കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്‌ക്ക് തിരികെ നൽകണമെന്ന ആവശ്യവുമായി എത്തിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തള്ളി താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണ് പോലും വിട്ടുതരില്ലെന്ന് താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖി പറഞ്ഞു.
ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. “ഞങ്ങള്‍ക്ക് ബഗ്രാം വിമാനത്താവളം തിരിച്ചുവേണം. ഉടനെ അത് തിരിച്ചുതരണം. അത് തന്നില്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ അറിയും”- ഇതായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍ ഈ ഭീഷണി താലിബാന്‍ സര്‍ക്കാരിന് മേല്‍ ഏറ്റില്ല.
ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം. എന്നാല്‍ 2021ൽ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം തിരിച്ചു പിടിച്ചതോടെ ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് കിട്ടി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെയാണ് ബഗ്രാം.
“അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണ്. സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നു. ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങൾ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല”- അഫ്ഗാന്റെ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രാത്ത് പറഞ്ഞു. “അടുത്തിടെ, ചില ആളുകൾ ബഗ്രാം എയർ ബേസ് തിരികെ ഏറ്റെടുക്കുന്നതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ ആരംഭിച്ചതായി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല”- അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
















