പത്തനംതിട്ട: പരിസ്ഥിതി സൗഹൃദ ഇലക്ട്രോണിക് മാലിന്യ സംസ്‌കരണ രീതികള്‍ പരിപോഷിപ്പിച്ച് ഇ- മാലിന്യങ്ങളുടെയും ബാറ്ററി മാലിന്യങ്ങളുടെയും പുനഃരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് 1500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
തൊഴില്‍ മേഖലയില്‍ വന്‍ പ്രതീക്ഷ നല്കുന്ന പദ്ധതി നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്റെ (എന്‍സിഎഎം) ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്. 8000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്ന പദ്ധതിയിലൂടെ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 70,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നാണ് പ്രാഥമിക വിവരം.
ഇ- മാലിന്യങ്ങള്‍, ലിഥിയം അയണ്‍ ബാറ്ററി അവശിഷ്ടങ്ങള്‍, പഴയ വാഹനങ്ങളിലെ കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍ തുടങ്ങി ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉടനടി പുനഃരുപയോഗം ചെയ്യാനുള്ള പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്. നിശ്ചിത സമയപരിധി ഉത്പാദനം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്കും പ്ലാന്റിനും യന്ത്രങ്ങള്‍ക്കും 20 ശതമാനം മൂലധനവും വില്‍പ്പന വളര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന സബ്‌സിഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ക്ഷം 270 പുനഃരുപയോഗശേഷി വികസിപ്പിക്കാനും 40 കിലോ ടണ്‍ നിര്‍ണായ ധാധുക്കള്‍ ഉല്പാദിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കേരളത്തില്‍ സംസ്ഥാനത്ത് 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യ കൂനകളിലായി 4.30 ലക്ഷം മെട്രിക് മാലിന്യങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത് നീക്കം ചെയ്താല്‍ 60 ഏക്കറിലധികം ഭൂമി നഗര ഹൃദയങ്ങളില്‍ സര്‍ക്കാരിന് ലഭ്യമാകും. ഇവ വീണ്ടെടുക്കാന്‍ 100 കോടി രൂപയുടെ ലോകബാങ്ക് ധനസഹായത്തോടെയുള്ള പദ്ധതി, സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിരുന്നെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ ആയിട്ടില്ല. ആദ്യഘട്ടത്തില്‍ കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, വടകര, കല്‍പ്പറ്റ, ഇരട്ടി, കാസര്‍കോട് തുടങ്ങി നഗരങ്ങളില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്.











