അധര്‍മ്മം പെരുകുമ്പോള്‍ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായി ഈ മണ്ണില്‍ അവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഭഗവത് ഗീതയില്‍ പാടിയത്. സനാതന ധര്‍മ്മത്തിന്റെ സന്ദേശം കാലോചിതമായി പരിഷ്‌കരിച്ച് മാനവ ജീവിതത്തെ മൂല്യവത്താക്കി മാറ്റിയ ശ്രീനാരായണ ഗുരുദേവന്‍ (1856-1928) കാരുണ്യത്തിന്റെ മനുഷ്യാവതാരം തന്നെയാണ്. മാനവ ലോകത്തിന് നേരാംവഴി കാണിച്ചു. അറിയാതെ പോലും ഒരു തെറ്റും ചെയ്യരുതെന്ന് ഉപദേശിച്ചു. ആലസ്യമൊഴിച്ച് പരബോധം തരണമെന്ന് പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചു. ആ അവതാര പിറവിയുടെ 171-ാമത് ജയന്തിയാണ് ഈ വരുന്ന ചതയദിനം.
പോയ നുറ്റാണ്ട് ഗുരുവില്‍ നിന്ന് ശ്രവിച്ച ശ്രദ്ധേയമായ ഉപദേശങ്ങള്‍ ലോകം ഗൗരവത്തോടെ സ്വീകരിക്കാന്‍ തുടങ്ങിയ കാലത്താണ് ഈ വര്‍ഷത്തെ ഗുരുദേവജയന്തി വന്നെത്തുന്നത്.
ക്രൈസ്തവ ലോകത്തിന്റെ ആത്മീയ ആചാര്യനായ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത യുകെയില്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായ ശ്രീനാരായണ ഹാര്‍മ്മണി 2025. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദല്‍ഹിയിലെ ഗാന്ധി -ഗുരുദേവ സന്ദര്‍ശനത്തിന്റെ ശതാബ്ദി എന്നിവ ഈയിടെ നടന്ന ശ്രദ്ധേയമായ പരിപാടികളാണ്. സ്വതന്ത്ര ഭാരതമെന്ന സ്വപ്‌നത്തിന് ശക്തി പകര്‍ന്ന സംഭവങ്ങളായിരുന്നു ഗുരുവിന്റെ മാര്‍ഗദര്‍ശനത്തില്‍ നടന്നത്. പുതിയ ലോകത്തിന്റെ മുന്നേറ്റത്തിന് ഗുരു ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഇതാണ് ചര്‍ച്ചകളില്‍ മുഴങ്ങിയത്. അരുവിപ്പുറം പ്രതിഷ്ഠ, സര്‍വമത സമ്മേളനം, വൈക്കം സത്യഗ്രഹം, ഗാന്ധിജി -ഗുരുദേവ സമാഗമം, ശിവഗിരി തീര്‍ത്ഥാടനം തുടങ്ങിയ സംഭവങ്ങളെയും, പലകാലങ്ങളില്‍ ഗുരുദേവന്‍ നടത്തിയ ധര്‍മ്മസന്ദേശങ്ങളേയും മനസിലാക്കിയാണ് ഇത്തരം വിലയിരുത്തലുകള്‍ നടത്തിയത്.
ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ കാലാതീതമായ ശക്തിയാണ് ഗുരുദര്‍ശനത്തില്‍ നിറയുന്നതെന്ന ബോധ്യമാണ് ഇതിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായത്. ഗുരുദേവ ഭക്തന്മാര്‍ക്കാകട്ടെ ഇതെല്ലാം അങ്ങേയറ്റം ആവേശവും അഭിമാനവും സമ്മാനിച്ചു.
വിദ്യാഭ്യാസം, ലോകസമാധാനം, മതസൗഹാര്‍ദ്ദം, അന്തര്‍ദേശീയ ധാരണ, കൃഷി, പരിസ്ഥിതി, കച്ചവടം, ശുചിത്വം തുടങ്ങിയ രംഗങ്ങളിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഗുരുവിചാരം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്ന ചര്‍ച്ചകള്‍ വരുംകാലങ്ങളിലും ഇതുപോലെ നടക്കും എന്നതില്‍ സംശയമില്ല .
ഇക്കാരണത്താല്‍ തന്നെ ആഘോഷത്തിനിടയില്‍ മറന്നു പോകാതെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.
”പല മതസാരവുമേകം” എന്ന സര്‍വധര്‍മ്മ സമഭാവനയുടെ ഉപദേശത്തിന് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ശുദ്ധിപഞ്ചകം, പഞ്ചമഹായജ്ഞം, ധര്‍മ്മപഞ്ചകം എന്നിവ ഉദ്‌ഘോഷിക്കുന്ന ശ്രീനാരായണ ധര്‍മ്മത്തിന്റെയും, മാനവ ലോകത്തിന്റെ ശ്രേയസിനും പ്രേയസിനും പ്രാര്‍ത്ഥിക്കുന്ന ഹോമ മന്ത്രത്തിന്റെയും ശതാബ്ദി വര്‍ഷമാണ് 2025. ഇവയോരോന്നും നല്‍കുന്ന സന്ദേശം മനുഷ്യന്‍ നിലനില്‍ക്കുന്നിടത്തോളം പ്രസക്തമാണ്. അതിന് ജാതിയോ മതമോ, പ്രദേശമോ, ഭാഷയോ, സമ്പത്തോ മറ്റൊന്നും തടസ്സമല്ല. ഉപനിഷത്തുക്കളുടെ കാലം മുതല്‍ക്കേ ഋഷീശ്വരന്മാര്‍ കാണിച്ചു തന്നിട്ടുള്ളതാണ് ഇക്കാര്യങ്ങള്‍. ആധുനിക കാലത്തെ ഋഷിയായ ശ്രീനാരായണ ഗുരുദേവന്‍ ഇവയെല്ലാം ഉപദേശിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു.
ഇനി നാം ചിന്തിക്കേണ്ടത് ഗുരു ദര്‍ശനങ്ങള്‍ ജനജീവിതത്തിലേക്ക് എങ്ങനെ പകര്‍ന്ന് നല്‍കാം എന്നാണ്. ജാതി മതങ്ങളുടെ പേരിലുള്ള വേര്‍തിരുവുകള്‍ മറന്ന് ശരിയായ ആത്മവിദ്യ നേടി അതിന് യോഗ്യതയുള്ളവരായി നാമോരോരുത്തരും മാറുകയാണ് ആദ്യം വേണ്ടത്. അതിന് പകരം പുരോഗമനത്തിന്റെ പേരില്‍ ആധ്യാത്മിക പൈതൃകത്തെ തള്ളിപ്പറഞ്ഞ് പുതിയ ജാതിയും, പുതിയ മതവും സൃഷ്ടിക്കുകയല്ല വേണ്ടത്.
കഷ്ടതകളും, പ്രതിസന്ധികളും ജീവിതത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള പ്രതിസന്ധികള്‍ ഫലപ്രദമായി എങ്ങനെ പരിഹരിക്കാം എന്നും, എങ്ങനെ നടപ്പിലാക്കാമെന്നും ഗുരുദേവന്‍ കാണിച്ചുതന്നിട്ടുണ്ട്. അത് ജീവിതാനുഭവവും മാതൃകയുമായി നമുക്ക് മുന്നിലുണ്ട്. മതതീവ്രവാദം കേരളത്തെ വിഴുങ്ങിയ കെട്ട കാലത്താണല്ലോ ആലുവ അദ്വൈതാശ്രമത്തില്‍ സര്‍വ്വമത സമ്മേളനത്തിന്( 1924) വേദിയൊരുക്കിയത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഏവരും ശ്രമിക്കേണ്ടത്. ഗുരുദേവന്‍ നല്‍കിയ ഈ മാര്‍ഗനിര്‍ദേശം ഉള്‍ക്കൊണ്ട് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബൗദ്ധ മതങ്ങളെ പ്രതിനിധാനം ചെയ്ത് അന്നവിടെ നിരവധി പേര്‍ പങ്കെടുത്തു. അവര്‍ സംസാരിച്ച ആശയത്തിന്റെ ചുരുക്കം യഥാര്‍ത്ഥത്തില്‍ ഒന്നായിരുന്നു. അവയെല്ലാം ക്രോഡീകരിച്ചാണ് ഗുരുദേവന്‍ പറഞ്ഞത് ‘പല മതസാരവുമേകം’ എന്ന്. പുറമേ കാണുന്ന വൈവിധ്യങ്ങളല്ല എല്ലാത്തിനും ആധാരമായി അകമേ വിളങ്ങുന്ന ആത്മീയതയാണ് ഐക്യത്തിന്റെ കണ്ണിയെന്ന അമൃതവചനം ഏവരും ഭക്തിപൂര്‍വ്വമാണ് സ്വീകരിച്ചത്. ആരുടേയും വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. മതമേതായാലും മനുഷ്യന്‍ നന്നാവണം. അതിന് മതപരിവര്‍ത്തനം പരിഹാരമല്ല. ആളെ കൂട്ടാന്‍ നടക്കുന്ന മതക്കാര്‍ കമ്പനി പോലെയാണ്. ചേര്‍ക്കുന്നവരുടെ ശേഷിയും നയവും മൂലധനത്തിന്റെ കൂടുതലും അനുസരിച്ച് ഓഹരിക്കാര്‍ വരും. അത് ആത്മീയതയുടെ വഴിയല്ല. വേണ്ടതെന്തെന്നാല്‍ ഓരോരുത്തരും അവരവരുടെ മതത്തിലെ സത്യദര്‍ശനത്തെ തിരിച്ചറിഞ്ഞ് ജീവിക്കാന്‍ പരിശ്രമിക്കുകയാണ്. അതിന് പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. അതിലൂടെ നിന്റെ വിശ്വാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും ഞാന്‍ കാവലായിരിക്കും എന്ന മനോഭാവമാണ് സൃഷ്ടിക്കേണ്ടത്. അപ്പോഴാണ് ഓണവും, ക്രിസ്തുമസും, ബക്രീദും പരസ്പരം ആഘോഷിക്കാനുള്ളതാണെന്ന സാംസ്‌കാരിക അന്തരീക്ഷം ഉണ്ടാകുന്നത്. അങ്ങനെ വന്നാല്‍ മാനവരാശി നേരിടുന്ന ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇതാണ് ധര്‍മ്മത്തിന്റെ മനുഷ്യാവതാരമായ ഗുരുദേവന്‍ പല സന്ദര്‍ഭങ്ങളിലായി ലോകത്തിന് കാണിച്ചു കൊടുത്തത്. സര്‍വ്വമത പൊയ് മുഖങ്ങളും നീക്കി സത്യമാം തേജസിന്റെ ഉറവ തേടി ആലുവ പുഴയുടെ തീരത്ത് എത്തിയവര്‍ക്ക് മുന്നില്‍ ജ്വലിപ്പിച്ച ഏകതയുടെ ദീപശിഖ തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യതയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. അതിനുള്ള പ്രായോഗിക പദ്ധതികള്‍ മെനയാന്‍ ‘പ്രബുദ്ധ കേരളത്തിന്’ ഇന്നോളം കഴിഞ്ഞില്ല എന്നത് ആത്മവിമര്‍ശനത്തോടെ കാണേണ്ട സംഗതിയാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, ഭരണാധികാരികള്‍ തുടങ്ങി ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളെല്ലാം ഇത്തരത്തിലുള്ള വീണ്ടുവിചാരത്തിന് തയ്യാറാകണം!
ഗുരു സന്ദേശം
വിശ്വശാന്തിയുടെ മാര്‍ഗദീപം
എല്ലാ മതങ്ങളുടെയും അടിസ്ഥാനം സത്യവും ധര്‍മ്മവുമാണെന്ന ഗുരുവിന്റെ സന്ദേശം വിശ്വസാഹോദര്യത്തിനും ലോകശാന്തിക്കും മാര്‍ഗദീപമാണ്. ലോകത്തുണ്ടായിട്ടുള്ള കലഹങ്ങള്‍ പലതും മതത്തിന്റെ പേരിലായിരുന്നു. എല്ലാവരുടേയും ശരികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ കുരിശ് യുദ്ധങ്ങള്‍ കാരണം മാനവരാശിക്ക് സംഭവിച്ചത് പരിഹാരിക്കാനാവാത്ത നഷ്ടങ്ങളായിരുന്നു. അതിനെ വിശുദ്ധ യുദ്ധങ്ങള്‍ എന്ന് വിശേഷിപ്പിച്ചാല്‍ ദുരിതത്തിന് പരിഹാരമാകില്ല.
അത്തരം പ്രതിസന്ധികളെ നേരിടുന്നതിനുള്ള ശാശ്വതമായ ഉപായങ്ങളാണ് ഗുരുവിന്റെ ഉപദേശങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഗുരുക്കന്മാരെ അറിയാനും ആദരിക്കാനുമുള്ള വകതിരിവ് കളഞ്ഞു കുളിക്കരുത്. എങ്കിലേ അവരുടെ ഉപദേശങ്ങള്‍ അനുഗ്രഹമായി വര്‍ഷിക്കു.
”വൈവിധ്യങ്ങളില്‍ ഏകതയെ കണ്ടെത്തുക” എന്നതായിരുന്നു അതില്‍ പ്രധാനം. കേള്‍ക്കുമ്പോള്‍ ലളിതം എന്ന് തോന്നുമെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യസ്വരൂപനെ അറിയാനും സേവിക്കാനുമാണ് വിദ്യാഭ്യാസം. ഇതെല്ലാം അറിഞ്ഞു മുന്നേറുമ്പോളാണ് നാനാത്വത്തില്‍ ഏകത്വത്തെ ദര്‍ശിക്കുന്ന നല്ല മനുഷ്യനാകാന്‍ ഒരുവന് സാധിക്കുന്നത്. അതിന് പകരം മതേതരത്വത്തിന്റെ പേരില്‍ ജാതിമതങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ മറ്റൊരു ജാതിവാദിയും മതവാദിയുമായി അധ:പതിക്കും. കേരളത്തിന്റെ അനുഭവം ഇതാണ്.
വിദ്യാഭ്യാസത്തിലൂടെ സേവന മനോഭാവവും, ഭക്തിയിലൂടെ ആത്മബോധവും, കുടുംബ ജീവിതത്തിലൂടെ സംസ്‌കാരവും നേടേണ്ടതുണ്ട്. കുടുംബത്തില്‍ നിന്നുമാണ് ഇത്തരം നല്ല സംസ്‌കാരങ്ങള്‍ ആര്‍ജിക്കേണ്ടത്. ഭാര്യാധര്‍മ്മം, ഭര്‍ത്തൃധര്‍മ്മം, പിതൃ ധര്‍മ്മം, പുത്ര ധര്‍മ്മം എന്നീ കാര്യങ്ങള്‍ ഗൃഹസ്ഥധര്‍മ്മത്തിന്റെ ആധാരശിലയാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു മാംസപിണ്ഡമായി ഇരിക്കുന്ന കാലം മുതല്‍ക്കാണ് ഈ സംസ്‌കാരം തുടങ്ങുന്നത്. ഗുരുദേവന്റെ വിവിധ കൃതികളില്‍ പ്രതിപാദിക്കുന്നതിന്റെ സാരമിതാണ്.
വിവിധ കാലങ്ങളില്‍ ഉദയം ചെയ്ത ധര്‍മ്മശാസ്ത്രങ്ങളിലും ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. പക്ഷേ! ഒറ്റപ്പെട്ടവരേയും ഓരം ചേര്‍ന്ന് നടന്നവരേയും ഒരു നോക്ക് കാണാനുള്ള മനു
ഷ്യത്വം പ്രയോഗത്തില്‍ വരുത്തിയ പലര്‍ക്കും ഇല്ലാതെ പോയി. ഇതാണ് തിരുത്തേണ്ടത്. മനുഷ്യ വിരുദ്ധമായ അത്തരം ചട്ടങ്ങള്‍ മാറ്റിയെഴുതണമെന്ന് പ്രഖ്യാപിച്ചവരാണ് സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിയ മഹാത്മാക്കള്‍.
ധാര്‍മികമായ ജീവിതവും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവും സമൂഹജീവിതത്തിന്റെ ഭാഗമായെങ്കില്‍ മാത്രമേ മനുഷ്യനെന്ന നിലയിലുള്ള ഉയര്‍ച്ച നമുക്ക് ഉണ്ടാകു. ജീവിതത്തില്‍ ധര്‍മ്മമാണ് എല്ലാവരും അറിയേണ്ടതും അനുഷ്ഠിക്കേണ്ടതും. കാരണം ധര്‍മ്മമാണ് ലോകത്തെ നിലനിര്‍ത്തുന്നതും നയിക്കുന്നതും. നാം കാണുന്ന സര്‍വവും ധര്‍മ്മസ്വരൂപത്തില്‍ നിന്നുണ്ടായി, നിലനിന്ന് അതില്‍തന്നെ ലയിക്കുന്നു. അതുകൊണ്ട് ഒരുവന്‍ നേടേണ്ട ഏറ്റവും വലിയ ധനം ധര്‍മ്മമാണ്. ഇതാണ് ഓരോ കാലത്തും ആചാര്യന്മാര്‍ ഉപദേശിച്ചത്. ശ്രീബുദ്ധദേവന്റെ ധര്‍മ്മചക്ര പ്രവര്‍ത്തനം ഇതാണ്. ഇവയെല്ലാമടങ്ങിയ ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മോപദേശ സാരമാണ് ശ്രീനാരായണ ധര്‍മ്മം എന്ന കൃതി. വേദാഗമങ്ങളുടെ സാരമാണത്.
മനുഷ്യത്വമാണ് ജാതി, സത്യദര്‍ശനമാണ് മതം, അന്നവസ്ത്രാദി തന്ന് രക്ഷിച്ച തമ്പുരാനാണ് ദൈവം. അതാകട്ടെ എങ്ങും നിറഞ്ഞിരിക്കുന്നു. ഇങ്ങനെ ജീവിതത്തിലുടനീളം നേര്‍വഴി കാട്ടുന്ന ഗുരുവിനെയാണ് ഇന്ന് ലോകം തിരിച്ചറിയുന്നത്.
”മനുഷ്യനായി ജീവിക്കുക, മനുഷ്യനെ മനുഷ്യനായി കാണുക” ഇതാണ് ഗുരുവിന്റെ പ്രാഥമിക തലത്തിലുള്ള സന്ദേശം. ഓരോരുത്തരും മനുഷ്യ ബോധമുള്ള ആത്മസ്വരൂപികളാണ്! ഇക്കാര്യം ബോധ്യപ്പെട്ടാല്‍ കാണുന്ന കാഴ്ചകള്‍ ഓരോന്നും ആത്മീയതയുടെ ആവിഷ്‌കാരമായി മാറും. അപ്പോള്‍ ദൈവത്തില്‍ മനുഷ്യനേയും, മനുഷ്യനില്‍ ദൈവത്തേയും കാണാനാകും. ദൈവമാവട്ടെ! മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും നിറഞ്ഞും മറഞ്ഞുമിരിക്കുന്ന ആദിമഹസാണ്! കാണപ്പെടുന്നതൊക്കെയും പരമാത്മാവില്‍ നിന്നുണ്ടാകുന്നു. പരമാത്മാവല്ലാതെ വേറൊന്നും ഇല്ല.
ഇത്തരം ഒരവസ്ഥ മനുഷ്യ സാധ്യതയുടെ ഏറ്റവും ഉയര്‍ന്ന പടിയാണ്. ആത്മോപദേശം നല്‍കിയും, ദര്‍ശനങ്ങളുടെ മാലതീര്‍ത്തും, തേവാരം പാടിയും പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതാണ്.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും മനുഷ്യകുലത്തിന്റെ ശാശ്വത പൈതൃകമാണ്. പുരോഗമനവും വിപ്ലവവും പറഞ്ഞ് കയ്യിലിരിക്കുന്ന കല്പകവൃക്ഷക്കനി തട്ടിക്കളഞ്ഞ് വിഷം നിറഞ്ഞ കാഞ്ഞിരക്കനി ഭക്ഷിക്കാന്‍ ശ്രമിക്കരുത്.
അതുകൊണ്ട് വയലാറിന്റെ വരികള്‍ ആത്മാര്‍ത്ഥമായി ഒന്നിച്ച് നമുക്ക് പാടാം!
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു,
തിരുക്കുറള്‍ പാടിയ ഗുരുദേവ!
നിന്‍ തിരുനാമം ജയിക്കട്ടെ !
നിന്റെ വെളിച്ചം നയിക്കട്ടെ !
പുതിയൊരു ധര്‍മ്മം പുലരട്ടെ !..
മതമേതായാലും മനുഷ്യന്‍ നന്നാവാന്‍
ഉപദേശം നല്‍കിയ ഗുരുദേവ,
നിന്‍ തിരുമൊഴികള്‍ ജയിക്കട്ടെ!
നിന്റെ വെളിച്ചം നയിക്കട്ടെ !
പുതിയൊരു ധര്‍മ്മം
പുലരട്ടെ! പുലരട്ടെ!
















