മൂവാറ്റുപുഴ : വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ഞള്ളൂർ വാഴക്കുളം ചേന്നാട്ട് വീട്ടിൽ സൻസൽ (കണ്ണൻ 23) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. യാണ് ഉത്തരവിട്ടത്.
വാഴക്കുളം, കല്ലൂർക്കാട്, മൂവാറ്റുപുഴ, കോട്ടയം ജില്ലയിലെ രാമപുരം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. 2025 മെയ് മാസം കല്ലൂർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഘ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സബ്ബ്. ഇൻസ്പെക്ടർ പ്രദീപ്മോൻ, അസി. സബ്ബ് ഇൻസ്പെക്ടർ എസ്. വിനു ,സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജേഷ്, സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
















