ബീജിങ് : പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പത്ത് ദിവസത്തെ ചൈന സന്ദർശനത്തിലാണ്. സന്ദർശനത്തിനിടെ ചൈനയിലെ ഒരു രഹസ്യ സൈനിക സമുച്ചയം സന്ദർശിക്കാൻ സർദാരിയെ കൊണ്ടുപോയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വലിയ സമുച്ചയം സന്ദർശിക്കുന്ന ആദ്യത്തെ വിദേശ രാഷ്‌ട്രത്തലവനാണ് സർദാരി.
ഇതിനോടകം തന്നെ അവിടെ അദ്ദേഹം സംയുക്ത പ്രതിരോധ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും വാർത്തകളുണ്ട്. പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് സർദാരി ഞായറാഴ്ച ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന സന്ദർശിച്ചുവെന്നും അവിടെ ഏറ്റവും നൂതനമായ സൈനിക ഉപകരണങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചുവെന്നുമാണ്.
കൂടാതെ ജെ-10 യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള എവിഐസിയുടെ നൂതന ശേഷികളെക്കുറിച്ചും പാകിസ്ഥാനുമായി സംയുക്തമായി നിർമ്മിക്കുന്ന ജെഎഫ്-17 തണ്ടർ ഉൾപ്പെടെയുള്ള ജെ-20 വിമാനങ്ങളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചതായി സർദാരിയുടെ ഓഫീസ് ഇസ്ലാമാബാദിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.
പത്ത് ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ സർദാരിക്ക് ഡ്രോണുകൾ, പൂർണ്ണമായും ഓട്ടോമേറ്റഡ് യൂണിറ്റുകൾ, ആധുനിക മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾക്കായുള്ള സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
















