പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം പിറന്നാള്‍ രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. ലോകത്തെ വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഭാരതത്തിന്റെ ഈ ഭരണാധികാരിയുടെ ആഗോളതലത്തിലുള്ള വിശ്വാസ്യതയ്‌ക്കും സ്വീകാര്യതയ്‌ക്കും തെളിവാണ്. പതിനൊന്ന് വര്‍ഷമായി ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുന്ന അജാതശത്രുവാണ് നരേന്ദ്രമോദിയെന്ന് പറയാന്‍ മടിക്കേണ്ടതില്ല. ജനക്ഷേമം ഉറപ്പുവരുത്തി കരുത്തുറ്റ ഭാരതത്തെ സൃഷ്ടിക്കുന്നതിനായി അവിശ്രമം പ്രവര്‍ത്തിക്കുന്ന ഇങ്ങനെയൊരു നേതാവ് രാഷ്‌ട്രങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വമാണ്.
ആര്‍എസ്എസ് പ്രചാരകന്റെ വിനയപൂര്‍വ്വമായ തുടക്കത്തില്‍ നിന്ന് ഭാരതത്തിന്റെ ഏറ്റവും സ്വാധീനമുള്ള, ജനപ്രിയ നേതാവാകുന്നതുവരെയുള്ള നരേന്ദ്ര മോദിയുടെ യാത്ര ഐതിഹാസികമാണ്. ആദര്‍ശത്തിനും സേവനത്തിനും സമരാത്മകതയ്‌ക്കും സല്‍ഭരണത്തിനും സമര്‍പ്പിച്ച ജീവിതമാണത്. എല്ലാ രംഗത്തും ഭാരതത്തെ ഒന്നാമതാക്കണമെന്ന ഒരു സ്വയംസേവകന്റെ ആഗ്രഹാഭിലാഷങ്ങളാണ് മോദിയുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്. വ്യക്തിപരമായ താല്പര്യങ്ങള്‍ക്കോ കുടുംബത്തിന്റെ നേട്ടങ്ങള്‍ക്കോ വേണ്ടിയല്ല മോദി അഹോരാത്രം പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്‌ട്രീയ എതിരാളികള്‍ക്കു പോലും അറിയാം.
ഗുജറാത്തിലെ വടനഗറിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് മോദി തന്റെ യാത്ര ആരംഭിച്ചത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന കാലത്തുതന്നെ ശരിയായ കാഴ്ചപ്പാട് രൂപപ്പെടുത്തിയിരുന്നു. അച്ചടക്കവും ദേശസ്നേഹവും ആത്മാര്‍ത്ഥതയും സ്വജീവിതത്തില്‍ പകര്‍ത്തി. പ്രചാരകനായിരിക്കെ ഭാരത പര്യടനം നടത്തി.
സംന്യാസ ജീവിതം നയിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരം, രാമ ജന്മഭൂമി പ്രക്ഷോഭം ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു. താന്‍ ഭാരതത്തിന്റെ ഭരണാധികാരിയായിരിക്കെ ഈ രണ്ട് ലക്ഷ്യങ്ങളും സാക്ഷാത്കരിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയിലേക്കുള്ള ബിജെപിയുടെ വളര്‍ച്ചയിലും മോദി എന്ന നേതാവ് നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയം മാറ്റിമറിച്ചു. ഗാന്ധിജിയുടെ നാട്ടില്‍ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത പാര്‍ട്ടിയായി ബിജെപിയെ മാറ്റി.
മോദിയുടെ ധാര്‍മ്മിക ബോധത്തിന്റെ ആധാരശിലയായിരുന്നു അമ്മ ഹീരാബെന്‍. അവര്‍ തന്റെ മകനില്‍ നീതിയുടെയും കഠിനാധ്വാനത്തിന്റെയും വിത്തുകള്‍ പാകി. സത്യസന്ധതയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് പഠിപ്പിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ ഏറ്റവും വലിയ വിമര്‍ശകര്‍ക്കുപോലും ഒരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുജീവിതത്തിലെ സംശുദ്ധിക്ക് മോദി മഹാമാതൃകയാണ്. വയസ്സ് എഴുപത്തഞ്ചായിട്ടും ലക്ഷ്യത്തിനു വേണ്ടി അനവരതം പ്രവര്‍ത്തിക്കുന്നു.
ജമ്മു കശ്മീരില്‍ ഭീകരത നടമാടിയ നാളുകളില്‍ അതിന്റെ സിരാകേന്ദ്രമായിരുന്ന ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള ഏകതാ യാത്രയുടെ മുഖ്യ സംഘാടകനായിരുന്നു മോദി. ‘ ഒരു പതാക ഒരൊറ്റ ഭരണഘടന’ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന പ്രതിജ്ഞ അന്നെടുത്തതാണ്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആ പ്രതിജ്ഞ നിറവേറ്റി.
പൊതുജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ നൂതനമായ സാങ്കേതിക വിദ്യയില്‍ മോദി വലിയ താല്‍പര്യം കാണിച്ചിരുന്നു. ലാപ്ടോപ്പ് മുതലായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിചയപ്പെട്ടു. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായതോടെ ഇതുപയോഗിച്ച് ഭരണത്തെ മാറ്റിമറിക്കുകയും സുതാര്യമാക്കുകയും ചെയ്തു. പ്രധാനമന്ത്രിയായപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് പദ്ധതികള്‍ നിരീക്ഷിക്കാനും, സോഷ്യല്‍ മീഡിയ വഴി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും ഈ ഭരണാധികാരിക്ക് കഴിയുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ 2000 ഇ-സേവനങ്ങള്‍ സംയോജിപ്പിച്ചു, അഴിമതിയില്ലാതെ കോടിക്കണക്കിന് ദരിദ്രര്‍ക്കുവേണ്ടി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. 200 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കോവിന്‍ പ്ലാറ്റ്ഫോം വഴി നല്‍കി. ഇന്ന് യുപിഐ ലോകത്തിലെ ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനവും കൈകാര്യം ചെയ്യുന്നു. സെമികണ്ടക്ടറുകളെ പ്രോത്സാഹിപ്പിച്ച് ഭാരതത്തെ സാങ്കേതികവിദ്യയുടെ ഹബ്ബാക്കി മാറ്റുകയുമാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും മോദിയുടെ ഭരണമാതൃക വികസനവും ജനക്ഷേമവുമായിരുന്നു. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിച്ചു. വ്യവസായ ഹബ്ബുകള്‍ സൃഷ്ടിച്ചു. പ്രധാനമന്ത്രിയായപ്പോള്‍ ഈ വികസന രീതികള്‍ ദേശീയതലത്തിലേക്ക് ഉയര്‍ത്തി. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ്. പതിനൊന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഉയര്‍ന്ന തോതില്‍ കയറ്റുമതികള്‍, വന്‍ വിദേശവിഭവ ശേഖരം. ചരക്കുസേവന നികുതി വഴി ഒരു വിപ്ലവം തന്നെ നടത്തി. പൗരത്വ ഭേദഗതി ബില്ലും വഖ്ഫ് ഭേദഗതി ബില്ലും പാസാക്കി. ഭാരതം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വേഗത്തില്‍ റോഡുകളും ഹൈവേകളും വിമാനത്താവളങ്ങളും മെട്രോയും വ്യവസായ സമുച്ചയങ്ങളും നിര്‍മ്മിക്കുന്നു. ദരിദ്രര്‍ക്കായുള്ള ലക്ഷക്കണക്കിന് വീടുകള്‍, വെള്ളം, ശൗചാലയം, പാചക വാതക സിലിണ്ടറുകള്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ, പലിശ കുറഞ്ഞ വായ്‌പകള്‍, സീറോ ബാലന്‍സില്‍ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും ഉറപ്പാക്കി. 11 വര്‍ഷത്തിനുള്ളില്‍ 250 ദശലക്ഷം ആളുകള്‍ ദാരിദ്ര്യമുക്തരായി. ഇതൊക്കെ നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ മഹത്തായ നേട്ടങ്ങളാണ്.
ഗുജറാത്തിലെ ‘നാരി ഗൗരവ്’ പദ്ധതികളില്‍ നിന്നാണ് നിയമസഭകളിലെ 33 ശതമാനം വനിതാ സംവരണത്തിലേക്കും, മുസ്ലിം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് മോചിപ്പിക്കുന്നതിലേക്കും എത്തിയത്. ഇതൊന്നും രാഷ്‌ട്രീയ തന്ത്രങ്ങള്‍ ആയിരുന്നില്ല. സ്ത്രീശാക്തീകരണ തത്വം പ്രയോഗത്തില്‍ കൊണ്ടുവരലായിരുന്നു.
സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, ബലാക്കോട്ട് വ്യോമാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവ വഴി ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ചു.
പാകിസ്ഥാനില്‍ നിന്ന് ഭീകരാക്രമണങ്ങള്‍ അവഗണിക്കപ്പെടുന്ന കാലം കഴിഞ്ഞു. മോദിയുടെ ഭരണത്തില്‍ പാകിസ്ഥാന്‍ അതിന് കനത്ത വിലകൊടുക്കുന്നു.
ആഗോള അസ്ഥിരതയുടെ കാലഘട്ടത്തിലും തുടര്‍ച്ചയായി മൂന്നു തവണ ഭാരതത്തിന്റെ ഭരണാധികാരിയാവാന്‍ കഴിഞ്ഞത് ഒരു പ്രതിഭാസം തന്നെയാണ്. ഭാരതത്തിന്റെ ജനാധിപത്യത്തെയും ദേശീയ രാഷ്‌ട്രീയത്തെയും കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചു എന്നതാണ് എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി മോദിക്ക് നല്‍കാവുന്ന ഏറ്റവും നല്ല പ്രശംസ. ഭാരതത്തിലെ മറ്റൊരു പ്രധാനമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്ത ബഹുമതിയാണിത്. ഇതാകാം ഭാരത ജനാധിപത്യത്തിന് മോദി നല്‍കിയ ഏറ്റവും വലിയ സംഭാവന.
















