ന്യൂദൽഹി : സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിൽ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഈ കരാറിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
“സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ ഒരു തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ക്രമീകരണം ഔപചാരികമാക്കുന്ന ഈ വികസനം പരിഗണനയിലാണെന്ന് സർക്കാരിന് അറിയാമായിരുന്നു. ഈ വികസനം നമ്മുടെ ദേശീയ സുരക്ഷയിലും പ്രാദേശിക, ആഗോള സ്ഥിരതയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങൾ ഞങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.”-അദ്ദേഹം പറഞ്ഞു.
കരാറിൽ എന്താണ് ഉള്ളത് ?
ഡോൺ പത്രം നൽകിയ വിവരങ്ങൾ അനുസരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചു, ഇരു രാജ്യങ്ങളിൽ ആർക്കെങ്കിലും ഒരാൾക്കെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിൽ പ്രധാനമായും പറയുന്നത്.
കരാറിനുശേഷം പുറത്തിറക്കിയ പ്രസ്താവന
കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് പാകിസ്ഥാനും സൗദി അറേബ്യയും ഒരു പ്രസ്താവന പുറത്തിറക്കി. എട്ട് പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന പങ്കാളിത്തം തുടരുന്നതും സാഹോദര്യം, ഇസ്ലാമിക ഐക്യദാർഢ്യം, പങ്കിട്ട തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, ഇരുപക്ഷവും ഒരു തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു എന്നാണ് അതിൽ പറയുന്നത്.
















