റാബട് : ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മൊറോക്കോയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ്. ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ ആദ്യ മൊറോക്കോ സന്ദർശനമാണിത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം മൊറോക്കോയിൽ എത്തിയത്. പ്രതിരോധ മന്ത്രാലയം നൽകിയ വിവരമനുസരിച്ച് ആഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റാണ് ഈ യൂണിറ്റ്. ഇവിടെയെത്തിയ അദ്ദേഹം മെറോക്കൻ പ്രതിരോധ മന്ത്രി അബ്ദെല്ലാത്തിഫ് ലൗദിയുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
അതേ സമയം മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിൽ ഇന്ത്യൻ സമൂഹത്തെ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്തു.
“നമ്മുടെ ഇന്ത്യയോടുള്ള ഭക്തി, വാത്സല്യം, സ്നേഹം എന്നിവ സ്വാഭാവികമാണ്. ലോകത്ത് നമ്മൾ എവിടെയായിരുന്നാലും, നമ്മൾ ഇന്ത്യക്കാരാണെന്ന് ഒരിക്കലും മറക്കരുത്. ഇന്ത്യക്കാർ എന്ന നിലയിൽ, നമ്മുടെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. നമ്മൾ ഉപജീവനമാർഗ്ഗം കണ്ടെത്തുകയും മൊറോക്കോയിലെ നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും ചെയ്യുന്നുവെങ്കിൽ, മൊറോക്കോയോട് ഒരു വഞ്ചനയും ഉണ്ടാകരുത് – ഇതാണ് ഇന്ത്യയുടെ സ്വഭാവം.”- മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പിഒകെ സ്വയമേ ഇന്ത്യയുടേതാകും
പിഒകെ സ്വയമേ നമ്മുടേതാകും. പിഒകെയിൽ ആവശ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. നിങ്ങൾ മുദ്രാവാക്യങ്ങൾ കേട്ടിരിക്കാം. അഞ്ച് വർഷം മുമ്പ് കശ്മീർ താഴ്‌വരയിൽ നടന്ന ഒരു പരിപാടിയിൽ ഞാൻ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യുമ്പോൾ, പിഒകെയെ ആക്രമിച്ച് പിടിച്ചെടുക്കേണ്ടതില്ലെന്ന് പറഞ്ഞു. എന്തായാലും അത് നമ്മുടേതാണ്; പിഒകെ തന്നെ ‘ഞാനും ഇന്ത്യയാണ്’ എന്ന് പറയും. ആ ദിവസം വരും.” – രാജ്‌നാഥ് സിംഗ് പറഞ്ഞു.
ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നു
“അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയുടെ വളരുന്ന സ്ഥാനം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുമെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മുമ്പ്, ഇന്ത്യ ഒരു അന്താരാഷ്‌ട്ര വേദിയിൽ സംസാരിച്ചപ്പോൾ അത് ഗൗരവമായി എടുത്തിരുന്നില്ല. ഇന്ന് ഇന്ത്യ ഒരു അന്താരാഷ്‌ട്ര വേദിയിൽ സംസാരിക്കുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നു. മുമ്പ് ഇത് അങ്ങനെയായിരുന്നില്ല. നിരവധി ഭൗമരാഷ്‌ട്രീയ, ആഗോള വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ്.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
















