കണ്ണൂര്‍: അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിന് ഏഴ് കേസുകള്‍ നിലവിലുണ്ടായിട്ടും അതിനെയെല്ലാം വെല്ലുവിളിച്ചാണ് കണ്ണൂര്‍ ചാലാട് സ്വദേശിയായ അനു മാലിക്ക് പുതിയ സ്ഥലങ്ങളില്‍ കച്ചവടം വ്യാപിപ്പിച്ചത്.
വാടക വീടെടുത്താല്‍ ആരുമായും അടുത്ത ബന്ധം സൂക്ഷിക്കാത്ത അനുമാലിക്കിന്റെ ജീവിതം ദുരൂഹായിരുന്നു. അനധികൃതമായി വെടിമരുന്നെത്തിച്ച് സ്‌ഫോടക വസ്തുക്കളുണ്ടാക്കി വില്‍പന നടത്തിയിട്ടും അതൊന്നും കണ്ടെത്താനോ നിയന്ത്രിക്കാനോ പോലീസിനായില്ല. അനുമാലിക്കിന് തനിച്ച് ഇത്രയും വിപുലമായ രീതിയില്‍ സ്‌ഫോടക വസ്തുക്കളെത്തിച്ച് വില്‍പന നടത്താനാവില്ലെന്നിരിക്കെ ഇയാളുടെ ഉന്നതബന്ധങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ട്.
2016 ല്‍ കണ്ണൂര്‍ നഗരത്തിനടുത്ത് പൊടിക്കുണ്ട് എന്ന സ്ഥലത്ത് വാടക വീട്ടില്‍ സൂക്ഷിച്ച സ്ഫോടകശേഖരം പൊട്ടിത്തെറിച്ച് നിരവധി വീടുകള്‍ തകര്‍ന്ന കേസിലെ മുഖ്യപ്രതിയാണ് അനു മാലിക്. നാല് കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇത് സംബന്ധിച്ച കേസ് തലശ്ശേരി കോടതിയില്‍ നടക്കവെയാണ് സമാന രീതിയില്‍ കീഴറയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ ആള്‍പാര്‍പ്പുള്ള സ്ഥലത്ത് സൂക്ഷിക്കുയെന്നതാണ് അനു മാലിക്കിന്റെ ശൈലി.
പോലീസിന്റെ ശ്രദ്ധതിരിക്കുന്നതിനാണ് ഈ തന്ത്രം പ്രയോഗിക്കുന്നതെന്നാണ് സൂചന. പൊടിക്കുണ്ടിലും കീഴറയിലും ആള്‍പ്പാര്‍പ്പുള്ള പ്രദേശത്താണ് വാടകക്കെട്ടിടം കണ്ടെത്തി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത്.
പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ മാര്‍ച്ച് 24 ന് രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് ചാലാട് ലയ ഹൗസില്‍ റാഹിലയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അനു മാലിക്കിന്റെ ഭാര്യയെന്ന് പറഞ്ഞ് അയാളുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു റാഹില. വീടിന്റെ വാടകയടക്കം നല്‍കുന്നത് അനുവാണെങ്കിലും വീട്ടുടമ കയരളത്തെ ജ്യോത്സ്‌നയുമായി വാടകക്കരാര്‍ ഉണ്ടാക്കിയത് റാഹിലയായിരുന്നു. ഇതാണ് ഇവര്‍ക്കു അന്ന് വിനയായത്. അപകടം ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനാണ് റാഹിലയുടെ പേരില്‍ അനു വീട് വാടകയ്‌ക്കെടുത്തത്.
ഏച്ചൂരില്‍ അനു മാലിക്കിന് ഭാര്യയും രണ്ടുമക്കളുമുണ്ട്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിനാണ് ഇയാള്‍ സ്‌നേഹം നടിച്ച് റാഹിലയെ വശത്താക്കി രാജേന്ദ്രനഗര്‍ കോളനിയിലെത്തിച്ചത്. സ്‌ഫോടനത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ച ഇരുനിലവീട് അന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു. കൂടാതെ സമീപത്തെ ഏഴു വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നതടക്കം ആകെ 84 വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ തകരാര്‍ സംഭവിച്ചു. 3.22 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന റാഹിലയ്‌ക്കും മകള്‍ക്കും സാരമായി പൊള്ളലേറ്റിരുന്നു. കൂത്തുപറമ്പിലെ ക്ഷേത്രോത്സവത്തിനായി നിര്‍മിച്ച സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാള്‍ അന്ന് പോലീസിനോട് പറഞ്ഞത്. അമിത ചൂടാണ് അന്നുണ്ടായ സ്ഫോടനത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്.
















