തിരുവനന്തപുരം: മേക്ക് ഇൻ ഇന്ത്യയുടെ ദശവാർഷികാഘോഷ വേളയിൽ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖല മാറ്റിമറിക്കുന്ന സംയോജിത സംസ്ഥാന, നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (DPIIT) നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭങ്ങൾ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കുമായി (എഡിബി) സഹകരിച്ചുള്ള SMILE പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചത്.
എട്ട് സംസ്ഥാനങ്ങളിലെ എട്ട് നഗരങ്ങളിലായി തുടക്കം കുറിച്ച പദ്ധതികൾ നിലവിലെ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുകയും വിടവുകൾ തിരിച്ചറിയുകയും ചെലവ് കുറയ്‌ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ചരക്ക് ഗതാഗതം സുഗമമാക്കാനും വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമുള്ള രാജ്യവ്യാപക പദ്ധതികളുടെ തുടക്കമാണിതെന്നും ഗോയൽ പറഞ്ഞു,
ദേശീയ ലോജിസ്റ്റിക്‌സ് നയം (NLP), പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രിത പദ്ധതി എന്നിവ വഴിയാണ് കേന്ദ്ര സർക്കാർ ഇതിനകം പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ബഹുമാതൃക-സംയോജിത ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയ്‌ക്കായി SMILE പദ്ധതിയിലൂടെ എഡിബി നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
സംസ്ഥാനങ്ങൾ സ്വന്തം ലോജിസ്റ്റിക്‌സ് നയങ്ങളും പ്രവർത്തനപദ്ധതികളും രൂപപ്പെടുത്തി ദേശീയ ലോജിസ്റ്റിക്‌സ് നയത്തോട് പൊരുത്തപ്പെടുത്താൻ മുൻകൈ എടുത്തിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. 2024 ഡിസംബറിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ നാലാം സമ്മേളനത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നഗര ലോജിസ്റ്റിക്‌സ് പദ്ധതികൾ തയ്യാറാക്കുന്നതിന് കേന്ദ്രം പദ്ധതിയധിഷ്ഠിത സമീപനം സ്വീകരിച്ചിരിക്കുന്നത്.
ആധുനികവും സംയോജിതവുമായ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്‌സ് മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ നിർണായക ഘട്ടമാണ് ഈ പദ്ധതികളുടെ തുടക്കമെന്ന് പിയൂഷ് ഗോയൽ വിലയിരുത്തി.
















