മഹാബലി ചക്രവര്‍ത്തിയുടെ ശിരസ്സില്‍ മഹാവിഷ്ണുവിന്റെ അവതാരമായ വാമന മൂര്‍ത്തി ചവിട്ടുക മാത്രമല്ല പാതാളത്തില്‍ താഴ്‌ത്തിയെന്നും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുമെന്നും മലയാളികള്‍ നൂറ്റാണ്ടുകളായി വിശ്വസിച്ചു പോരുന്നു. എന്നാല്‍ മഹാബലിയുടെ യഥാര്‍ത്ഥ കഥ പ്രതിപാദിച്ചിരിക്കുന്നത് ശ്രീമദ് ഭാഗവത മഹാപുരാണത്തിലാണ്. മേല്‍പ്പറഞ്ഞ കഥകളൊന്നും ഭാഗവതത്തില്‍ പറയുന്നില്ല. തിരുവോണം സംബന്ധിച്ച യഥാര്‍ത്ഥ കഥ എന്തെന്നു നോക്കാം.
വൈവസ്വത മന്വന്തരത്തില്‍ നടന്ന ഒരു കഥയാണിത്. ഒരിക്കല്‍ ദേവാസുരയുദ്ധം നടന്നപ്പോള്‍ അസുരന്മാര്‍ തോറ്റു. അന്ന് മഹാബലിയായിരുന്നു അസുരാധിപന്‍. ഭൃഗവംശജന്മാരായ ബ്രാഹ്‌മണര്‍ നടത്തിയ യാഗാഗ്‌നിയില്‍ നിന്നുമുണ്ടായ കുതിരകളോടു കൂടിയ രഥങ്ങളും ആയുധങ്ങളും മറ്റും അവര്‍ അസുരന്മാര്‍ക്കു നല്‍കി. അതോടെ അതിശക്തരായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ദേവന്മാരെ തോല്‍പിച്ചു സ്വര്‍ഗ്ഗാദി ത്രിലോകങ്ങള്‍ സ്വന്തമാക്കി. അതോടെ മഹാബലി, ഇന്ദ്രപദവിക്കര്‍ഹനാകാന്‍ അശ്വമേധയാഗം സമാരംഭിച്ചു. 100 യാഗം പൂര്‍ത്തിയാക്കിയാലാണ് ഇന്ദ്രപദവി ലഭിക്കുന്നത്. ഇപ്പോഴത്തെ ഗുജറാത്തില്‍ നര്‍മ്മദാ നദീതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരുള്ള സ്ഥലത്തായിരുന്നു യാഗം.
സ്വര്‍ഗ്ഗലോകം നഷ്ടപ്പെട്ട ദേവന്മാര്‍ ഭൂമിയില്‍ വന്നു കഷ്ടപ്പെടുന്നതറിഞ്ഞ ദേവമാതാവ് അദിതി അത്യന്തം ദു:ഖിതയായി. ഒരിക്കല്‍ ഭര്‍ത്താവായ കശ്യപ പ്രജാപതിയെ സമീപിച്ച് തന്റെ മക്കള്‍ക്ക് നഷ്ടമായ സ്വര്‍ഗ്ഗലോകം നേടിക്കൊടുക്കാന്‍ യോഗ്യനായ ഒരു മകന്‍ ജനിക്കണമെന്ന് സവിനയം അപേക്ഷിച്ചു. അതു കേട്ട കശ്യപന്‍ വിഷ്ണു പ്രീതികരമായ ‘പയോ വ്രത’മനുഷ്ഠിക്കാന്‍ പറഞ്ഞു. അതനുസരിച്ച് അദിതി ഭഗവാനെ ഉപാസിച്ചു. യഥാകാലം മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. അദിതിയുടെ പ്രാര്‍ത്ഥനയനുസരിച്ച് ഭഗവാന്‍ മകനായി ജനിക്കാമെന്നു പറഞ്ഞു മറഞ്ഞു. യഥാകാലം അദിതി ഗര്‍ഭിണിയായി. സൃഷ്ടികര്‍ത്താവായ ബ്രഹ്‌മാവ് അദിതീഗര്‍ഭഗതനായ ഭഗവാനെ സ്തുതിച്ചപ്പോള്‍ ഭഗവാന്‍ ചതുര്‍ബാഹു സ്വരൂപത്തില്‍ ശംഖ-ചക്രാദികള്‍ ധരിച്ചും മഞ്ഞപ്പട്ടണിഞ്ഞും വനമാലാ വിഭൂഷിതനായും അവതരിച്ചു. എപ്പോഴാണ് ഭഗവാന്റെ തിരുവവതാരമെന്ന് ശ്രീമദ് ഭാഗവതത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. ശ്ലോകമിതാണ്. ”ശ്രോണായാം ശ്രവണ ദ്വാദശ്യാം മുഹൂര്‍ത്തേളഭിജിതി പ്രഭു: സര്‍വ്വേ നക്ഷത്ര താരാദ്യാശ്ചക്രു സ്തജ്ജന്മ ദക്ഷിണം” (ഭാഗ : ഢകകക 8 5) ശ്രാവണ (ചിങ്ങം) മാസത്തിലെ ദ്വാദശിയില്‍ തിരുവോണം നക്ഷത്രം പ്രഥമ പാദത്തില്‍ അഭിജിത്തെന്ന മുഹൂര്‍ത്തത്തില്‍ ഭഗവാന്‍ വാമന മൂര്‍ത്തിയായി അവതരിച്ചു. നക്ഷത്രങ്ങളും സൂര്യാദിഗ്രഹങ്ങളും ശുഭ സ്ഥാനങ്ങളില്‍ നിന്നു കൊണ്ട് ഭഗവാന്റെ തിരുവവതാരം ഉദാരമാക്കി.)
കശ്യപനും അദിതിയും സന്തോഷാതിരേകത്താല്‍ നോക്കി നില്‍ക്കെ ഭഗവാന്‍ ഹ്രസ്വരൂപനായ ബ്രാഹ്‌മണകുമാരനായി മാറി. കശ്യപന്‍ ജാത സംസ്‌കാരാദി കര്‍മ്മങ്ങള്‍ ചെയ്തു. അമ്മ കൗപീനവും പിതാവ് മുഞ്ഞക്കയര്‍ പിരിച്ച് അരഞ്ഞാണവും കെട്ടി. ഒരു ബ്രഹ്‌മചാരിക്കു വേണ്ട ചിഹ്നങ്ങളെല്ലാം ഓരോരോ ദേവതമാര്‍ നല്‍കി. കുബേരന്‍ നല്‍കിയ ഭിക്ഷാപാത്രവുമായി ബലിയുടെ യാഗശാലയിലെത്തി. മഹാബലി ഭഗവാനെ യഥോചിതം സ്വീകരിച്ച് പാദപൂജ ചെയ്തു. ഭിക്ഷാംദേഹിയാണെന്നു കണ്ട ബലി ഭഗവാനോട് എന്താണ് ഭിക്ഷ വേണ്ടതെന്ന് സവിനയം ചോദിച്ചു. ത്രിലോകാധിപനായ തനിക്ക് ദാനം ചെയ്യാന്‍ കഴിയാത്തതായി യാതൊന്നുമില്ലെന്ന അഹങ്കാരം ഉള്ളിലുണ്ടായിരുന്നു. ആഹാരം, വസ്ത്രം, കിടപ്പാടം, ആഭരണം, ഭൂമി, ധനം എന്നിവ മാത്രമല്ല ബ്രാഹ്‌മണ കുമാരനായതിനാല്‍ പത്‌നിയായി ഒരു ബ്രാഹ്‌മണകന്യകയേയും തരാമെന്നും പറഞ്ഞു. ബലിയുടെ ഭാഷണം കേട്ട ഭഗവാന്‍ ബലിയേയും ബലിയുടെ പൂര്‍വ്വീകരേയും ഏറെ പുകഴ്‌ത്തിയിട്ട് എന്റെ പാദം കൊണ്ട് അളന്നെടുക്കാവുന്ന മൂവടി ഭൂമി മാത്രം മതിയെന്നു പറഞ്ഞു. അതുകേട്ട ബലി, ത്രിലോകാധിപനായ തന്നോട് മൂവടി ഭൂമിയാണോ യാചിക്കുന്നതെന്നും അത് ഒന്നു നിന്നു തിരിയാന്‍ പോലും തികയില്ലെന്നും അതിനാല്‍ ഒരു രാജ്യം തന്നെ ചോദിച്ചു കൊള്ളാനും പറഞ്ഞു. അഹങ്കാരപൂര്‍വ്വമുള്ള ബലിയുടെ വാക്കുകേട്ട ഭഗവാന്‍ ഇങ്ങനെ പറഞ്ഞു: ”സ്വര്‍ഗ്ഗാദി മൂന്നു ലോകവും അവിടെയുള്ള ശ്രേഷ്ഠസ്തുക്കളും എത്രതന്നെ കിട്ടിയാലും ഇന്ദ്രിയങ്ങളെ ജയിക്കാത്തവന്‍ സംതൃപ്തനാകില്ല. അതിനാല്‍ എനിക്ക് മൂവടിഭൂമി മാത്രം മതി.” ബലി അത് സമ്മതിച്ച സന്ദര്‍ഭത്തിലാണ് അസുര ഗുരു ശുക്രാചാര്യരുടെ ആഗമനം. സര്‍വ്വജ്ഞനായ ഗുരു, ”ഈ ബ്രഹ്‌മചാരി സാക്ഷാത് മഹാവിഷ്ണുവാണെന്നും അദ്ദേഹം ആവശ്യപ്പെട്ട മൂവടിഭൂമി ദാനം ചെയ്താല്‍ അവന്‍ തന്റെ രണ്ടു പാദം കൊണ്ട് അങ്ങയുടെ ത്രിലോകവും അളന്നെടുത്ത് ദേവന്മാര്‍ക്കു കൊടുക്കും. അതിനാല്‍ അവനാവശ്യപ്പെട്ട ഭൂമി ദാനം ചെയ്യരുതെന്നു” ബലിയോട് പറഞ്ഞു. ഒപ്പം, ”സര്‍വ്വസ്വ ദാനത്താല്‍ ഭരണാധികാരിയുടെ പ്രജാപരിപാലന ധര്‍മ്മം നിറവേറ്റാന്‍ കഴിയില്ലെന്നും” ഓര്‍മ്മിപ്പിച്ചു. പക്ഷേ ഗുരുവിന്റെ ഉപദേശങ്ങളൊന്നും സ്വീകരിക്കാന്‍ ബലി തയ്യാറായില്ലെന്നു മാത്രമല്ല ബ്രഹ്‌മചാരിക്കു നല്‍കിയ വാക്കില്‍ തന്നെ ഉറച്ചു നിന്നു. തന്റെ ഉപദേശം അനുസരിക്കാത്ത ബലിയെ ‘ഐശ്വര്യ ഭ്രഷ്ടനാകട്ടെ’ എന്നു ശപിച്ചിട്ടു ശുക്രാചാര്യര്‍ യാഗവേദി വിട്ടുപോയി.
മഹാബലി ഭൂമി ദാനത്തിനു തയ്യാറായപ്പോള്‍ ധര്‍മ്മപത്‌നിയായ വിന്ധ്യാവലി സ്വര്‍ണ്ണക്കലശത്തില്‍ ജലവുമെടുത്ത് ഭര്‍ത്താവിന്റെ കയ്യില്‍ കൊടുത്തു. ദാന സമ്മതമായി ഓംകാര മന്ത്രം ജപിച്ചു കൊണ്ട് ഭഗവാന്റെ കൈത്തലത്തിലേക്ക് ജലമൊഴിച്ചു കൊടുത്തു. തല്‍ക്ഷണം ഭഗവാന്‍ ത്രിലോകങ്ങളും അതിക്രമിച്ച് വളര്‍ന്ന് ത്രിവിക്രമനായി പരി ശോഭിച്ചു. ഭഗവാന്‍ ബലിയുടെ മൂന്നു ലോകങ്ങളും തന്റെ രണ്ടു പാദത്താല്‍ അളന്നെടുത്ത ശേഷം മൂന്നാമത്തെ പാദം വയ്‌ക്കാന്‍ സ്ഥലമില്ലാതെ കാല്‍ ഉയര്‍ത്തിപ്പിടിച്ചു നിന്നു. ബാക്കി ഭൂമി എവിടെയെന്നു ഭഗവാന്‍ ചോദിച്ചപ്പോള്‍ അഹങ്കാരരഹിതനായി തീര്‍ന്ന ബലി തന്റെ ശിരസ്സ് കുനിച്ചിരുന്നിട്ട് അങ്ങയുടെ തൃപ്പാദം തന്റെ ശിരസ്സില്‍ വച്ച് തന്നെ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. പ്രതിജ്ഞാലംഘനം നടത്തിയ ബലിയെ ഭഗവാന്‍ വരുണപാശത്താല്‍ ബന്ധിച്ചു. തദവസരത്തില്‍ ബലിയുടെ പിതാമഹാനും ഭഗവാന്റെ പരമഭക്തനുമായ പ്രഹ്‌ളാദന്‍ അവിടെയെത്തി ഭഗവാനെ സ്തുതിച്ചു സംപ്രീതനാക്കി. വിന്ധ്യാവലിയും തന്റെ ഭര്‍ത്താവിനെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അതു കേട്ട ഭഗവാന്‍ പറഞ്ഞ വാക്ക് ശ്രദ്ധേയമാണ്.
”ബ്രഹ്‌മന്‍! യമനുഗൃഹ്ണാമി തദ്വി ശോ വിധുനോമൃഹം യന്മദഃ പുരുഷഃ സ്തബ്ധോ ലോകം മാം ചാവമന്യതേ.” (ഭാഗ: ഢകകക 22 24) (ഹേ ബ്രഹ്‌മന്‍! ഞാന്‍ ഒരുവനെ അനുഗ്രഹിക്കാന്‍ വിചാരിച്ചാല്‍ ആദ്യം അവന്റെ സകല ഐശ്വര്യത്തേയും അപഗ്രഹിക്കും. കാരണം ഐശ്വര്യമത്തനായാല്‍ ലോകത്തെയും എന്നെയും അവന്‍ ധിക്കരിക്കും).
മഹാബലി ഇപ്പോള്‍ മായയെ അതിക്രമിച്ചു കഴിഞ്ഞു. ഞാന്‍ ഇവന്റെ സര്‍വ്വവും അപഹരിച്ചിട്ടും അവന് യാതൊരു ദുഃഖമോ തളര്‍ച്ചയോ ഇല്ല. അതു മാത്രമല്ല വരുണപാശത്താല്‍ ബന്ധിതനായിട്ടും ഗുരു ശാപമേറ്റിട്ടും അതിലൊന്നും കുലുങ്ങാതെ സത്യ പരിപാലനം ചെയ്തു. അതിനായി സ്വന്തം ശരീരം പോലും ത്യജിച്ചു. അങ്ങനെയുള്ള ബലിക്കു ഞാന്‍ ദേവന്മാര്‍ക്കു പോലും അപ്രാപ്യമായ മഹാസ്ഥാനം നല്‍കുകയാണ്.
വരാന്‍ പോകുന്ന സാവര്‍ണ്ണി മന്വന്തരത്തില്‍ ദേവേന്ദ്രപദവി ബലിക്കു നല്‍കും. അതിനായി ഭൂമിക്കടിയിലുള്ളതും വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിച്ചതുമായ സുതലത്തില്‍ വസിക്കട്ടെ. അവിടെ ആധി വ്യാധികളോ ജരാനരകളോ ക്ഷീണമോ പരോപദ്രവങ്ങളോ ഉണ്ടാകില്ല. ഇത്രയും ബ്രഹ്‌മാവിനോടും മറ്റും പറഞ്ഞിട്ട് ഭഗവാന്‍ ബലിയോടിങ്ങനെ പറഞ്ഞു. : (ഇന്ദ്രസേന ! മഹാരാജ ! യാഹി ഭോ ഭദ്രമസ്തുതേ സുതലം സ്വര്‍ഗ്ഗിഭി: പ്രാര്‍ത്ഥ്യം ജ്ഞാതിഭിഃ പരിവാരിതഃ (ഭാഗ: ഢകകക 22 33) (അല്ലയോ ഇന്ദ്രസേന മഹാരാജന്‍! ഇപ്പോള്‍ ബന്ധുക്കളോടു കൂടി, ദേവന്മാര്‍ പോലും വസിക്കാന്‍ ആഗ്രഹിക്കുന്ന സുതലത്തില്‍ ചെന്ന് വസിച്ചാലും. അങ്ങേയ്‌ക്ക് സകല മംഗളങ്ങളും ഉണ്ടാകട്ടെ!)
”ന ത്വാമഭിഭവിഷ്യന്തി ലോകേശാഃ കിമുതാപരേ ത്വച്ഛാസനാതിഗാന്‍ ദൈത്യാംശ്ചക്രം മേ സൂദയിഷ്യതി (ഭാഗ: ഢകകക 22 34) (ഇന്ദ്രാദി അഷ്ടദിക്പാലകന്മാര്‍ കൂടി അങ്ങയെ ധിക്കരിക്കില്ല. അന്യര്‍ ധിക്കരിക്കയില്ലെന്നു പിന്നെ പറയേണമോ? അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനമെന്ന ചക്രം നിഗ്രഹിക്കും). ”രക്ഷിഷ്യേ സര്‍വ്വതോളഹം ത്വാം സാനുഗം സപരിച്ഛദം സദാ സന്നിഹിതം വീര, തത്ര മാം ദ്രക്ഷ്യതേ ഭവാന്‍” (ഭാഗ: ഢകകക 22 35) (അങ്ങയുടെ അനുചരന്മാരേയും ഭോഗോപകരണങ്ങളേയും അങ്ങയേയും സകലാപത്തുകളില്‍ നിന്നും ഞാന്‍ രക്ഷിക്കും. ഹേ വീര! ഞാനവിടെ സദാ പടിയ്‌ക്കല്‍ സന്നിഹിതനായിരിക്കുമ്പോള്‍ അങ്ങേയ്‌ക്ക് എന്നെ കാണാം). ഇത്രയും ബലിയോട് പറഞ്ഞിട്ട് പ്രഹ്‌ളാദനോടും ഇങ്ങനെ പറഞ്ഞു. ”വത്സ! പ്രഹ്‌ളാദ! ഭദ്രം തേ പ്രയാഹി സുതലാലയം മോദമാനഃ സ്വപൗത്രേണ ജ്ഞാതീനാം സുഖമാവഹ.” (ഭാഗ: ഢകകക 23 9) (വല്‍സ! പ്രഹ്‌ളാദ ! നിനക്ക് മംഗളമുണ്ടാകട്ടെ! സുതലത്തിലേക്ക് പൊയ്‌ക്കൊള്ളുക. അവിടെ സ്വപൗത്രനായ ബലിയോടൊപ്പം സന്തോഷിക്കുന്നവനായി ബന്ധുക്കള്‍ക്ക് സുഖത്തെ വര്‍ദ്ധിപ്പിചാലും). ”നിത്യം ദ്രഷ്ടാസി മാം തത്ര ഗദാപാണിമ വസ്ഥിതം മദ്ദര്‍ശന മഹാഹ്‌ളാദധ്വസ്ത കര്‍മ്മ നിബന്ധനഃ.” (ഭാഗ: ഢകകക 22 10) (സുതലത്തില്‍ കയ്യില്‍ ഗദാപാണിയായി നില്‍ക്കുന്ന എന്നെ നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനത്താല്‍ ഉണ്ടാകുന്ന ആഹ്‌ളാദത്താല്‍ നിന്റെ സകല കര്‍മ്മബന്ധങ്ങളും നശിക്കും). അതുസരിച്ച് പ്രഹ്‌ളാദന്‍, ബലിയോടും ബന്ധുക്കളോടും കൂടി സുതലത്തിലെത്തി. തുടര്‍ന്ന് ഭഗവാന്‍ പറഞ്ഞതനുസരിച്ച് ശുക്രാചാര്യര്‍, ബലി നടത്തിക്കൊണ്ടിരുന്ന അശ്വമേധയാഗം പൂര്‍ത്തിയാക്കി ഭഗവാനു സമര്‍പ്പിച്ചു.
ഈ കഥയില്‍ നിന്നും നാം മനസ്സിലാക്കേണ്ട വിഷയമിതാണ്. മഹാബലിക്ക് താന്‍ ത്രിലോകാധിപനാണെന്ന അഹങ്കാരം വര്‍ദ്ധിച്ചു. നമ്മുടെ ഹൃദയഗുഹയില്‍ പരിലസിക്കുന്ന ആനന്ദസ്വരൂപനായ ഭഗവാനെ അനുഭവിച്ചറിയാന്‍ മുഖ്യ തടസ്സം മനസ്സിലുളള അഹങ്കാരമാണ്. അതില്‍ നിന്നുമാണ് എന്റേതെന്ന ഭാവവും കാമക്രോധാദി മാലിന്യങ്ങളും ഉണ്ടാകുന്നത്. ഇതെല്ലാം സമൂലം നശിച്ചാല്‍ മാത്രമേ ഉളളിലെ ആത്മസ്വരൂപത്തെ അനുഭവിച്ചറിയാന്‍ കഴിയൂ. തന്റെ ഭക്തനായ ബലിയിലെ അഹങ്കാരം ഇല്ലാതെയാകണമെങ്കില്‍ ബലിയുടെ ത്രിലോക നായകത്വവും സര്‍വ്വൈശ്വര്യങ്ങളും നഷ്ടമാകണം. എപ്പോഴാണോ ബലിയുടെ മനസ്സ് ശുദ്ധമായത് അപ്പോള്‍ മാത്രമാണ് ബലിക്ക് ഭഗവത് സ്വരൂപം സദാ ദര്‍ശിക്കാന്‍ കഴിഞ്ഞത്. മാത്രമല്ല അടുത്ത മന്വന്തരത്തിലെ ദേവേന്ദ്രേ പദവിയും ഭഗവാന്‍ വാഗ്ദാനം ചെയ്തു. ഈ കഥയില്‍ നിന്നും ഭഗവാന്‍ മഹാബലിയെ ശിക്ഷിച്ചോ? രക്ഷിച്ചോ? തീര്‍ച്ചയായും രക്ഷിക്കുകയാണ് ചെയ്തത്.
















