(ജന്മഭൂമിയുടെ 2025 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്റെ വര്‍ത്തമാനങ്ങള്‍…)
? മലയാള സിനിമയുടെ സുവര്‍ണ്ണകാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരുണ്ട്. സിനിമ എടുക്കുന്നതില്‍തന്നെ ഇപ്പോള്‍ ഒരുപാട് വൈവിധ്യങ്ങള്‍ വന്നിരിക്കുന്നു. താങ്കളുടെ നോട്ടത്തില്‍ മാറിയ കാലത്ത് മലയാള സിനിമ എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?
– അങ്ങനെ പറയാനാവില്ല. ഇപ്പോള്‍ മറ്റുഭാഷകളിലെ ചലച്ചിത്രപ്രവര്‍ത്തകരെ നോക്കൂ. അവരൊക്കെ അത്രമേല്‍ താല്‍പര്യത്തോടെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന സിനിമാരംഗമാണ് നമ്മുടേത്. ഇവിടെയാണ് പുതുമകളുണ്ടാവുന്നത്. പരീക്ഷണങ്ങളുണ്ടാവുന്നത്. വ്യത്യാസമുണ്ടാവുന്നത് എന്നാണ് അവരൊക്കെ പറയുന്നത്. ഹിന്ദിയിലൊക്കെ മലയാള സിനി മയെയും സിനിമാക്കാരെയും മുമ്പെങ്ങുമില്ലാത്തവിധം മതിപ്പാണ്.
അതിന്റെ ആദരവ് നമ്മുടെ സിനിമാക്കാര്‍ക്കു കിട്ടുന്നുമുണ്ട്. വാണിജ്യാടിസ്ഥാനത്തിലും നമ്മുടെ സിനിമ അഭൂതപൂര്‍വമായ നേട്ടമാണല്ലോ സൃഷ്ടിച്ചിട്ടുള്ളത്. തീര്‍ച്ചയായും നമ്മുടെ സിനിമ മുന്നോട്ടുതന്നെയാണ്. അതിലൊരു സന്ദേഹവും വേണ്ട.
? ആദരണിയ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചല്ലോ, മുമ്പ്. എന്തായിരുന്നു ആ അനുഭവം.
– മുമ്പും പറഞ്ഞിട്ടുള്ളതാണ്. ധിഷണാശാലിയായൊരാളെ കണ്ട നിറവാണത്. ‘വിശ്വശാന്തി’ എന്ന പേരില്‍ ഞാന്‍ എന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ നടത്തുന്ന ട്രസ്റ്റിന്റെ ഒരാവശ്യത്തിനാണ് ആദ്യമായി അദ്ദേഹത്തെ പോയി കാണുന്നത്. കാത്തിരുന്നിടത്തേക്ക് നടന്നുവന്നപ്പോള്‍ത്തന്നെ അദ്ദേഹം തോളില്‍തട്ടി വളരെക്കാലമായി പരിചയമുള്ളതുപോലെ മോഹന്‍ജി എന്നുവിളിച്ചു കുശലം ചോദിക്കുകയായിരുന്നു. നമുക്കെപ്പോള്‍ വേണമെങ്കിലും ഒരാവശ്യത്തിന് സമീപിക്കാവുന്ന അടുത്തൊരാള്‍ എന്ന തോന്നലാണ് അദ്ദേഹം എന്നിലവശേഷിപ്പിച്ചത്. വളരെ ശ്രദ്ധയോടെ ഒരാളെ കേള്‍ക്കുന്നയാളാണദ്ദേഹം.
? മോഹന്‍ലാലും സുഹൃത്തുക്കളും, അപൂര്‍വമാണ് ഒപ്പം വളരുന്ന സൗഹൃദം. എങ്ങനെയാണിത്?
– ഞാന്‍ സിനിമയിലെത്തിയത് അവിചാരിതമായിട്ടാണല്ലോ. അതിനു നിമിത്തമായതുപോലും സൗഹൃദമാ ണ്. എല്ലാവര്‍ക്കും അച്ഛനമ്മമാരും സഹോദരങ്ങളും കുടുംബവും കഴിഞ്ഞാല്‍ ജീവിതത്തില്‍ വലത് സൗഹൃദങ്ങളായിരിക്കുമല്ലോ. അതൊരുമോശം കാര്യവുമല്ല.
എന്നെ സംബന്ധിച്ച്, എനിക്കുചുറ്റുമുണ്ടായ സൗഹൃദങ്ങള്‍ക്കൊപ്പമാണ് ഞാനും വളര്‍ന്നത്. സുരേഷ്‌കുമാറും, പ്രിയദര്‍ശനും അശോക് കുമാറും മണിയന്‍പിള്ള രാജുവും, എം.ജി. ശ്രീകുമാറുമൊക്കെ ചേര്‍ന്ന ആ കൂട്ടായ്‌മയില്‍ എല്ലാവരും സിനി മയില്‍ത്തന്നെ പല വിഭാഗങ്ങളിലായി സ്വന്തമായ വിലാസം നേടിയെടുത്ത് പ്രശസ്തരായി എന്നതാണ് സത്യം. അതൊരു വലിയ ഭാഗ്യം കൂടിയാണ്. ഇപ്പോഴും ആ സൗഹൃദത്തണലില്‍ തുടരാനാവുക എന്നതും. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്.
? അമ്മ, ഫെഫ്ക, മാക്ട എല്ലായിടത്തുമെന്ന പോലെ സിനിമയിലും സംഘടനകള്‍ പെരുകുന്നു. മത്സരങ്ങളും, ആരോഗ്യകരമാണോ ഇത്?
– സംഘടനകള്‍ നല്ലതുതന്നെയാണ്. അംഗങ്ങളുടെ ക്ഷേമവും നന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നി ടത്തോളം. പരസ്പര വിദ്വേഷത്തിനോ മത്സരത്തിനോ തര്‍ക്കത്തിനോ വേണ്ടിയാവരുത് സംഘടനകള്‍. കലാകാരന്മാരുടെ സംഘടനകളുടെ കാര്യത്തില്‍ രാഷ്‌ട്രീയാതീതമായ ഒത്തൊരുമയാണ് വേണ്ടതെന്നാണ് എന്റെ വിശ്വാസം. കൂട്ടത്തി ലൊരാള്‍ക്ക് പിന്തുണ നല്‍കാനാവണം ഏതു സംഘടനയും മുന്‍തൂക്കം നല്‍കേണ്ടത്. ന്യായമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താം. ഉയര്‍ത്തുക തന്നെവേണം തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. തിരുത്താം. തിരുത്തിക്കുകയുമാകാം. മറിച്ച് തൊഴില്‍ വിലക്കും വെല്ലുവിളികളുമൊന്നും ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ല
? താങ്കള്‍ ഒരിക്കല്‍ മണിരത്നത്തോട് പറഞ്ഞു, എന്നിലെ നടന്‍ ഒരു ഗോള്‍കീപ്പറാണ്. താങ്കള്‍ എങ്ങോട്ട് പന്തടിക്കുന്നോ അങ്ങോട്ട് ചാടി ഞാനത് പിടിക്കും. കാലവും കളവും മാറി. ഇടത്തോട്ടും വലത്തോട്ടും പന്തടിച്ച് ഗോള്‍കീപ്പറെ കബളിപ്പിക്കുന്ന തലമുറയും മാറി. പുതിയ തലമുറ എങ്ങോട്ടും പന്തടിക്കാം, ഗോളടിക്കാം. താങ്കളിലെ നടനെന്ന ഗോള്‍ കീപ്പര്‍ കാലത്തിന് അനുസരിച്ച് ഈ വെല്ലുവിളികളെ നേരിടുന്നതെങ്ങനെ?
– പണ്ട് നമുക്കു സിനിമ കാണാന്‍തന്നെ ഇന്നത്തെപ്പോലെ അവസരങ്ങളുണ്ടായിരുന്നില്ലല്ലോ. ഞാനൊക്കെ ചെറുപ്പത്തില്‍ ഒരു സിനിമയില്‍ കണ്ടും കേട്ടും ഇഷ്ടപ്പെട്ടൊരു പാട്ട് വീണ്ടും കേള്‍ക്കണമെങ്കില്‍ ഒന്നുകില്‍ ‘ആകാശവാണി’യില്‍ അതു കേള്‍പ്പിക്കുന്നതു കാത്തിരിക്കണം. അല്ലെങ്കില്‍ ആകാശവാണിക്കെഴുതി ആവശ്യപ്പെട്ടിട്ട് കാത്തിരിക്കണം. ഇന്ന് അങ്ങനെയാണോ? അതുപോലെ തന്നെയാണ് സിനിമാഭിനയവും.
ഫിലിമായിരുന്ന കാലത്ത് ചിലപ്പോള്‍ ചെയ്തത് ഒ കെ ആയില്ലെങ്കില്‍പ്പോലും ചെലവോര്‍ത്ത് സംവിധായകന് ഒരു ടേക്ക് ഒ കെ ആക്കേണ്ടിവരും. ചിത്രീകരിച്ചത് ശരിയായോ എന്നും വിചാരിച്ചപോലെയായോ എന്നതും രണ്ടുദിവസം കഴിഞ്ഞു റഷ് പ്രോസസ് ചെയ്ത് ഏതെങ്കിലും തീയറ്ററിലിട്ടു കണ്ടാല്‍ മാത്രമേ ഉറപ്പിക്കാനായിരുന്നുള്ളൂ. ഇന്നങ്ങനെയാണോ? ഡിജിറ്റല്‍ സാങ്കേതികത തന്ന സൗഭാഗ്യത്തില്‍ ചിത്രീകരിച്ചത് അപ്പോള്‍ത്തന്നെ കാണാമല്ലോ. വീണ്ടും വീണ്ടും കാണാം. വേണമെങ്കില്‍ തിരുത്താം.
സീന്‍ ചെയ്യുമ്പോഴേക്ക് എഡിറ്റ് ചെയ്തുപോലും കാണാം. അതൊക്കെ പുതുമുഖങ്ങള്‍ക്കുപോലും അനുഗ്രഹമാണ്. സാങ്കേതികയിലേ മാറ്റമുണ്ടായിട്ടുള്ളു. ചിത്രീകരണ ശൈലിയിലും. പക്ഷേ, സിനിമയ്‌ക്കു വിഷയമാവുന്നത് മനുഷ്യജീവിതവും ജീവിതാവസ്ഥകളും തന്നെയല്ലേ? അതു കാണിക്കുന്ന രീതിയിലും മാറ്റമില്ല. പിന്നെ അഭിനേതാവുമാത്രമായ എനിക്കുമാത്രമായി എന്തു വെല്ലുവിളിയുണ്ടാകാനാണ്? മണ്ണുനിരത്തി തിട്ടപിടിച്ച ട്രാക്കില്‍ ഫോര്‍ ഇന്‍ ഹണ്‍ഡ്രഡ് മീറ്റര്‍ ഓടിയിരുന്നയിരുന്ന ഒരു അത്‌ലിറ്റിന് സിന്തറ്റിക്ക് ട്രാക്ക് വന്നപ്പോള്‍ അതില്‍ ഓടുന്നത് വെല്ലുവിളിയാണെന്നു പറയാനാവുമോ?
? തൊട്ട് മുമ്പുവരെ കളിച്ചും ചിരിച്ചും ഇരിക്കും. ഷോട്ട് റെഡി സര്‍, ആക്ഷന്‍ എന്നു പറഞ്ഞാല്‍ കഥാപാത്രമായി മാറും. താങ്കളെക്കുറിച്ച് കാലങ്ങളായി കേള്‍ക്കുന്ന പ്രസ്താവനയാണിത്. പ്രസ്താവനയാണിത്. നിരവധി സംവിധായകരും സഹപ്രവര്‍ത്തകരും ഇത് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനും ആക്ഷന്‍ പറയുമ്പോള്‍ ചെന്നു ചേക്കേറുന്ന കഥാപാത്രത്തിനും ഇടയ്‌ക്കുള്ള നേരിയ നിയന്ത്രണരേഖയുണ്ട്. ഉദാഹരണം പറഞ്ഞാല്‍ മോഹന്‍ലാല്‍ സേതുമാധവനായി മാറുന്ന, അല്ലെങ്കില്‍ രാജീവ് മേനോനായി മാറുന്ന ഒരൊറ്റ നിമിഷം. അത് താങ്കള്‍ എങ്ങനെ ആസ്വദിക്കുന്നു. വിശദീകരിക്കാമോ ആ മാറ്റം?
– അതെങ്ങനെ വിശദീകരിക്കണമെന്നു സത്യത്തിലെനിക്കറിയില്ല. ഒരു കാര്യം മാത്രം പറയാം. ഞാനൊരു മെത്തേഡ് ആക്ടറല്ല. എനിക്ക് അഭിനയത്തില്‍ പരിശീലനം കിട്ടിയിട്ടുമില്ല. ഒരു കഥയും കഥാപാത്രവും കേള്‍ക്കുന്നു. അതിന്റെ പശ്ചാത്തലം മനസിലേക്കു കയറുന്നു. സന്ദര്‍ഭം പറഞ്ഞുതരുന്നു. ആ സന്ദര്‍ഭത്തില്‍ ആ കഥാപാത്രം നമ്മളായാല്‍ എന്തു ചെയ്യും എന്നാലോചിക്കുന്നു.
കൂടെയഭിനയിക്കുന്നവര്‍ അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നു നോക്കിക്കാണുന്നു. പിന്നെ അതങ്ങനെ ചെയ്തുപോകുകയാണ്. പല വലിയ നടന്മാരും പറഞ്ഞിട്ടുണ്ട്, കഥാപാത്രത്തെ ഉള്ളില്‍ നിന്ന് പറിച്ചുകളയാന്‍ പ്രയാസപ്പെട്ടിട്ടുണ്ടെന്ന്. എനി ക്കങ്ങനെ തോന്നാറേയില്ല. അപ്പോഴെടുക്കുന്ന സീന്‍ മാത്രമാണ് എന്റെ മനസില്‍. അതിനുവേണ്ടി ഷോട്ടിനു മുന്‍പുള്ള ചില്ലറ തയാറെടുപ്പുകള്‍, ഡയലോഗുകള്‍ മറക്കാതിരിക്കുക പോലുള്ളത്. അത്രയേ ഉള്ളൂ. നമ്മളീ സിറ്റ്വേഷനില്‍ എന്തു ചെയ്യും എന്നാലോചിച്ചിട്ട് അതേപോലെ ചെയ്യും. ഒപ്പമഭിനയിക്കുന്നവര്‍ അതിനൊപ്പം നിന്നാല്‍ നമ്മുടേത് കുറേക്കൂടിമികച്ച പ്രകടനമായിത്തിരും
? പവിത്രം റിലീസ് ആയ ഘട്ടത്തില്‍ ഒരു മനശ്ശാസ്ത്ര വിദഗ്ധന്‍ രാജീവ് കുമാറിനോട് ചോദിച്ചു. മോഹന്‍ലാല്‍ ആ കഥാപാത്രമാകാന്‍ എത്രമാത്രം റിസര്‍ച്ച് നടത്തി. ദശരഥത്തിലെ ക്ലൈമാക്സില്‍ ആനിയുടെ ചുമലില്‍ താങ്കളുടെ കൈവിരലുകള്‍ വിറയ്‌ക്കുന്നുണ്ട്. സദയത്തില്‍ എല്ലാ ദുരിതങ്ങളില്‍ നിന്നും ആ കുഞ്ഞുങ്ങളെ മോചിപ്പിക്കുമ്പോള്‍ താങ്കളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ഇതെല്ലാം സംഭവിക്കുന്നതാണ് എന്ന പതിവ് മറുപടിക്ക് അപ്പുറം വിശദമായ മറുപടി ആഗ്രഹിക്കുന്നു.
-അങ്ങനെയങ്ങു സംഭവിക്കുന്നതു മാത്രമാണ്. പിന്നെ ഇത്രയും മുന്നൊരുക്കത്തോടെ ചോദിച്ചതു കൊണ്ടുമാത്രം പറയാം. എല്ലാ നടന്മാരും ചെയ്യുന്നതുപോലെ, ചെയ്യേണ്ടതുപോലെ ചുറ്റുപാടും നടക്കുന്നത്, നടക്കുന്നവരെ ഒക്കെ ഞാനും കാര്യമായി ശ്രദ്ധിക്കാറുണ്ട്.
അപരിചിതരായ ചിലരുടെ ചില ചേഷ്ടകള്‍, ശരീരഭാഷ..അങ്ങനെ പലതും. ചിലപ്പോള്‍ കാഷ്വലായി കടന്നുപോയതാവാം. എന്നാലും അവയില്‍ ചിലതങ്ങനെ ഉപബോധ മനസില്‍ ഞാനറിയാതെ ഒരു ഒപ്പുകടലാസിലെന്നപോലെ പതിഞ്ഞു കിടക്കുന്നുണ്ടാവാം. സമാനമായൊരു കഥാപാത്രം ചെയ്യേണ്ടിവരുമ്പോള്‍ ആ ശരീരഭാഷ, ചേഷ്ടകള്‍ ഒക്കെ അറിയാതെ അങ്ങനെ വന്നുപോകുന്നുണ്ടാവും. അങ്ങനെ പല അനുഭവങ്ങളുമുണ്ടായിട്ടുമുണ്ട്.ബ്ളെസിയുടെ തന്മാത്രയിലെ രമേശന്‍ തന്നെ ഒരുദാഹരണം. ഡിമെന്‍ഷ്യ ആണല്ലോ ആ സിനിമയുടെ വിഷയം. എന്റെ അച്ഛന് ആ സമയത്ത് നേരിയ തോതില്‍ ഡിമന്‍ഷ്യ വന്നിട്ടുണ്ടായിരുന്നു. അച്ഛന്റെ പല അവസ്ഥകളും പെരുമാറ്റവും ഞാന്‍ അടുത്തുനിന്നു കണ്ടിട്ടുള്ളതുമാണ്. വളരെ സങ്കടം തോന്നിയിട്ടുണ്ട്. മനസ് വിങ്ങിയിട്ടുണ്ട്. അച്ഛനെ ചികിത്സിച്ച ഡോക്ടര്‍മാരോട് പലകുറി രോഗാവസ്ഥയെപ്പറ്റി സംസാരിച്ചിട്ടുള്ള അനുഭവവുമുണ്ട്. അച്ഛന്റേതിനു സമാനമായി സെക്രട്ടേറിയറ്റ് ജീവനക്കാരനായ ഒരാളായിരുന്നു രമേശന്‍ എന്ന കഥാപാത്രം. സ്വാഭാവികമായി ബ്ളെസി വന്ന് ആ കഥാപാത്രത്തെ വിശദീകരിച്ചപ്പോള്‍ അച്ഛന്റെ ഭാവഹാവാദികള്‍ അറിയാതെ മനസിലേക്കു കടന്നുവന്നതാവണം. അച്ഛന്‍ ആവര്‍ത്തിച്ചുചെയ്യുന്ന ചില കാര്യങ്ങള്‍… ഇടയ്‌ക്കിടെ ചുണ്ടുകടിക്കുന്നത്…വിരല്‍ വളയ്‌ക്കുന്നത്… അങ്ങനെ ചിലത്. ബ്ളെസിയോടു സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനും അതിഷ്ടമായി. ഫലത്തില്‍ ചെയ്തുവന്നപ്പോള്‍ അതു മികച്ചൊരു കഥാപാത്രമായി. അങ്ങനെയൊക്കെയാണ്. എല്ലാം സംഭവിച്ചുപോകുന്നതാണ്. ഉള്ളില്‍ നിന്നാരോ ഒരു മഹാശക്തി, അതു പ്രകൃതിയാവാം, ഈശ്വരനാവാം എന്നെക്കൊണ്ട് ആ സമയത്ത് അങ്ങനെ ചെയ്യിക്കുന്നു എന്നു മാത്രമേ അതേപ്പറ്റി എനിക്കു പറയാനാവൂ.
(ജന്മഭൂമി ന്യൂസ് എഡിറ്റര്‍മാരായ മുരളി പാറപ്പുറം, എം. സതീശന്‍, ആര്‍. രാജേഷ് എന്നിവരുടെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ പ്രതികരിക്കുകയായിരുന്നു)
















