ജയ്‌പൂർ : ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചതിന് ക്ഷമാപണം നടത്തി ഉദയ്‌പൂരിലെ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ വൈസ് ചാൻസലർ പ്രൊഫസർ സുനിത മിശ്ര . രാജസ്ഥാൻ വീരന്മാരുടെ നാടാണെന്നും അവിടുത്തെ വീരന്മാർ ഒരിക്കലും മുഗൾ ഭരണാധികാരികൾക്ക് മുന്നിൽ തലകുനിച്ചിട്ടില്ലെന്നും അവരോട് ധീരമായി പോരാടിയതായും സുനിത മിശ്ര പറഞ്ഞു.
“രാഷ്‌ട്രീയ രജപുത്ര കർണി സേനയോടും, മേവാറിലെ എല്ലാ ജനങ്ങളോടും, രാജസ്ഥാനിലെ ജനങ്ങളോടും, പ്രത്യേകിച്ച് രജപുത്ര സമൂഹത്തോടും ഞാൻ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. മേവാറിന്റെ ഈ ഭൂമി ഒരു ഭൂമിശാസ്ത്രപരമായ പ്രദേശം മാത്രമല്ല, ധീരതയുടെയും ആത്മാഭിമാനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. തങ്ങളുടെ മാതൃരാജ്യത്തെയും മതത്തെയും സംരക്ഷിക്കാൻ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും വിട്ടുവീഴ്ച ചെയ്യാത്ത മഹാറാണ പ്രതാപ്, പൃഥ്വിരാജ് ചൗഹാൻ തുടങ്ങിയ അനശ്വര വീരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമിയാണിത്. അവരുടെ മഹത്തായ കഥ നമുക്കെല്ലാവർക്കും എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമായിരിക്കും.” സുനിത മിശ്ര പറഞ്ഞു.
“അടുത്തിടെ ഉദയ്‌പൂരിൽ നടന്ന ഒരു അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഞാൻ ഔറംഗസീബിനെ കഴിവുള്ള ഒരു ഭരണാധികാരിയായിട്ടാണ് വിശേഷിപ്പിച്ചത്. ഇത് മഹാറാണ പ്രതാപിന്റെ അനുയായികളുടെയും രജപുത്ര സമൂഹത്തിന്റെയും വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി. ഇത് എന്റെ തെറ്റായിരുന്നു. ഈ അനശ്വര വീരന്മാരുടെ നാടിനെയും അതിലെ മഹാനായ വീരന്മാരെയും ഒരിക്കലും അപമാനിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. രാജസ്ഥാനിലെ മേവാറിലെ എല്ലാ ജനങ്ങളോടും, പ്രത്യേകിച്ച് രജപുത്ര സമൂഹത്തോടും എന്റെ തെറ്റിന് ഞാൻ പൂർണ്ണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു” എന്ന് അവർ പറഞ്ഞു.
“മഹാറാണാ പ്രതാപിന്റെ പാദങ്ങളാൽ പവിത്രമാക്കപ്പെട്ട ഈ മേവാർ മണ്ണിൽ ജോലി ചെയ്യാനും സേവനമനുഷ്ഠിക്കാനും അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയായി കരുതുന്നു. ഈ മഹത്തായ നാടിനോടുള്ള എന്റെ ബഹുമാനവും വിശ്വസ്തതയും എപ്പോഴും എന്റെ ഹൃദയത്തിൽ നിലനിൽക്കും. അതിനാൽ, എന്റെ പ്രസ്താവന ഉണ്ടാക്കിയ ഏതൊരു വേദനയ്‌ക്കും ഞാൻ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു,” സുനിത മിശ്ര പറഞ്ഞു.
















