കോഴിക്കോട്: അമിത ലഹരി ഉപയോഗത്തിനിടെ മരിച്ച വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റെ (30) മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരത്തെ ചതുപ്പുനിലത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തുകയായിരുന്നു. 150 മീറ്ററോളം നീളമുള്ള ചതുപ്പിൽ ചെളിയും വെള്ളവും പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ല.
ഏഴാം ദിവസത്തെ തെരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്‌ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിനെ സരോവരത്തെ ചതുപ്പുനിലത്തിൽ കുഴിച്ചിട്ടെന്ന സുഹൃത്തുക്കളുടെ മൊഴിയെത്തുടർന്നാണ് ഇവിടെ പരിശോധന തുടങ്ങിയത്. വെള്ളം വറ്റിച്ച ശേഷം ലാൻഡ് പെനിറ്റ്റൈറ്റിംഗ് റഡാറിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. അഞ്ചു മുതൽ 10 മീറ്റർ വരെ ആഴത്തിലുള്ള മൃതദേഹാവശിഷ്ടങ്ങൾ ഇതുവഴി കണ്ടെത്താനാകും. ഡോഗ് സ്ക്വാഡിലെ കഡാവർ നായ്‌ക്കളുടെ സഹായവും ഉണ്ടാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ.നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 2019 മാർച്ച് 29ന് കാണാതായ വിജിലിന്റെ മൃതദേഹം സരോവരം ബയോപാർക്കിനോട് ചേർന്നുള്ള കണ്ടൽക്കാട്ടിലെ ചതുപ്പിൽ കെട്ടി താഴ്‌ത്തിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി.











