്. താഴത്തെ നിലയിലെ മുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ മോഷണം പോയത്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം ഗില്‍ബര്‍ട്ടും വീട്ടുകാരും സഹോദരിയുടെ വീട്ടിലായിരുന്നു. ബുധനാഴ്ച രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗിൽബർട്ടിന്റെ സഹോദരിയുടെ മകൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അതിനാൽ, തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഗിൽബർട്ടും കുടുംബംവും ഉറങ്ങാൻ പോകുന്നത്. ഇതെല്ലാം കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്.
















